കേരളത്തിലെ വൈദ്യുതി പ്രതിസന്ധി: 10 വർഷത്തെ എൽ.ഡി.എഫ് സർക്കാരിന്റെ വീഴ്ചയെന്ന് സന്ദീപ് വാര്യർ എം.എൽ.എ; 100 ദിവസം പ്രായമുള്ള യു.ഡി.എഫ് സർക്കാരിനെ പഴിചാരുന്നത് അപഹാസ്യം
തിരുവനന്തപുരം: സംസ്ഥാനത്ത് നിലനിൽക്കുന്ന രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയുടെ പൂർണ്ണ ഉത്തരവാദിത്തം കഴിഞ്ഞ 10 വർഷം ഭരിച്ച പിണറായി വിജയൻ സർക്കാരിനാണെന്ന് കോൺഗ്രസ് എം.എൽ.എ സന്ദീപ് വാര്യർ. കേവലം 100 ദിവസം മുൻപ് മാത്രം അധികാരത്തിൽ വന്ന യു.ഡി.എഫ് സർക്കാരിന്റെ തലയിൽ ഉത്തരവാദിത്തം കെട്ടിവെക്കാൻ ബോധപൂർവ്വമായ ശ്രമങ്ങളാണ് നടക്കുന്നതെന്നും, ഒരു പതിറ്റാണ്ടിന്റെ ഭരണ പരാജയത്തിന്റെയും ദീർഘവീക്ഷണമില്ലായ്മയുടെയും ഫലമാണ് കേരളം ഇപ്പോൾ അനുഭവിക്കുന്നതെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ സംസ്ഥാനത്തെ പീക്ക് ടൈം വൈദ്യുതി ആവശ്യകത 3800 മെഗാവാട്ടിൽ നിന്ന് കുത്തനെ ഉയർന്ന് 5836 മെഗാവാട്ടിലെത്തി. എന്നാൽ, ഈ അധിക ആവശ്യകത മുൻകൂട്ടി കണ്ട് പുതിയ പദ്ധതികൾ ആരംഭിക്കുന്നതിൽ മുൻ സർക്കാർ പൂർണ്ണമായി പരാജയപ്പെട്ടു. കേന്ദ്ര സോളാർ പദ്ധതികളും സ്വകാര്യ നിക്ഷേപങ്ങളും മാറ്റിനിർത്തിയാൽ കഴിഞ്ഞ 10 വർഷം കൊണ്ട് കെ.എസ്.ഇ.ബി സ്വന്ത നിലയ്ക്ക് ഉൽപ്പാദിപ്പിച്ചത് വെറും 204 മെഗാവാട്ട് വൈദ്യുതി മാത്രമാണെന്നും ഉൽപ്പാദന മേഖലയിൽ വൻ മരവിപ്പാണ് ഉണ്ടായതെന്നും അദ്ദേഹം ആരോപിച്ചു.
മുൻ ഉമ്മൻ ചാണ്ടി സർക്കാർ ദീർഘവീക്ഷണത്തോടെ ഒപ്പുവെച്ച ദീർഘകാല വൈദ്യുതി വാങ്ങൽ കരാറുകൾ (PPA) അനാവശ്യ സാങ്കേതിക കാരണങ്ങൾ പറഞ്ഞ് റദ്ദാക്കിയതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. കുറഞ്ഞ നിരക്കിൽ ലഭിക്കുമായിരുന്ന വൈദ്യുതി വേണ്ടെന്നുവെച്ചതോടെ പവർ എക്‌സ്‌ചേഞ്ചുകളിൽ നിന്ന് ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങേണ്ട ഗതികേടിലേക്ക് കെ.എസ്.ഇ.ബിയെ തള്ളിവിട്ടു. നൂറു ദിവസത്തിനുള്ളിൽ ഒരു സർക്കാരിനും പുതിയൊരു വൈദ്യുതി പ്രതിസന്ധി ഉണ്ടാക്കാനോ പദ്ധതികൾ യാഥാർത്ഥ്യമാക്കാനോ സാധിക്കില്ലെന്നും, കഴിഞ്ഞ സർക്കാരിന്റെ വീഴ്ചകൾ പരിഹരിച്ച് ഊർജ്ജ മേഖലയെ നിലവിലെ യു.ഡി.എഫ് സർക്കാർ കാര്യക്ഷമമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.