മാസപ്പടി കേസ്: ഇഡിയുടെ ചോദ്യമുനയില്‍ വീണ്ടും ഹാജരായി വീണ വിജയന്; ചോദ്യം ചെയ്യല്‍ സുപ്രധാന രേഖകള്‍ മുന്‍നിര്‍ത്തി
സിഎംആർഎൽ-എക്സാലോജിക് മാസപ്പടി കേസിൽ മുന്‍
മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ വീണ്ടും ഹാജരായി. ഈ മാസം 29-ന് ഹാജരാകാമെന്നാണ് വീണ നേരത്തെ അറിയിച്ചിരുന്നതെങ്കിലും, ഇഡിയുടെ പ്രത്യേക നിർദ്ദേശപ്രകാരം നിശ്ചയിച്ചതിലും നേരത്തെ ഹാജരാവുകയായിരുന്നു. ജൂൺ 17-ന് നടത്തിയ ആദ്യഘട്ട ചോദ്യം ചെയ്യലിന്റെ തുടർച്ചയായാണ് ഇന്നത്തെ നടപടികൾ. ആദ്യതവണ ഹാജരായപ്പോൾ പല സുപ്രധാന രേഖകളും സമർപ്പിക്കാൻ വീണ കൂടുതൽ സാവകാശം തേടിയിരുന്നു, ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ നീട്ടിനൽകിയത്.
കേസിൽ നിർണായക വഴിത്തിരിവായി, എസ്എഫ്ഐഒ സമർപ്പിച്ച കുറ്റപത്രത്തിന്റെ ഭാഗമായുള്ള 134 സുപ്രധാന രേഖകൾ ഇന്നലെ ഇഡിക്ക് ലഭിച്ചു. ഈ രേഖകൾ കൈമാറാൻ നേരത്തെ കോടതി ഉത്തരവുണ്ടായിരുന്നെങ്കിലും എസ്എഫ്ഐഒയിൽ നിന്ന് അത് ലഭിക്കാൻ സാങ്കേതികമായ താമസം നേരിട്ടിരുന്നു. പുതുതായി ലഭിച്ച ഈ ആധികാരിക രേഖകളും തെളിവുകളും മുൻനിർത്തിയായിരിക്കും ഇന്നത്തെ ചോദ്യം ചെയ്യൽ പുരോഗമിക്കുക.
കഴിഞ്ഞ തവണ വീണ നൽകിയ അക്കൗണ്ട് വിശദാംശങ്ങളും കരാർ രേഖകളും ഇഡി വിശദമായി പരിശോധിച്ചിരുന്നു. ഇതിന്റെ തുടർച്ചയായി തിരുവനന്തപുരത്തെ ഒരു സ്വകാര്യ ബാങ്കിലുള്ള വീണയുടെ ലോക്കർ അടക്കം തുറന്ന് ഇഡി പരിശോധന നടത്തുകയുണ്ടായി. കൂടാതെ, കഴിഞ്ഞ ദിവസങ്ങളിൽ സിഎംആർഎൽ, എംപവർ ഇന്ത്യ ക്യാപിറ്റൽ എന്നീ കമ്പനികളുടെ ഡയറക്ടർമാരായ കർത്ത കുടുംബാംഗങ്ങളെയും ഇഡി ചോദ്യം ചെയ്തിരുന്നു. ഈ മൊഴികളിലെ വിവരങ്ങളും വീണയുടെ മുൻ മൊഴികളും ഒത്തുനോക്കിയാകും ഇന്നത്തെ അന്വേഷണം.
കരിമണൽ കമ്പനി നടത്തിയ സാമ്പത്തിക ഇടപാടുകളുടെ സുപ്രധാന വിവരങ്ങളും തെളിവുകളും നിരത്തിയുള്ള ഇന്നത്തെ ചോദ്യം ചെയ്യൽ വീണ വിജയന് ഏറെ നിർണായകമാണ്. കേസിന്റെ അന്വേഷണ പുരോഗതി ഇഡി ഡയറക്ടർ രാഹുൽ നവീൻ നേരിട്ടാണ് വിലയിരുത്തുന്നത്. അതിനാൽ തന്നെ ഡയറക്ടറേറ്റിന്റെ അടുത്ത തീരുമാനങ്ങൾ കേസിൽ നിർണായകമാകും. അറസ്റ്റ് അടക്കമുള്ള കടുത്ത നടപടികളിലേക്ക് ഇഡി കടക്കുമോ എന്ന് വ്യക്തമല്ല. 2024-ൽ ആരംഭിച്ച ഈ അന്വേഷണത്തിൽ ഇതുവരെ ആരുടെയും അറസ്റ്റ് ഇഡി രേഖപ്പെടുത്തിയിട്ടില്ല.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.