മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാർക്കെതിരെയുള്ള കേസ്: അന്വേഷണ ചുമതല ക്രൈംബ്രാഞ്ച് എസ്.പി എ.പി. ഷൗക്കത്തലിക്ക്
നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അതിക്രൂരമായി തല്ലിച്ചതച്ച സംഭവത്തിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻമാർക്കെതിരെ യു.ഡി.എഫ് സർക്കാരിന്റെ നിർണായക നീക്കം. കേസിൽ വിശദമായ തുടരന്വേഷണത്തിനായി സംസ്ഥാന പോലീസ് മേധാവി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. പ്രമാദമായ ടി.പി. ചന്ദ്രശേഖരൻ വധക്കേസ് അന്വേഷിച്ച് തെളിയിച്ച പ്രമുഖ ഉദ്യോഗസ്ഥനും നിലവിലെ ആലപ്പുഴ ക്രൈംബ്രാഞ്ച് എസ്.പിയുമായ എ.പി. ഷൗക്കത്തലിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക. കഴിഞ്ഞ ദിവസം ചേർന്ന ആദ്യ മന്ത്രിസഭാ യോഗത്തിന്റെ തീരുമാനപ്രകാരമാണ് നടപടി.
അന്ന് മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചു എന്നതിന്റെ പേരിൽ ആലപ്പുഴയിൽ വെച്ചായിരുന്നു രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഗൺമാൻമാർ ക്രൂരമായി മർദ്ദിച്ചത്. തുടർനടപടികൾക്കായി കോടതി വരെ നിർദ്ദേശിച്ചിട്ടും അതൊക്കെ പൂർണ്ണമായി അവഗണിച്ചാണ് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ സ്വന്തം സുരക്ഷാ ഉദ്യോഗസ്ഥരെ സംരക്ഷിച്ചത്. മർദ്ദനത്തെ 'രക്ഷാപ്രവർത്തനം' എന്ന വിചിത്ര നിർവചനത്തിലൂടെ ന്യായീകരിച്ച പിണറായി വിജയന്റെ നിലപാടുകൾക്കേറ്റ കനത്ത തിരിച്ചടിയാണ് പുതിയ സർക്കാരിന്റെ ഈ പുനരന്വേഷണ ഉത്തരവ്. കനത്ത കുറ്റം ചെയ്തിട്ടും മുൻ സർക്കാർ സംരക്ഷിച്ച ഗൺമാൻമാരായ അനിൽകുമാർ, സന്ദീപ് എന്നിവർക്ക് ഇതോടെ നിയമക്കുരുക്ക് മുറുകും.
അന്ന് പോലീസിന്റെയും ഗൺമാൻമാരുടെയും ക്രൂര മർദ്ദനത്തിന് ഇരയായ യൂത്ത് കോൺഗ്രസ് നേതാവ് എ.ഡി. തോമസ് ഇന്ന് നിയമസഭാംഗമാണ് (MLA). സർക്കാരിന്റെ പുനരന്വേഷണ പ്രഖ്യാപനത്തെ അദ്ദേഹം പൂർണ്ണമായി സ്വാഗതം ചെയ്തു. ജനാധിപത്യ രാജ്യത്ത് സമരം ചെയ്യാനുള്ള കേവല സ്വാതന്ത്ര്യം പോലും നിഷേധിച്ചുകൊണ്ടായിരുന്നു അന്ന് തങ്ങളെ വേട്ടയാടിയതെന്ന് തോമസ് ഓർത്തെടുത്തു. ഒരു മാസത്തിനുള്ളിൽ തന്നെ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാനാണ് പ്രത്യേക അന്വേഷണ സംഘത്തിന് സർക്കാർ നൽകിയിരിക്കുന്ന കർശന നിർദ്ദേശം.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.