കിരീടം നിലനിർത്താൻ ശ്രീലങ്ക, തിരിച്ചടിക്കാൻ ഇന്ത്യ; ഏഷ്യാകപ്പ് ഫൈനല്‍ ഇന്ന്
ദുബായ്: വനിതാ ഏഷ്യാ കപ്പ് ടി20 പോരാട്ടത്തിന്റെ ഫൈനലില്‍ ഇന്ത്യ ഇന്ന് ശ്രീലങ്കയെ നേരിടും. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ സ്പിന്‍ ബൗളിംഗിന് പ്രാധാന്യമുള്ള പിച്ചില്‍ തുല്യശക്തികള്‍ ഏറ്റുമുട്ടുമ്പോള്‍ പോരാട്ടം കടുക്കും. ഇന്ത്യ എട്ടാം ഏഷ്യാ കപ്പ് കിരീടം ലക്ഷ്യമിടുമ്പോള്‍, നിലവിലെ ചാമ്പ്യന്മാരായ ശ്രീലങ്ക കിരീടം നിലനിര്‍ത്താനുള്ള പോരാട്ടത്തിലാണ്. കഴിഞ്ഞ പതിപ്പിന്റെ ഫൈനലില്‍ ശ്രീലങ്കയോടേറ്റ അപ്രതീക്ഷിത പരാജയത്തിന് മറുപടി നല്‍കുകയാണ് ഹര്‍മന്‍പ്രീത് കൗറിന്റെയും സംഘത്തിന്റെയും ലക്ഷ്യം.
ടൂര്‍ണമെന്റിലെ റണ്‍വേട്ടയില്‍ ഒന്നും രണ്ടും സ്ഥാനങ്ങളിലുള്ള ഷെഫാലി വര്‍മ്മയും (168 റണ്‍സ്) സ്മൃതി മന്ദാനയുമാണ് (154 റണ്‍സ്) ഇന്ത്യയുടെ പ്രധാന കരുത്ത്. ഓപ്പണര്‍മാര്‍ മികച്ച അടിത്തറയിടുന്നുണ്ടെങ്കിലും മധ്യനിര ബാറ്റര്‍മാര്‍ ഫോമിലേക്ക് ഉയരാത്തത് ഇന്ത്യന്‍ ടീമിന് തലവേദനയാകുന്നുണ്ട്. ഫൈനലില്‍ ഈ പോരായ്മ പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് ടീം മാനേജ്‌മെന്റ്. അതേസമയം, ബൗളിംഗില്‍ 11 വിക്കറ്റുകള്‍ വീഴ്ത്തി തിളങ്ങുന്ന ദീപ്തി ശര്‍മ്മയ്‌ക്കൊപ്പം ശ്രീ ചരണി, പ്രേമ റാവത്ത് എന്നിവരും പാര്‍ട്ട് ടൈം സ്പിന്നറായി ഷെഫാലി വര്‍മ്മയും ചേര്‍ന്ന് ദുബായില്‍ ഇന്ത്യയ്ക്കായി മിന്നുന്ന പ്രകടനം പുറത്തെടുക്കുന്നുണ്ട്.
സെമിയില്‍ പാകിസ്ഥാനെ തകര്‍ത്തെത്തിയ ശ്രീലങ്കയും ശക്തമായ പ്രകടനമാണ് കാഴ്ചവെക്കുന്നത്. നായിക ചമരി അട്ടപ്പട്ടു, ഹര്‍ഷിക സമരവിക്രമ, നീലാക്ഷി ഡി സില്‍വ എന്നിവരുടെ ബാറ്റിംഗ് പ്രകടനമാണ് ലങ്കയുടെ കരുത്ത്. ബാറ്റിംഗിനൊപ്പം ബൗളിംഗിലും തിളങ്ങുന്ന ചമരി അട്ടപ്പട്ടുവാണ് അവരുടെ പ്രധാന താരം. ഇന്തോനേഷ്യക്കെതിരെ വെറും 7 റണ്‍സ് വഴങ്ങി 5 വിക്കറ്റുകള്‍ വീഴ്ത്തിയ താരം ടൂര്‍ണമെന്റില്‍ ആകെ 11 വിക്കറ്റുകളുമായി ദീപ്തി ശര്‍മ്മയ്‌ക്കൊപ്പം വിക്കറ്റ് വേട്ടയില്‍ ഒന്നാമതുണ്ട്. ഇരു ടീമുകളും ടൂര്‍ണമെന്റില്‍ അപരാജിതരായി ഫൈനലില്‍ എത്തിയതിനാല്‍ ഇന്നത്തെ പോരാട്ടം തീപ്പാറും.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.