അടിമാലി മണ്ണിടിച്ചിൽ ദുരന്തബാധിതർക്ക് ആശ്വാസം; 10 ലക്ഷം രൂപ വീതം ഓണത്തിന് മുൻപ് നൽകുമെന്ന് റവന്യൂ മന്ത്രി എ.പി. അനിൽകുമാർ
അടിമാലി ലക്ഷംവീട് നഗർ മണ്ണിടിച്ചിൽ ദുരന്തത്തിൽ കിടപ്പാടം നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് ഉടൻ തന്നെ നഷ്ടപരിഹാരം വിതരണം ചെയ്യുമെന്ന് റവന്യൂ മന്ത്രി എ.പി. അനിൽകുമാർ അറിയിച്ചു. അർഹരായ ദുരന്തബാധിതർക്ക് 10 ലക്ഷം രൂപ വീതം ഓണത്തിന് മുൻപായി നൽകുമെന്നും, ഇത് സംബന്ധിച്ച ഔദ്യോഗിക തീരുമാനം അടുത്ത മന്ത്രിസഭാ യോഗത്തിൽ കൈക്കൊള്ളുമെന്നും മന്ത്രി വ്യക്തമാക്കി. ഇടുക്കിയിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് മന്ത്രി ഈ കാര്യം പ്രഖ്യാപിച്ചത്.
വീടും സ്ഥലവും ഉൾപ്പെടെയുള്ള പുനരധിവാസ ആവശ്യങ്ങളിൽ അടിയന്തരമായി ഉത്തരവിറക്കുമെന്ന് റവന്യൂ അധികൃതർ ഉറപ്പ് നൽകിയതിനെ തുടർന്ന് ദുരന്തബാധിതർ നടത്തിവന്ന നിരാഹാര സമരം കഴിഞ്ഞ ദിവസം അവസാനിപ്പിച്ചിരുന്നു. ജൂൺ 25-നാണ് ഇവർ സമരം ആരംഭിച്ചത്. ദേശീയപാത നിർമാണത്തിനായി അശാസ്ത്രീയമായി മലയിടിച്ചതാണ് ലക്ഷംവീട് നഗറിലെ നിവാസികളെ ദുരവസ്ഥയിലാക്കിയത്. എന്നാൽ ദുരന്തം സംഭവിച്ച് ഒരു വർഷം പിന്നിട്ടിട്ടും പുനരധിവാസ പ്രവർത്തനങ്ങൾ എങ്ങുമെത്താത്ത സാഹചര്യത്തിലാണ് ഇവർ പ്രത്യക്ഷ സമരത്തിലേക്ക് കടന്നത്.
ദുരന്തത്തിൽ പൂർണമായും തകർന്ന 9 വീടുകൾ ഉൾപ്പെടെ ആകെ 26 വീടുകളാണ് പൂർണ്ണമായും വാസയോഗ്യമല്ലാതായത്. ഇതിൽ തകർന്ന 9 കുടുംബങ്ങൾക്ക് മാത്രമാണ് മുൻപ് സ്ഥലം വാങ്ങി വീടുവെക്കാൻ 10 ലക്ഷം രൂപ അനുവദിച്ചിരുന്നത്. ബാക്കിയുള്ള 17 വീടുകൾ തകർന്നിട്ടില്ലെങ്കിലും ഏത് നിമിഷവും മലയിടിഞ്ഞു വീഴാവുന്ന അപകടാവസ്ഥയിലാണ്. തുടര്‍ന്ന് ഇവരെ വാടകവീടുകളിലേക്ക് മാറ്റിപ്പാർപ്പിച്ചെങ്കിലും ജില്ലാ ഭരണകൂടം നാലു മാസത്തോളം വാടക നൽകാതിരുന്നതും പ്രതിഷേധത്തിന് കാരണമായിരുന്നു. മന്ത്രിയുടെ പുതിയ പ്രഖ്യാപനത്തോടെ പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് പ്രദേസവാസികൾ.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.