ഗ്രൂപ്പ് ഘട്ടത്തിൽ ക്ലീൻ സ്വീപ്; ചെക്ക് റിപ്പബ്ലിക്കിനെ തകർത്ത് മെക്സിക്കോ പ്രീക്വാർട്ടറിൽ
ഫിഫ ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മത്സരങ്ങളും ജയിച്ച് ആതിഥേയരായ മെക്സിക്കോ നോക്കൗട്ട് പ്രവേശനം ഗംഭീരമാക്കി. അവസാന ഗ്രൂപ്പ് പോരാട്ടത്തിൽ ചെക്ക് റിപ്പബ്ലിക്കിനെ മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്കാണ് മെക്സിക്കോ തകർത്തുവിട്ടത്. ഇതോടെ ഗ്രൂപ്പ് എ-യിൽ കളിച്ച എല്ലാ മത്സരങ്ങളും ജയിച്ച് ഒൻപത് പോയിന്റുമായി മെക്സിക്കോ ഒന്നാം സ്ഥാനം ഉറപ്പിച്ചു. ജൂലൈ ഒന്നിന് മെക്സിക്കോ സിറ്റിയിൽ വെച്ചാണ് ടീമിന്റെ ആവേശകരമായ നോക്കൗട്ട് പോരാട്ടം നടക്കുക. നേരത്തെ നടന്ന മത്സരങ്ങളിൽ ദക്ഷിണാഫ്രിക്കയെ 2–0നും ദക്ഷിണ കൊറിയയെ 1–0നും മെക്സിക്കോ പരാജയപ്പെടുത്തിയിരുന്നു.
മത്സരത്തിന്റെ ആദ്യ പകുതിയിൽ മെക്സിക്കോയെ സമനിലയിൽ തളച്ചുനിർത്താൻ ചെക്ക് റിപ്പബ്ലിക്കിന് സാധിച്ചെങ്കിലും രണ്ടാം പകുതിയിൽ ആതിഥേയർ ശക്തമായി തിരിച്ചുവരികയായിരുന്നു. മത്തിയോ ഷാവെസ് (55), ജൂലിയൻ ക്വിനോനസ് (61), അൽവാരോ ഫിദാൽഗോ (90+4) എന്നിവരാണ് മെക്സിക്കോയ്ക്കായി വലകുലുക്കിയത്. 55-ാം മിനിറ്റിൽ ലുയിസ് റോമോയുടെ അസിസ്റ്റിൽ നിന്നായിരുന്നു മത്തിയോ ഷാവേസിന്റെ ആദ്യ ഗോൾ. മധ്യവരയ്ക്ക് സമീപത്തുനിന്ന് പന്തുമായി കുതിച്ച ഷാവേസ്, ചെക്ക് താരം മതേജ് കൊവാറിനെ വെട്ടിച്ച് ബോക്സിലേക്ക് ഇരച്ചുകയറി പന്ത് വലയിലെത്തിക്കുകയായിരുന്നു.
ആദ്യ ഗോൾ നേടി ആറ് മിനിറ്റുകൾക്കുള്ളിൽ മെക്സിക്കോ ലീഡ് രണ്ടാക്കി ഉയർത്തി. ജോർജ് സാഞ്ചസിന്റെ ഗോൾശ്രമം ചെക്ക് ഗോളി മതേജ് കൊവാർ പ്രതിരോധിച്ചെങ്കിലും, റീബൗണ്ട് ആയി വന്ന പന്ത് ഗോൾ ഏരിയയിലുണ്ടായിരുന്ന ജൂലിയൻ ക്വിനോനസ് പ്രതിരോധനിരയെ കാഴ്ചക്കാരാക്കി വലയിലേക്ക് തട്ടിയിട്ടു. തുടർന്ന് രണ്ടാം പകുതിയുടെ ഇൻജറി ടൈമിലാണ് മെക്സിക്കോയുടെ മൂന്നാം ഗോളെത്തിയത്. പെനാൽറ്റി ഏരിയയ്ക്ക് പുറത്തുനിന്ന് റോബർട്ടോ അൽവരാഡോ നൽകിയ മനോഹരമായ ക്രോസ് പിടിച്ചെടുത്ത് അൽവാരോ ഫിദാൽഗോ ടീമിന്റെ മൂന്നാം ഗോൾ പൂർത്തിയാക്കി. രണ്ടാം പകുതിയിൽ മെക്സിക്കോയുടെ സൂപ്പർ താരം ഗില്ലർമോ ഒച്ചോവയും കളത്തിലിറങ്ങിയിരുന്നു.
ലോകകപ്പിലെ രണ്ടാമത്തെ തോൽവി വഴങ്ങിയതോടെ ചെക്ക് റിപ്പബ്ലിക് നോക്കൗട്ട് കാണാതെ പുറത്തായി. ഗ്രൂപ്പ് ഘട്ടത്തിൽ ഒരു സമനില മാത്രം നേടാനായ ചെക്ക് ടീം വെറും ഒരു പോയിന്റുമായി ഗ്രൂപ്പിൽ നാലാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.