മെസിയെ കേരളത്തിലെത്തിക്കാനുള്ള 206 കോടി ഇടപാട്; രണ്ട് ധനകാര്യ സ്ഥാപനങ്ങൾക്ക് ജിഎസ്ടി നോട്ടീസ്
തിരുവനന്തപുരം: ലയണൽ മെസിയെയും അർജന്റീന ഫുട്ബോൾ ടീമിനെയും കേരളത്തിലെത്തിക്കുന്നതിനായി സ്പോൺസർ കൈമാറിയതായി പറയുന്ന 206 കോടി രൂപയുടെ ഇടപാടിൽ ജിഎസ്ടി വകുപ്പിന്റെ അന്വേഷണം. ഗോകുലം ചിറ്റ് ആൻഡ് ഫിനാൻസ്, ഹിന്ദുജ ലെയ്‌ലാൻഡ് ഫിനാൻസ് എന്നീ സ്ഥാപനങ്ങൾ സ്പോൺസർ സ്ഥാപനമായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിക്ക് വൻതുക കൈമാറിയതായി കണ്ടെത്തിയതിനെ തുടർന്നാണ് പ്രത്യേക അന്വേഷണ സംഘം നോട്ടീസ് നൽകിയതെന്നാണ് മലയാള മാധ്യമങ്ങളുടെ റിപ്പോർട്ട്.
ജിഎസ്ടി വകുപ്പിന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് 206 കോടി രൂപ രണ്ട് സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നാണ് എത്തിയതെന്ന് കണ്ടെത്തിയതെന്നാണ് റിപ്പോർട്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇരു സ്ഥാപനങ്ങൾക്കും പ്രത്യേക അന്വേഷണ സംഘം നോട്ടീസ് നൽകിയത്.
ഹിന്ദുജ ലെയ്‌ലാൻഡ് ഫിനാൻസ് 73.23 കോടി രൂപയും ഗോകുലം ചിറ്റ് ആൻഡ് ഫിനാൻസ് 133.64 കോടി രൂപയും സ്പോൺസർ സ്ഥാപനത്തിന് നൽകിയതായാണ് അന്വേഷണത്തിൽ കണ്ടെത്തിയതെന്നാണ് റിപ്പോർട്ട്.ഇടപാടുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ഒരാഴ്ചയ്ക്കുള്ളിൽ സമർപ്പിക്കണമെന്നാണ് നോട്ടീസിലെ നിർദേശം. ഇത്രയും വലിയ തുക എന്ത് അടിസ്ഥാനത്തിലാണ് സ്പോൺസർ സ്ഥാപനത്തിന് കൈമാറിയതെന്നാണ് ജിഎസ്ടി പ്രധാനമായും പരിശോധിക്കുന്നത്.
സ്പോൺസർ സ്ഥാപനത്തിന് പണം നൽകുമ്പോൾ എന്തെങ്കിലും വസ്തുക്കൾ ഈടായി നൽകിയിട്ടുണ്ടോയെന്നും ആരാണ് ഇടപാടിന് ഇടനില നിന്നതെന്നും ജിഎസ്ടി അന്വേഷിക്കുന്നുണ്ട്. സ്പോൺസർ സ്ഥാപനവുമായി പരസ്യക്കരാറോ മറ്റ് സേവന കരാറുകളോ ഉണ്ടായിരുന്നോ, നൽകിയ തുക പിന്നീട് തിരിച്ചടച്ചിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളും വ്യക്തമാക്കണമെന്ന് നോട്ടീസിൽ ആവശ്യപ്പെട്ടതായാണ് വിവരം.തുക തിരിച്ചടച്ചിട്ടുണ്ടെങ്കിൽ ആർക്കാണ്, എവിടെവെച്ച്, ഏത് ഉറവിടത്തിൽ നിന്നുള്ള പണമാണ് ഉപയോഗിച്ചത് തുടങ്ങിയ വിവരങ്ങളും നൽകണമെന്നാണ് നിർദേശം.
206 കോടി രൂപയുടെ വരവ് സ്പോൺസർ സ്ഥാപനത്തിന്റെ സ്വന്തം ബിസിനസ് വരുമാനത്തിൽ നിന്നോ മൂലധനത്തിൽ നിന്നോ ഉണ്ടായതല്ലെന്ന വിവരമാണ് ജിഎസ്ടിക്ക് ലഭിച്ചതെന്നാണ് റിപ്പോർട്ട്. ഇടപാടിൽ പലിശയോ ടി.ഡി.എസ് സംവിധാനമോ ഉണ്ടായിട്ടില്ലെന്നും പണം അക്കൗണ്ടിലെത്തിയതിന് പിന്നാലെ മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റിയതായും അന്വേഷണ സംഘം കണ്ടെത്തിയതായി റിപ്പോർട്ടുകൾ പറയുന്നു. സ്പോൺസർ സ്ഥാപനമായ ആർ.ബി.എസ് ഇടനില അക്കൗണ്ടായി പ്രവർത്തിച്ചിട്ടുണ്ടോയെന്ന സംശയവും ജിഎസ്ടി പരിശോധിക്കുന്നതായാണ് റിപ്പോർട്ട്.
രണ്ട് ധനകാര്യ സ്ഥാപനങ്ങളിൽനിന്നും നോട്ടീസിന് ലഭിക്കുന്ന മറുപടി പരിശോധിച്ച ശേഷമായിരിക്കും തുടർനടപടികളിലേക്ക് കടക്കുക. ഇടപാടുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതോടെ അന്വേഷണം ശക്തമാക്കാനാണ് ജിഎസ്ടി വകുപ്പിന്റെ നീക്കമെന്നാണ് റിപ്പോർട്ട്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.