നവകേരള സദസ്സ് മർദനക്കേസ് അട്ടിമറിക്കാൻ നോക്കിയത് എഡിജിപി അജിത് കുമാർ; കേസ് ഡയറി തിരുത്താൻ സമ്മർദം ചെലുത്തിയെന്ന് എസ്ഐടി റിപ്പോർട്ട്
നവകേരള യാത്രയ്ക്കിടെ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാന്മാർ യൂത്ത് കോൺഗ്രസ്, കെഎസ്യു പ്രതിഷേധക്കാരെ ക്രൂരമായി മർദിച്ച കേസ് അട്ടിമറിക്കാൻ ശ്രമിച്ചത് എഡിജിപി എം.ആർ. അജിത് കുമാറാണെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ വെളിപ്പെടുത്തൽ. കേസിൽ എസ്ഐടി തയാറാക്കിയ പ്രാഥമിക അന്വേഷണ റിപ്പോർട്ടിലെ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരെ കേസിൽ നിന്ന് രക്ഷിച്ചെടുക്കുന്നതിനായി എഡിജിപിയുടെ നേതൃത്വത്തിൽ വൻ അട്ടിമറി ശ്രമങ്ങൾ നടന്നതായാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.
അന്വേഷണ ഉദ്യോഗസ്ഥരോട് കേസ് ഡയറിയിലെ വിവരങ്ങൾ തിരുത്താൻ എഡിജിപി നേരിട്ട് നിർദേശം നൽകിയതായാണ് വിവരം. ഗൺമാന്മാരുടെ മർദനം പൂർണ്ണമായും ചട്ടവിരുദ്ധവും നിയമവിരുദ്ധവുമായ ക്രിമിനൽ കുറ്റമാണെന്ന് കണ്ടെത്തിയ റിപ്പോർട്ടാണ് അട്ടിമറിക്കാൻ ശ്രമിച്ചത്. ഇതിനായി കേസ് അന്വേഷിച്ചിരുന്ന അന്നത്തെ ആലപ്പുഴ ഡിവൈഎസ്പി സുനിൽ രാജിനെ എഡിജിപിയുടെ തിരുവനന്തപുരത്തെ ഓഫീസിലേക്ക് മൂന്ന് തവണയാണ് അതീവ രഹസ്യമായി വിളിച്ചുവരുത്തിയത്. ഉന്നത ഉദ്യോഗസ്ഥന്റെ പദവി ഉപയോഗിച്ച് കേസ് അട്ടിമറിക്കാൻ എഡിജിപി സമ്മർദം ചെലുത്തിയെന്ന് വ്യക്തമാക്കുന്നതാണ് ഈ കണ്ടെത്തൽ.
മുഖ്യമന്ത്രിയുടെ ഗൺമാന്മാരായ അനിൽ കുമാർ, സന്ദീപ് എന്നിവർ പ്രതിഷേധക്കാരെ വഴിയിൽ ഇട്ട് മർദിച്ചത് ഗുരുതരമായ കുറ്റമാണെന്ന് കാണിച്ച് മുൻപ് ആലപ്പുഴ ജില്ലാ പോലീസ് മേധാവി (SP) സമർപ്പിച്ച റിപ്പോർട്ടും അന്നത്തെ ആഭ്യന്തര വകുപ്പ് പൂഴ്ത്തിവെച്ചിരുന്നു. ഈ വിവരങ്ങളെല്ലാം പുതിയ അന്വേഷണത്തിലാണ് എസ്ഐടി കണ്ടെത്തി പുറത്തുവിട്ടിരിക്കുന്നത്. തുടക്കം മുതൽ തന്നെ ഉന്നത ഉദ്യോഗസ്ഥരും ആഭ്യന്തര വകുപ്പും ഒരുപോലെ ഒത്തുകളിച്ചാണ് നവകേരള സദസ്സ് മർദനക്കേസ് അട്ടിമറിക്കാൻ ശ്രമിച്ചതെന്ന ആക്ഷേപം ഇതോടെ കൂടുതൽ ശക്തമായിരിക്കുകയാണ്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.