കർഷക പ്രതിഷേധത്തിന് വഴങ്ങി പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിച്ച് തമിഴ്നാട് സർക്കാർ; പ്രഖ്യാപനവുമായി വിജയ്
ചെന്നൈ: കർഷകരുടെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് തമിഴ്നാട്ടിലെ പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിച്ചതായി മുഖ്യമന്ത്രി വിജയ് പ്രഖ്യാപിച്ചു. പദ്ധതിക്കെതിരെ പ്രതിഷേധം തുടരുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ നിർണായക പ്രഖ്യാപനം.
ചെന്നൈയിൽ നിന്ന് ഏകദേശം 70 കിലോമീറ്റർ അകലെയുള്ള കാഞ്ചീപുരം പരന്തൂരിൽ വിമാനത്താവളം നിർമിക്കാനുള്ള പദ്ധതിക്കെതിരെയാണ് കർഷകർ രംഗത്തെത്തിയത്. പദ്ധതി നടപ്പായാൽ ബഹുവിള കൃഷിഭൂമിയും പരിസ്ഥിതിയും വ്യാപകമായി നശിക്കുമെന്നായിരുന്നു പ്രതിഷേധക്കാരുടെ പ്രധാന ആശങ്ക.
‘പരന്തൂർ വിമാനത്താവള പദ്ധതി ഞങ്ങൾ ഉപേക്ഷിക്കുകയാണ്. പദ്ധതിക്കെതിരെ സമരം ചെയ്യുന്ന ജനങ്ങൾക്കൊപ്പം ഞാൻ ഉറച്ചുനിൽക്കുന്നു’ എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
2024ൽ നടന്ന ഒരു യോഗത്തിൽ തന്നെ പദ്ധതിയെ താൻ ശക്തമായി എതിർത്തിരുന്നതായി വിജയ് പറഞ്ഞു. വിമാനത്താവളം യാഥാർഥ്യമായാൽ സംസ്ഥാനത്തിന്റെ വ്യാവസായിക വളർച്ചയ്ക്ക് ഗുണം ചെയ്യുമെങ്കിലും കർഷകരുടെ ക്ഷേമത്തിനാണ് മുൻഗണനയെന്നും അത് വിട്ടുകൊടുത്ത് പദ്ധതി നടപ്പാക്കില്ലെന്നും ജനങ്ങൾക്ക് ഉറപ്പ് നൽകിയിരുന്നതായും അദ്ദേഹം വ്യക്തമാക്കി.
2025ലാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം കാഞ്ചീപുരം ജില്ലയിലെ പരന്തൂരിൽ പുതിയ വിമാനത്താവളം നിർമിക്കുന്നതിന് അനുമതി നൽകിയത്.
അതേസമയം, തമിഴക വെട്രി കഴകം (ടിവികെ)യും ഭരണകക്ഷിയായ ഡിഎംകെയും തമ്മിലുള്ള രാഷ്ട്രീയ പോര് കൂടുതൽ രൂക്ഷമായി. പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കാനുള്ള തീരുമാനം തമിഴ്നാടിന്റെ വികസനത്തെ പിന്നോട്ടടിക്കുന്നതാണെന്ന് എം.കെ. സ്റ്റാലിൻ പ്രതികരിച്ചു.
പദ്ധതിയെക്കുറിച്ച് തെറ്റിദ്ധാരണ പരത്താതെ ഫയൽ പുറത്തെടുക്കാൻ വിജയ് ധൈര്യം കാണിക്കണമെന്നും ഡിഎംകെ ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ നിയമസഭയിൽ അവകാശലംഘന പ്രമേയം കൊണ്ടുവരുമെന്നും ഡിഎംകെ മുന്നറിയിപ്പ് നൽകി.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.