ഓണക്കാലത്ത് സുരക്ഷിത ഭക്ഷണം ഉറപ്പാക്കും; സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ പരിശോധന ശക്തമാക്കി: മന്ത്രി കെ. മുരളീധരൻ
തിരുവനന്തപുരം: ഓണക്കാലത്ത് ജനങ്ങൾക്ക് സുരക്ഷിതവും ഗുണമേന്മയുള്ളതുമായ ഭക്ഷണം ഉറപ്പാക്കുന്നതിനായി സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ പരിശോധനകൾ ശക്തമാക്കിയതായി ആരോഗ്യ-ദേവസ്വം മന്ത്രി കെ. മുരളീധരൻ അറിയിച്ചു. ജൂലൈ 27 മുതൽ ആരംഭിച്ച ‘ഓണം സ്ക്വാഡ്’ പ്രവർത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്തുടനീളം ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന വ്യാപകമാക്കിയിട്ടുണ്ട്.
ഇതുവരെ സംസ്ഥാനത്ത് 5,016 പരിശോധനകളാണ് നടത്തിയത്. നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് 705 നോട്ടീസുകൾ നൽകി. 390 ഭക്ഷ്യസ്ഥാപനങ്ങൾക്ക് പിഴ ചുമത്തുന്നതിനുള്ള ശുപാർശ നോട്ടീസുകളും നൽകിയിട്ടുണ്ട്. ഇതിന് പുറമെ 623 സ്റ്റാറ്റ്യൂട്ടറി സാമ്പിളുകളും 1,899 സർവെയ്‌ലൻസ് സാമ്പിളുകളും ശേഖരിച്ചു.
ഓണക്കാലത്ത് വ്യാപകമായി ഉപയോഗിക്കുന്ന പപ്പടം, ശർക്കര, വെളിച്ചെണ്ണ, നെയ്യ്** തുടങ്ങിയ ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിന് പരിശോധനയിൽ പ്രത്യേക പ്രാധാന്യം നൽകുന്നുണ്ട്. ലേബൽ വിവരങ്ങൾ, നിർമാണ-കാലാവധി തീയതികൾ, ബാച്ച് നമ്പർ, ലൈസൻസ് വിവരങ്ങൾ, ഘടകങ്ങളുടെ പ്രഖ്യാപനം, നിയമാനുസൃത ലേബലിംഗ് എന്നിവ പരിശോധിക്കും.
ശർക്കര, വെളിച്ചെണ്ണ, നെയ്യ് തുടങ്ങിയ പ്രധാന അസംസ്‌കൃത വസ്തുക്കളുടെ സാമ്പിളുകൾ ശേഖരിച്ച് ലബോറട്ടറികളിൽ പരിശോധന നടത്തും. ഇതിലൂടെ ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കുകയാണ് ലക്ഷ്യം.
ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, കാറ്ററിംഗ് സ്ഥാപനങ്ങൾ, ക്ലൗഡ് കിച്ചണുകൾ എന്നിവിടങ്ങളിലും പരിശോധന ശക്തമാക്കിയിട്ടുണ്ട്. ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലൂടെ ഓണസദ്യയും മറ്റ് ഭക്ഷണപ്പൊതികളും വിതരണം ചെയ്യുന്ന സ്ഥാപനങ്ങൾ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടോ എന്നും പരിശോധിക്കും.
ഭക്ഷണം തയ്യാറാക്കുന്നതിലും പാക്ക് ചെയ്യുന്നതിലും സൂക്ഷിക്കുന്നതിലും വിതരണം ചെയ്യുന്നതിലുമുള്ള ശുചിത്വം, താപനില നിയന്ത്രണം, സുരക്ഷിതമായ അസംസ്‌കൃത വസ്തുക്കളുടെ ഉപയോഗം, കൃത്യമായ ലേബലിംഗ് എന്നിവയ്ക്കാണ് പ്രധാനമായും ശ്രദ്ധ നൽകുന്നത്.
ഓൺലൈൻ പർച്ചേസിംഗ് പ്ലാറ്റ്‌ഫോമുകളുടെ വിതരണ കേന്ദ്രങ്ങളിലും പരിശോധന കൂടുതൽ കാര്യക്ഷമമാക്കും. ഇവിടെ സൂക്ഷിക്കുന്ന അസംസ്‌കൃത വസ്തുക്കളുടെയും പാക്ക് ചെയ്ത ഭക്ഷ്യവസ്തുക്കളുടെയും ഗുണനിലവാരം, സംഭരണ സാഹചര്യം, കാലാവധി കഴിഞ്ഞതോ കേടായതോ ആയ ഉൽപ്പന്നങ്ങളുടെ സാന്നിധ്യം, ലേബലിംഗ്, ബാച്ച് വിവരങ്ങൾ എന്നിവ പ്രത്യേകം പരിശോധിക്കും.
ഓണക്കാലത്തെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായി ‘ഈറ്റ് റൈറ്റ് കേരളം - സേഫ് ഓണം’ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ 14 ജില്ലകളിലും ഹോട്ടൽ, കാറ്ററിംഗ് സ്ഥാപന ഉടമകൾ, ബേക്കറി ഉടമകൾ, മറ്റ് ഭക്ഷ്യസംരംഭകർ എന്നിവർക്കായി പ്രത്യേക പരിശീലന ക്ലാസുകൾ സംഘടിപ്പിച്ചിരുന്നു.
ഭക്ഷണം തയ്യാറാക്കുന്നതിലും കൈകാര്യം ചെയ്യുന്നതിലും സൂക്ഷിക്കുന്നതിലും വിതരണം ചെയ്യുന്നതിലും പാലിക്കേണ്ട ഭക്ഷ്യസുരക്ഷാ-ശുചിത്വ മാനദണ്ഡങ്ങളെക്കുറിച്ച് മുൻകരുതൽ നടപടിയുടെ ഭാഗമായി പരിശീലനവും ബോധവത്കരണവും നൽകി.
ഓണക്കാലത്ത് സുരക്ഷിതവും ഗുണമേന്മയുള്ളതുമായ ഭക്ഷണം ജനങ്ങൾക്ക് ലഭ്യമാക്കുന്നതിനായി ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനകളും എൻഫോഴ്‌സ്‌മെന്റ് നടപടികളും ശക്തമായി തുടരാൻ മന്ത്രി കെ. മുരളീധരൻ നിർദ്ദേശം നൽകി.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.