പ്രതിപക്ഷ വാദം പൊളിഞ്ഞു, ജലപീരങ്കി വെള്ളത്തിൽ അണുബാധയില്ല; ഇരുമ്പിന്റെ അംശം മാത്രം
തിരുവനന്തപുരം: തലസ്ഥാനത്ത് എ.ഐ.എസ്.എഫ്–എ.ഐ.വൈ.എഫ് സമരക്കാർക്കെതിരെ പൊലീസ് പ്രയോഗിച്ച ജലപീരങ്കിയിലെ വെള്ളത്തിൽ അണുബാധയില്ലെന്ന് ശാസ്ത്രീയ പരിശോധനാ റിപ്പോർട്ട്. വെള്ളത്തിൽ ഇരുമ്പിന്റെ അംശം മാത്രമാണ് കണ്ടെത്തിയതെന്നാണ് പരിശോധനാഫലം. ജലപീരങ്കിയിൽ നിന്ന് ചീറ്റിയത് മലിനജലമാണെന്ന ആരോപണം ഉയർന്നതിനെ തുടർന്നാണ് വെള്ളത്തിന്റെ സാമ്പിൾ ശാസ്ത്രീയമായി പരിശോധിച്ചത്.
പി.എം. ശ്രീ പദ്ധതിക്കെതിരെ ജൂൺ 22ന് എ.ഐ.എസ്.എഫ്–എ.ഐ.വൈ.എഫ് സെക്രട്ടേറിയറ്റ് മാർച്ച് നടത്തിയപ്പോഴാണ് പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്. മുൻ മന്ത്രി കെ. രാജൻ ഉൾപ്പെടെയുള്ള സമരക്കാർ ജലപീരങ്കിയിലെ വെള്ളത്തിൽ നനഞ്ഞിരുന്നു. തുടർന്ന് ജലപീരങ്കിയിൽ നിന്ന് ശേഖരിച്ച വെള്ളം കെ. രാജൻ പ്രതിപക്ഷ നേതാവ് പിണറായി വിജയന് കൈമാറി. നിയമസഭയിൽ വെള്ളം നിറച്ച കുപ്പി ഉയർത്തിക്കാട്ടിയായിരുന്നു പിണറായി വിജയൻ പൊലീസിനെതിരെ ആരോപണം ഉന്നയിച്ചത്.
വിവാദം ശക്തമായതോടെയാണ് വെള്ളം ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചത്. പ്രതിപക്ഷം കൈമാറിയ വെള്ളത്തിന്റെ സാമ്പിൾ ആഭ്യന്തരമന്ത്രി തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർക്ക് കൈമാറി. തുടർന്ന് ജല അതോറിറ്റിയുടെ ലാബിൽ നടത്തിയ പരിശോധനയിലാണ് വെള്ളത്തിൽ അണുബാധയില്ലെന്നും ഇരുമ്പിന്റെ അംശം മാത്രമാണുള്ളതെന്നും കണ്ടെത്തിയത്.
നിയമസഭയിൽ വയ്ക്കുന്നതിനായി പരിശോധനാ റിപ്പോർട്ട് പൊലീസ് ആഭ്യന്തരമന്ത്രിക്ക് കൈമാറിയിട്ടുണ്ട്. സംഭവത്തിന് പിന്നാലെ രണ്ട് ജലപീരങ്കി ടാങ്കുകളും തുറന്ന് പരിശോധിച്ച് വൃത്തിയാക്കി. ടാങ്കുകളിൽ വീണ്ടും വെള്ളം നിറച്ചുവെച്ചിരിക്കുകയാണ്.
അതേസമയം, പൊലീസ് ആസ്ഥാനത്തേക്ക് ഡിവൈഎഫ്‌ഐ നടത്തിയ സമരത്തിനിടെയും ജലപീരങ്കിയിൽ നിന്ന് ചീറ്റിയ വെള്ളത്തിന് ചെളിയുടെ നിറമുണ്ടായിരുന്നുവെന്ന ആരോപണം ഉയർന്നിട്ടുണ്ട്. സമരക്കാരെ നേരിടാൻ പൊലീസ് മനഃപൂർവം മലിനജലം ഉപയോഗിക്കുന്നുവെന്നാണ് പുതിയ ആരോപണം.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.