സെപ്റ്റംബർ 5ലെ സിജെപി മാർച്ച് തടയില്ല; ഇടപെടാൻ വിസമ്മതിച്ച് സുപ്രീംകോടതി
ന്യൂഡൽഹി: സെപ്റ്റംബർ 5ന് ഡൽഹിയിൽ സിജെപി പ്രഖ്യാപിച്ച മാർച്ചിന് വിലക്കേർപ്പെടുത്തണമെന്ന ഹർജിയിൽ ഇടപെടാൻ വിസമ്മതിച്ച് സുപ്രീംകോടതി. അനിഷ്ട സംഭവങ്ങൾ മുൻകൂട്ടി പ്രവചിക്കാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. പ്രതിഷേധക്കാർ നിയമം പാലിക്കുമെന്നും ബന്ധപ്പെട്ട അധികാരികൾ ക്രമസമാധാനം ഉറപ്പാക്കുമെന്നും പ്രതീക്ഷിക്കുന്നതായി കോടതി പറഞ്ഞു.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, വി. മോഹൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ഇന്ത്യാ ഗേറ്റ്, സെൻട്രൽ വിസ്ത തുടങ്ങിയ സുരക്ഷാ പ്രാധാന്യമുള്ള മേഖലകളിൽ വലിയ പ്രതിഷേധങ്ങളും മാർച്ചുകളും സംഘടിപ്പിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ശിവം ഉപാധ്യായയും വിരമിച്ച ഡൽഹി പൊലീസ് ഉദ്യോഗസ്ഥൻ രാജേന്ദ്ര സിങ്ങുമാണ് സുപ്രീംകോടതിയെ സമീപിച്ചത്.
എന്നാൽ മാർച്ച് അനുവദിക്കണമോ, അനുവദിക്കുന്ന പക്ഷം എന്തെല്ലാം നിബന്ധനകൾ ഏർപ്പെടുത്തണമോ തുടങ്ങിയ കാര്യങ്ങൾ തീരുമാനിക്കേണ്ടത് ബന്ധപ്പെട്ട ഭരണകൂടവും പൊലീസുമാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
ജന്തർ മന്തറിൽ നടത്തിയ സമരവുമായി ബന്ധപ്പെട്ട് ജൂലൈ 25ന് നൽകിയ വാഗ്ദാനങ്ങൾ കേന്ദ്രസർക്കാർ പാലിച്ചില്ലെന്ന് ആരോപിച്ചാണ് സെപ്റ്റംബർ 5ന് രാജ്യവ്യാപകമായി സമാധാനപരമായ പ്രതിഷേധം നടത്തുമെന്ന് സിജെപി പ്രഖ്യാപിച്ചത്.
സെപ്റ്റംബർ 5ന് ഇന്ത്യാ ഗേറ്റിൽനിന്ന് ആരംഭിക്കുന്ന പ്രതിഷേധം ഡൽഹി പൊലീസ് ആസ്ഥാനത്തേക്ക് നീങ്ങുമെന്നാണ് സംഘടന അറിയിച്ചിരിക്കുന്നത്. നീറ്റ് പരീക്ഷാ ക്രമക്കേടിനെ തുടർന്ന് ജീവനൊടുക്കിയ വിദ്യാർഥികളുടെ കുടുംബങ്ങളും പൊലീസ് നടപടിയിൽ പരിക്കേറ്റ വിദ്യാർഥികളുടെ കുടുംബങ്ങളും വിവിധ യുവജന സംഘടനകളും യുവാക്കളും പ്രതിഷേധത്തിൽ പങ്കെടുക്കുമെന്ന് സിജെപി നേതാക്കൾ വ്യക്തമാക്കിയിട്ടുണ്ട്.
Tags
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.