തമിഴ്നാട്ടിൽ 6,220 കോടിയുടെ കാർഷിക വായ്പ എഴുതിത്തള്ളും; 75,000 രൂപ വരെയുള്ള വായ്പകൾ പൂർണമായും ഒഴിവാക്കി
ചെന്നൈ: തമിഴ്നാട്ടിൽ കർഷകർക്ക് വൻ ആശ്വാസവുമായി മുഖ്യമന്ത്രി സി. ജോസഫ് വിജയ്. സംസ്ഥാനത്തെ സഹകരണ ബാങ്കുകളിൽനിന്ന് കർഷകർ എടുത്ത 6,220 കോടി രൂപയുടെ കാർഷിക വായ്പ എഴുതിത്തള്ളുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ടിവികെ സർക്കാർ അധികാരത്തിലെത്തി 100 ദിവസം പൂർത്തിയാക്കുന്നതിന്റെ ഭാഗമായാണ് നിയമസഭയിൽ സുപ്രധാന പ്രഖ്യാപനം നടത്തിയത്.
പുതിയ ഇളവുകൾ പ്രകാരം സഹകരണ ബാങ്കുകളിൽനിന്ന് 75,000 രൂപ വരെ വായ്പയെടുത്ത കർഷകരുടെ കടം പൂർണമായും എഴുതിത്തള്ളും. 75,000 രൂപയ്ക്കും ഒരു ലക്ഷം രൂപയ്ക്കും ഇടയിൽ വായ്പയെടുത്തവർക്ക് 75,000 രൂപയുടെ ഇളവ് ലഭിക്കും. ഒരു ലക്ഷത്തിന് മുകളിൽ വായ്പയുള്ളവർക്ക് 35,000 രൂപയുടെ ഇളവാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
പുതിയ ആനുകൂല്യങ്ങളിലൂടെ 2,38,264 കർഷകർക്ക് 40,000 രൂപ വരെ അധിക നേട്ടം ലഭിക്കുമെന്ന് സർക്കാർ അറിയിച്ചു. ഇതിനായി 953.06 കോടി രൂപ അധികമായി കണ്ടെത്തും. ഇതോടെ പദ്ധതിയുടെ ആകെ ചെലവ് 6,220 കോടി രൂപയായി ഉയരും.
കർഷകരുടെ ക്ഷേമമാണ് ടിവികെ സർക്കാരിന്റെ പ്രധാന ലക്ഷ്യമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. കർഷകരുടെ ജീവിതം സംരക്ഷിക്കുക, അവരുടെ കടബാധ്യത കുറയ്ക്കുക, കാർഷിക മേഖല ശക്തിപ്പെടുത്തുക എന്നിവ സർക്കാരിന്റെ പ്രധാന ഉത്തരവാദിത്തങ്ങളാണെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനം സാമ്പത്തിക സമ്മർദം നേരിടുന്ന സാഹചര്യത്തിലും കർഷകർക്ക് അടിയന്തര ആശ്വാസം ഉറപ്പാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും വിജയ് പറഞ്ഞു.
ജൂലൈ 31 വരെയുള്ള കണക്കുകൾ പ്രകാരം 13.34 ലക്ഷം കർഷകരുടെ അക്കൗണ്ടുകളിലേക്ക് 5,267 കോടി രൂപ ഇതിനകം കൈമാറിയിട്ടുണ്ട്.
മെയ് 25ന് അധികാരമേറ്റ ടിവികെ സർക്കാർ 15 ദിവസത്തിനകം 50,000 രൂപ വരെയുള്ള കാർഷിക വായ്പകൾ എഴുതിത്തള്ളിയിരുന്നു. തുടർന്ന് കർഷക സംഘടനകളുമായി നടത്തിയ ചർച്ചകൾക്ക് പിന്നാലെ ജൂൺ 19ന് പദ്ധതി കൂടുതൽ വിപുലീകരിക്കുകയായിരുന്നു.
Tags
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.