പ്രൈമറി സ്കൂളുകൾ ഇനി ‘ഡിജിറ്റൽ സ്‌ക്വയറിൽ’; 5183 വിദ്യാലയങ്ങൾ പദ്ധതിയുടെ ഭാഗമാകും
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മപദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ 5183 പ്രൈമറി സ്കൂളുകളെ ‘ഡിജിറ്റൽ സ്‌ക്വയർ’ പദ്ധതിയിലേക്ക് തെരഞ്ഞെടുത്തതായി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ അറിയിച്ചു.
സ്കൂളിൽ പൊതുവായി ഒരു ഡിജിറ്റൽ പഠന ഇടം ഒരുക്കുകയും കുറഞ്ഞത് രണ്ട് കമ്പ്യൂട്ടറുകൾ പ്രവർത്തനസജ്ജമാക്കുകയും ചെയ്തിട്ടുള്ള വിദ്യാലയങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയിൽ ഉൾപ്പെട്ട സ്കൂളുകളുടെ പട്ടിക പദ്ധതി നിർവഹണ ചുമതലയുള്ള കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷന്റെ (കൈറ്റ്) വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
സെപ്റ്റംബർ ആദ്യവാരത്തോടെ പദ്ധതിയിൽ ഉൾപ്പെട്ട വിദ്യാലയങ്ങളിൽ നിലവിലുള്ള കമ്പ്യൂട്ടറുകളിൽ ആവശ്യമായ സോഫ്റ്റ്‌വെയർ പാക്കേജ് കൈറ്റ് ലഭ്യമാക്കും. തുടർന്ന് ‘ഡിജിറ്റൽ സ്‌ക്വയർ’ പദ്ധതിയുടെ ചുമതലയുള്ള അധ്യാപകർക്ക് പ്രവർത്തനങ്ങളെക്കുറിച്ച് കൈറ്റ് പ്രത്യേക പരിശീലനം നൽകും. പദ്ധതിയുടെ ഗുണഫലം എല്ലാ കുട്ടികൾക്കും ഒരുപോലെ ലഭിക്കുന്ന തരത്തിൽ പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്തണമെന്നും മന്ത്രി നിർദ്ദേശിച്ചു.
കൈറ്റ് സജ്ജമാക്കിയ സ്വതന്ത്ര സോഫ്റ്റ്‌വെയർ അധിഷ്ഠിത പ്ലാറ്റ്‌ഫോമിലൂടെ വിവിധ ഡിജിറ്റൽ പഠന പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ വിദ്യാലയങ്ങളിലെ മുഴുവൻ കുട്ടികൾക്കും അവസരം ഒരുക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
എൽ.പി., യു.പി. വിഭാഗങ്ങളിലെ ഡിജിറ്റൽ സാങ്കേതികവിദ്യ അധിഷ്ഠിത പഠനം കൂടുതൽ കാര്യക്ഷമവും രസകരവുമാക്കുക, കളിയിലൂടെയുള്ള പഠനം പ്രോത്സാഹിപ്പിക്കുക, കുട്ടികളിൽ സർഗാത്മകത, സ്വയംപഠനശേഷി, ഡിജിറ്റൽ സാക്ഷരത എന്നിവ വളർത്തുക തുടങ്ങിയവയും പദ്ധതിയുടെ ലക്ഷ്യങ്ങളാണ്.
പ്രൈമറി സ്കൂളുകളിലെ ‘കളിപ്പെട്ടി’, ‘ഇ@വിദ്യ’ എന്നീ ഐ.സി.ടി. പാഠപുസ്തകങ്ങൾ ഉപയോഗിച്ചുള്ള പഠനം കൂടുതൽ കാര്യക്ഷമമാക്കാനും ‘ഡിജിറ്റൽ സ്‌ക്വയർ’ സഹായിക്കും. കാഴ്ചപരിമിതിയുള്ളവർക്കും പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കും ഒരുപോലെ ഉപയോഗിക്കാൻ കഴിയുന്ന രീതിയിലാണ് പ്ലാറ്റ്‌ഫോം രൂപകൽപ്പന ചെയ്തിരിക്കുന്നതെന്നും അധികൃതർ അറിയിച്ചു.
പദ്ധതിയുടെ ആദ്യഘട്ടത്തിൽ സന്നദ്ധത അറിയിച്ച സ്കൂളുകളെയാണ് പരിഗണിച്ചത്. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ സ്കൂളുകൾ പദ്ധതിയുടെ ഭാഗമായിരിക്കുന്നത് — 814 എണ്ണം. എറണാകുളം 475, പാലക്കാട് 466, കണ്ണൂർ 463 എന്നിങ്ങനെയാണ് തൊട്ടുപിന്നിലുള്ള ജില്ലകളിലെ കണക്ക്.
നൂറുദിന കർമ്മപദ്ധതിയുടെ ഭാഗമായി 5000 പ്രൈമറി സ്കൂളുകളെ പദ്ധതിയിൽ ഉൾപ്പെടുത്താനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. എന്നാൽ ലക്ഷ്യത്തേക്കാൾ കൂടുതൽ സ്കൂളുകളെ ആദ്യഘട്ടത്തിൽ തന്നെ പദ്ധതിയുടെ ഭാഗമാക്കാൻ കഴിഞ്ഞു.
ഈ വർഷം തന്നെ സംസ്ഥാനത്തെ മുഴുവൻ പ്രൈമറി സ്കൂളുകളെയും ‘ഡിജിറ്റൽ സ്‌ക്വയർ’ പദ്ധതിയുടെ ഭാഗമാക്കുകയാണ് അടുത്ത ഘട്ടത്തിലെ ലക്ഷ്യമെന്ന് മന്ത്രി എൻ. ഷംസുദ്ദീൻ അറിയിച്ചു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.