പിണറായി വിജയന്റെ ഗൺമാൻമാരുടെ മർദ്ദനം പ്രത്യേക സംഘം പുനരന്വേഷിക്കും; ആദ്യ ക്യാബിനറ്റിൽ സുപ്രധാന തീരുമാനം
പുതിയ വി.ഡി. സതീശൻ മന്ത്രിസഭയുടെ ആദ്യ ക്യാബിനറ്റ് യോഗത്തിൽ മുൻ സർക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന സുപ്രധാന തീരുമാനം. മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ വെച്ച് യൂത്ത് കോൺഗ്രസ്-കെ.എസ്.യു പ്രവർത്തകരെ ഗൺമാൻമാർ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പുനരന്വേഷണത്തിന് ഉത്തരവിട്ടു. ഒരു പ്രത്യേക അന്വേഷണ സംഘം (Special Investigation Team) കേസ് വീണ്ടും അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചു.
2023 ഡിസംബറിലാണ് കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ച ഈ സംഭവം അരങ്ങേറുന്നത്. നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ വെച്ച് കറുത്ത കൊടി കാണിച്ച പ്രതിപക്ഷ സംഘടനയിലെ പ്രവർത്തകരെ മുഖ്യമന്ത്രിയുടെ അകമ്പടി വാഹനത്തിൽ നിന്നിറങ്ങിവന്ന ഗൺമാൻമാരായ അനിൽ കുമാറും സന്ദീപ് എസും ചേർന്ന് ലാത്തികൊണ്ട് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ മാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടും, മുഖ്യമന്ത്രിയുടെ സുരക്ഷ ഉറപ്പാക്കാനുള്ള 'രക്ഷാപ്രവർത്തനം' മാത്രമാണ് ഗൺമാൻമാർ ചെയ്തതെന്നായിരുന്നു മുൻ മുഖ്യമന്ത്രി പിണറായി വിജയൻ ഇതിനെ ന്യായീകരിച്ചത്.
മുഖ്യമന്ത്രിയുടെ നേരിട്ടുള്ള ന്യായീകരണത്തെ തുടർന്ന് പോലീസ് പ്രതികളായ ഗൺമാൻമാർക്കെതിരെ നടപടിയെടുക്കാൻ വിമുഖത കാട്ടിയിരുന്നു. ഇതിനെതിരെ കോൺഗ്രസ് നേതൃത്വവും അണികളും സംസ്ഥാനവ്യാപകമായി വലിയ പ്രതിഷേധമുയർത്തി. തുടർന്ന് മർദ്ദനമേറ്റ യൂത്ത് കോൺഗ്രസ് നേതാക്കൾ നീതിതേടി കോടതിയെ സമീപിക്കുകയായിരുന്നു. കോടതിയുടെ ശക്തമായ നിർദ്ദേശത്തെ തുടർന്നാണ് അന്ന് ഗൺമാൻമാർക്കെതിരെ കേസെടുക്കാൻ പോലീസ് തയ്യാറായത്.
ഭരണമാറ്റമുണ്ടായതിന് പിന്നാലെ, മുൻ സർക്കാർ ഒതുക്കാൻ ശ്രമിച്ച കേസിൽ വിട്ടുവീഴ്ചയില്ലാത്ത നടപടിയുമായി വി.ഡി. സതീശൻ സർക്കാർ മുന്നോട്ടുപോകുമ്പോൾ രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത് ഈ പുനരന്വേഷണത്തിലേക്കാണ്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.