നവകേരള സദസ്സ് മര്‍ദ്ദനം: മുന്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാര്‍ കുടുങ്ങും; പൂഴ്ത്തിയ റിപ്പോര്‍ട്ടുകള്‍ പുറത്തേക്ക്
ആലപ്പുഴ: നവകേരള സദസിനിടെ യൂത്ത് കോൺഗ്രസ് നേതാക്കളെ മർദിച്ച സംഭവത്തിൽ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻമാർക്കെതിരെ ഉടൻ നടപടിയുണ്ടാകും. ഗൺമാൻമാരുടെ ഭാഗത്തുനിന്നുണ്ടായ മർദ്ദനം പൂർണ്ണമായും ചട്ടവിരുദ്ധമാണെന്ന് വ്യക്തമാക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ (SIT) റിപ്പോർട്ട് ഉടൻ തന്നെ ഡിജിപിക്ക് കൈമാറും. സംഭവത്തിൽ ഉൾപ്പെട്ട നാല് ഗൺമാൻമാർക്കെതിരെയും കർശന നടപടിയുണ്ടാകുമെന്നാണ് സൂചന.
ലഭ്യമായ ദൃശ്യങ്ങളിൽ പൊലീസിന്റെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും ഭാഗത്തുനിന്നുണ്ടായ തെറ്റായ നടപടികൾ വ്യക്തമാണെന്ന് എസ്‌ഐടി അറിയിച്ചു. ഈ ദൃശ്യങ്ങളുടെ ആധികാരികതയിൽ യാതൊരുവിധ സംശയങ്ങളുമില്ലെന്ന് അന്വേഷണസംഘം സ്ഥിരീകരിച്ചിട്ടുണ്ട്. എസിപി ഷൗക്കത്തലിയുടെ നേതൃത്വത്തിലുള്ള ഈ റിപ്പോർട്ട് വൈകാതെ തന്നെ ഡിജിപിയുടെ പക്കലെത്തും.
അതേസമയം, ഗൺമാൻമാരുടെ മർദ്ദനം പൊലീസിന് വലിയ അവമതിപ്പുണ്ടാക്കിയെന്ന് കാണിച്ച് മുൻ ആലപ്പുഴ എസ്പി ചൈത്ര തെരേസ ജോൺ സമർപ്പിച്ച റിപ്പോർട്ട് ആഭ്യന്തര വകുപ്പ് നേരത്തെ പൂഴ്ത്തിവെച്ചിരുന്നതായി വിവരങ്ങൾ പുറത്തുവന്നു. കുറ്റക്കാരായ ഗൺമാൻമാർക്കെതിരെ നടപടി വേണമെന്ന് എസ്പി ശുപാർശ ചെയ്തിരുന്നെങ്കിലും, ഗൺമാൻമാരായ അനിലിനെയും സന്ദീപിനെയും സംരക്ഷിക്കുന്ന നിലപാടാണ് അധികൃതർ സ്വീകരിച്ചത്. ഈ റിപ്പോർട്ട് നൽകിയതിന് പിന്നാലെ ചൈത്ര തെരേസയെ ആലപ്പുഴയിൽ നിന്നും സ്ഥലം മാറ്റുകയും ചെയ്തിരുന്നു.
ഗൺമാൻമാർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത ഘട്ടത്തിൽ പോലും സ്പെഷ്യൽ റിപ്പോർട്ട് ഡിജിപിക്ക് കൈമാറാൻ ഉന്നതർ തയ്യാറായിരുന്നില്ല. ആരോപണവിധേയരായ രണ്ട് ഗൺമാൻമാരും ഇപ്പോഴും മുന്‍
മുഖ്യമന്ത്രിയുടെ സുരക്ഷാ സംഘത്തിൽ തുടരുകയാണ്. എന്നാൽ മുൻ എസ്പിയുടെ റിപ്പോർട്ട് കൂടി നിലവിലെ എസ്‌ഐടി വിശദമായി പരിശോധിച്ചിട്ടുണ്ടെന്നത് കേസിൽ നിർണ്ണായകമാകും.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.