രാജ്യത്ത് പ്ലാസ്റ്റിക് കറൻസി നോട്ടുകൾ വരുമോ? പോളിമർ ഷീറ്റിനായി ആർബിഐയുടെ നടപടികൾ വേഗത്തിൽ
ന്യൂഡൽഹി: രാജ്യത്ത് പ്ലാസ്റ്റിക് കറൻസി നോട്ടുകൾ അവതരിപ്പിക്കുന്നതിനുള്ള നടപടികൾ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) വേഗത്തിലാക്കുന്നു. സുരക്ഷാ സംവിധാനങ്ങളോടുകൂടിയ പോളിമർ സബ്‌സ്‌ട്രേറ്റ് ഷീറ്റുകൾ നിർമിച്ച് വിതരണം ചെയ്യുന്നതിനായി ഇന്ത്യൻ, വിദേശ കമ്പനികൾ ബിഡുകൾ സമർപ്പിച്ചതായാണ് വിവരം.
എന്നാൽ പോളിമർ ഷീറ്റുകളുടെ നിർമാണത്തിലും വിതരണത്തിലും കേന്ദ്ര സർക്കാർ കർശന വ്യവസ്ഥകളാണ് മുന്നോട്ടുവച്ചിരിക്കുന്നത്. പോളിമർ മെറ്റീരിയലിന്റെ അസംസ്‌കൃത വസ്തുക്കൾ ചൈനയിൽനിന്നോ പാകിസ്താനിൽനിന്നോ വാങ്ങാൻ പാടില്ലെന്നാണ് പ്രധാന നിബന്ധനകളിലൊന്ന്.
ഇന്ത്യയ്ക്കായി പ്രത്യേകമായി നിർമിക്കുന്ന പോളിമർ സബ്‌സ്‌ട്രേറ്റ് മറ്റൊരു മൂന്നാം രാജ്യത്തിന് വിതരണം ചെയ്യാനും പാടില്ല. ഇന്ത്യയിലെ പദ്ധതിയുമായി ബന്ധപ്പെട്ട ജീവനക്കാരുടെയും പ്രവർത്തനങ്ങളുടെയും കാര്യത്തിൽ കർശനമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്നും ആവശ്യമായ സർക്കാർ സുരക്ഷാ അനുമതികൾ നേടണമെന്നും വ്യവസ്ഥയുണ്ട്.
പോളിമർ സബ്‌സ്‌ട്രേറ്റിൽ മൃഗക്കൊഴുപ്പോ അതിന്റെ ഡിഎൻഎ ഘടകങ്ങളോ ഉണ്ടാകരുതെന്നും ടെൻഡർ വ്യവസ്ഥകളിൽ വ്യക്തമാക്കിയിട്ടുണ്ട്. ചൈനയിലോ പാകിസ്താനിലോ പ്രവർത്തനങ്ങളോ കരാറുകളോ ഉള്ള കമ്പനികൾ ഇന്ത്യയ്ക്കായുള്ള പദ്ധതിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളെ അവയുടെ മറ്റ് പ്രവർത്തനങ്ങളിൽനിന്ന് പൂർണമായും വേർതിരിച്ചുനിർത്തണമെന്നും നിബന്ധനയുണ്ട്.
പോളിമർ കറൻസി അവതരിപ്പിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നുണ്ടെങ്കിലും രാജ്യത്ത് പ്ലാസ്റ്റിക് കറൻസി നോട്ടുകൾ ഉടൻ പ്രചാരത്തിലിറക്കാനുള്ള അന്തിമ തീരുമാനമായി ടെൻഡർ നടപടികളെ കാണേണ്ടതില്ലെന്നാണ് ബന്ധപ്പെട്ട റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.നിലവിൽ സുരക്ഷാ സവിശേഷതകളോടുകൂടിയ പോളിമർ സബ്‌സ്‌ട്രേറ്റ് ലഭ്യമാക്കുന്നതിനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. തുടർന്ന് മാത്രമായിരിക്കും പോളിമർ നോട്ടുകളുടെ ഉപയോഗം സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടാകുക.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.