"വൈദ്യുതി പ്രതിസന്ധി മുൻ സർക്കാരിന്റെ വീഴ്ച"; പരിഹാരത്തിന് ശ്രമങ്ങൾ പുരോഗമിക്കുന്നുവെന്ന് മന്ത്രി സണ്ണി ജോസഫ്
തിരുവനന്തപുരം: സംസ്ഥാനത്തെ നിലവിലെ വൈദ്യുതി പ്രതിസന്ധി സ്വിച്ചിട്ടാൽ ഉടൻ പരിഹരിക്കാനാവുന്ന ഒന്നല്ലെന്നും, അമാനുഷികമായി ഇത് ശരിയാക്കാൻ കഴിയില്ലെന്നും ആവർത്തിച്ച് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. മുൻ സർക്കാരിന്റെ വീഴ്ചകളാണ് നിലവിലെ പ്രതിസന്ധിക്ക് പ്രധാന കാരണമെന്ന് മന്ത്രി വാർത്താസമ്മേളനത്തിൽ ആരോപിച്ചു. കുറഞ്ഞ വിലയ്ക്ക് വൈദ്യുതി വാങ്ങാതെ കടമെടുക്കുകയാണ് മുൻ സർക്കാർ ചെയ്തത്. ആര്യാടൻ മുഹമ്മദ് തുടങ്ങിവച്ചതല്ലാതെ ദീർഘവീക്ഷണമുള്ള ഒരു പദ്ധതിയും മുൻ സർക്കാരിന്റെ കാലത്ത് നടപ്പിലാക്കിയിട്ടില്ല. കെ.എസ്.ഇ.ബി.യും റെഗുലേറ്ററി കമ്മീഷനുമായുള്ള ബന്ധം വഷളാക്കിയത് ആരാണെന്ന് മുൻ വൈദ്യുതി മന്ത്രി തന്നെ സമ്മതിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതിസന്ധി മറികടക്കാൻ കെ.എസ്.ഇ.ബി ചെയർമാനുമായും ഉദ്യോഗസ്ഥരുമായും ഇതിനകം ചർച്ചകൾ നടത്തിയിട്ടുണ്ട്. വിഷയത്തിൽ അഡ്വക്കേറ്റ് ജനറലുമായി (AG) ഇന്ന് കൂടിക്കാഴ്ച നടത്തുമെന്നും, കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽ വിഷയം കൊണ്ടുവരാനുള്ള ശ്രമങ്ങൾ തുടരുമെന്നും മന്ത്രി വ്യക്തമാക്കി. നിലവിൽ രാത്രി സമയങ്ങളിലെ വൈദ്യുതി ഉപയോഗം സംസ്ഥാനത്ത് വളരെ ഉയർന്ന നിലയിലാണ്.
സോളാറിലൂടെ ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതി ശേഖരിച്ചുവെക്കാനുള്ള സംവിധാനം നിലവിൽ സംസ്ഥാനത്ത് കാര്യമായി ഇല്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഇതിന് പരിഹാരമായി ബാറ്ററി എനർജി സ്റ്റോറേജ് സംവിധാനം കൊണ്ടുവരുന്നത് പരിഗണനയിലാണ്. കൂടാതെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായി എറണാകുളം ബ്രഹ്മപുരം കേന്ദ്രീകരിച്ച് പുതിയ പദ്ധതി ആരംഭിക്കാൻ ഇരിക്കുകയാണെന്നും മന്ത്രി അറിയിച്ചു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.