കാലിഫോർണിയയിൽ മലയാളി യുവതിയുടെ മരണം; അനില ബേബിക്കെതിരെ മനപ്പൂർവ നരഹത്യക്കുറ്റം ചുമത്തി അറസ്റ്റ്
കാലിഫോർണിയ: മലയാളി യുവതിയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രതി അനില ബേബിയുടെ അറസ്റ്റ് രേഖപ്പെടുത്തി പൊലീസ്. മനപ്പൂർവ നരഹത്യക്കുറ്റം ചുമത്തിയാണ് അറസ്റ്റ്. തൃശൂർ മുടിക്കോട് സ്വദേശിനി അഞ്ജനയെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലാണ് നടപടി. കോടതി കുറ്റക്കാരിയെന്ന് കണ്ടെത്തിയാൽ അനിലയ്ക്ക് 25 വർഷം വരെ തടവുശിക്ഷ ലഭിച്ചേക്കും.
അഞ്ജനയുടെ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയായതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു. ഭർത്താവിനെ മൃതദേഹം കാണിച്ചതായും ബന്ധുക്കൾ അറിയിച്ചു. മൃതദേഹങ്ങൾ നിലവിൽ കാലിഫോർണിയയിൽ സൂക്ഷിച്ചിരിക്കുകയാണ്.
കഴിഞ്ഞ 28ന് ശനിയാഴ്ചയാണ് അഞ്ജന മരിച്ച വിവരം മുടിക്കോട്ടുള്ള ബന്ധുക്കൾക്ക് ലഭിച്ചത്. വീട്ടിൽനിന്ന് പുറത്തേക്ക് ഇറങ്ങാൻ ആവശ്യപ്പെട്ടതിന് പിന്നാലെ അനില അമിതവേഗത്തിൽ ഓടിച്ചെത്തിയ കാർ അഞ്ജനയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്.
അതേസമയം, തിരുവനന്തപുരം കേശവദാസപുരം സ്വദേശിനി ആൻ മേരി മാത്യുവിനെയും താമസസ്ഥലത്തെ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയിരുന്നു. ഈ മുറിയിൽനിന്ന് കത്തി കണ്ടെത്തിയതായും അഞ്ജനയുടെ ബന്ധുക്കൾ പറയുന്നു. സംഭവത്തിൽ ഇരുവരുടെയും മരണവുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ സംബന്ധിച്ച് അന്വേഷണം തുടരുകയാണ്.
അഞ്ജനയും അനിലയും ആൻ മേരി മാത്യുവും അടുത്ത സുഹൃത്തുക്കളായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. ഇവർ തമ്മിൽ എന്താണ് പ്രശ്നമുണ്ടായതെന്ന് അറിയില്ലെന്നും ബന്ധുക്കൾ വ്യക്തമാക്കി. നാലുവർഷം മുൻപാണ് അഞ്ജന അവസാനമായി മുടിക്കോട്ടെ വീട്ടിലെത്തിയത്. ഭർത്താവും ഏഴുവയസ്സുള്ള മകളുമാണ് അഞ്ജനയ്ക്കുള്ളത്.
Tags
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.