വിസി നിയമന വിവാദം: ‘ഒത്തുതീർപ്പ് ഞങ്ങളുടേതല്ല, മുൻ സർക്കാരിന്റെ കാലത്ത്’; റോജി എം. ജോൺ
തിരുവനന്തപുരം: എ.പി.ജെ. അബ്ദുൾ കലാം സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട് പുറത്തുവന്ന മാധ്യമ വാർത്തകളിൽ വ്യക്തത വരുത്തി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ.
വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട തർക്കം നിലനിന്നത് മുൻ സർക്കാരിന്റെ കാലത്താണെന്ന് മന്ത്രി വ്യക്തമാക്കി. നിയമന വിഷയത്തിൽ സർക്കാരും ചാൻസലറും സുപ്രീം കോടതിയെ സമീപിക്കുകയും തുടർന്ന് സുപ്രീം കോടതിയുടെ നേതൃത്വത്തിൽ നടന്നുവന്ന സ്പെഷ്യൽ ലോക് അദാലത്തിലേക്ക് കേസ് റഫർ ചെയ്യുകയും ചെയ്തിരുന്നു.
പിന്നീട് അന്നത്തെ സർക്കാരും ചാൻസലറും തമ്മിൽ ധാരണയിലെത്തിയതിനെ തുടർന്ന് സാങ്കേതിക സർവകലാശാലയിലും ഡിജിറ്റൽ സർവകലാശാലയിലും സ്ഥിരം വൈസ് ചാൻസലർമാരെ നിയമിക്കുകയും അവർ ചുമതലയേൽക്കുകയും ചെയ്തിരുന്നു.
ഇതോടെ നിലവിൽ സുപ്രീം കോടതിയിലെ കേസുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ തുടരുന്നതിന് പ്രസക്തിയില്ലാതായ സാഹചര്യത്തിലാണ് കേസ് സാങ്കേതികമായി അവസാനിപ്പിക്കുന്നതിനുള്ള അനുമതി സർക്കാർ നൽകിയതെന്ന് മന്ത്രി വ്യക്തമാക്കി.
കേസിൽ പുതിയൊരു ഒത്തുതീർപ്പോ ധാരണയോ ഇപ്പോഴത്തെ സർക്കാർ ഉണ്ടാക്കിയിട്ടില്ലെന്നും, മുൻ സർക്കാരിന്റെ കാലത്ത് ഉണ്ടായ ധാരണയുടെ അടിസ്ഥാനത്തിൽ ഇതിനകം തന്നെ വിസി നിയമനം പൂർത്തിയായ സാഹചര്യത്തിലാണ് കേസ് അവസാനിപ്പിക്കുന്നതിനുള്ള നടപടിയെന്നും റോജി എം. ജോൺ അറിയിച്ചു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.