കളി മാറ്റിമറിച്ച ഫുട്‌ബോള്‍ ഐക്യു; 94 ടച്ചുകള്‍, 2 അസിസ്റ്റുകള്‍; ഇംഗ്ലണ്ടിന്റെ നെഞ്ച് തകര്‍ത്ത മെസ്സി പ്രഭാവം
അറ്റ്‌ലാന്റ: പ്രായം മുപ്പത്തിയൊമ്പതിലെത്തുമ്പോള്‍ പല പ്രതിഭകളുടെയും വേഗത കുറയാറുണ്ട്, ശരീരം മുന്‍പത്തെപ്പോലെ സഹകരിക്കാതാകും. എന്നാല്‍, ഫുട്‌ബോള്‍ തന്നെ നിര്‍ബന്ധിച്ച് കളി മാറ്റിക്കുന്നതിന് മുന്‍പ്, സ്വയം മാറി ചിന്തിച്ച ഇതിഹാസമാണ് ലയണല്‍ മെസ്സി. അറ്റ്‌ലാന്റയില്‍ ഇംഗ്ലണ്ടിനെതിരെയുള്ള ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ വികാരാധീനനായി മൈതാനത്ത് മുട്ടുകുത്തി വീണ മെസ്സിയുടെ ചിത്രം ഫുട്‌ബോള്‍ ലോകത്തെ വീണ്ടും ഈറനണിയിക്കുകയാണ്. എട്ട് ബാലണ്‍ ഡി ഓറുകളും എണ്ണമറ്റ കിരീടങ്ങളും നേടി ഫുട്‌ബോള്‍ എന്ന കളിയെത്തന്നെ പൂര്‍ണ്ണമാക്കിയ മെസ്സി, മറ്റൊരു ലോകകപ്പ് ഫൈനല്‍ യോഗ്യതയ്ക്ക് ശേഷവും പുതുമുഖത്തെപ്പോലെ വികാരാധീനനായി.
ആദ്യപകുതിയില്‍ ഇംഗ്ലീഷ് പരിശീലകന്‍ തോമസ് ടുഹല്‍ മെസ്സിയെ പൂട്ടാന്‍ കൃത്യമായ തന്ത്രങ്ങള്‍ മെനഞ്ഞിരുന്നു. ജൂഡ് ബെല്ലിങ്ഹാം, ഡെക്ലാന്‍ റൈസ്, എലിയറ്റ് ആന്‍ഡേഴ്‌സണ്‍ എന്നിവര്‍ മെസ്സിക്ക് ചുറ്റും കോട്ടകെട്ടി. ആദ്യ 45 മിനിറ്റില്‍ അര്‍ജന്റീനയ്ക്ക് കാര്യമായ മുന്നേറ്റങ്ങള്‍ നടത്താന്‍ കഴിഞ്ഞതുമില്ല. രണ്ടാം പകുതിയുടെ തുടക്കത്തില്‍ ആന്റണി ഗോര്‍ഡന്‍ ഗോള്‍ നേടി ഇംഗ്ലണ്ടിനെ മുന്നിലെത്തിക്കുക കൂടി ചെയ്തതോടെ അര്‍ജന്റീന പ്രതിരോധത്തിലായി. എന്നാല്‍, ഗോള്‍ നേടിയ ശേഷം ഇംഗ്ലണ്ട് കളം വിട്ട് പ്രതിരോധത്തിലേക്ക് വലിഞ്ഞതാണ് അവര്‍ക്ക് വിനയായത്. ലയണല്‍ മെസ്സിയെപ്പോലെ ഫുട്‌ബോള്‍ ഐക്യു ഉള്ള ഒരു കളിക്കാരന് മുന്നില്‍ ചെയ്യാന്‍ പാടില്ലാത്ത തെറ്റായിരുന്നു അത്.
തുടക്കത്തില്‍ മൈതാനത്തിന്റെ മധ്യഭാഗത്ത് ഇംഗ്ലീഷ് മധ്യനിര തന്നെ വളയുന്നത് കണ്ട മെസ്സി, പെട്ടെന്ന് തന്റെ കളിശൈലി മാറ്റി വലത് വിങ്ങിലേക്ക് കളി കേന്ദ്രീകരിച്ചു. ഇതോടെ ഇംഗ്ലണ്ടിന്റെ പ്രതിരോധ നിരയുടെ ഘടന മാറിമറിഞ്ഞു. മത്സരത്തില്‍ 94 തവണയാണ് മെസ്സി പന്ത് തൊട്ടത്. അര്‍ജന്റീനയുടെ ഓരോ ആക്രമണത്തിന് പിന്നിലും ആ കാലുകളുണ്ടായിരുന്നു. വലതുഭാഗത്ത് നിന്ന് പന്ത് സ്വീകരിച്ച മെസ്സി, പ്രതിരോധം ഒന്നാകെ തന്റെ നേര്‍ക്ക് വരുന്നത് വരെ ക്ഷമയോടെ കാത്തുനിന്നു. ഒടുവില്‍ ബോക്‌സിന്റെ അരികില്‍ കൃത്യമായ സ്‌പേസിലേക്ക് എന്‍സോ ഫെര്‍ണാണ്ടസിന് പന്ത് കൈമാറി. എന്‍സോയുടെ തകര്‍പ്പന്‍ ഷോട്ട് വലയിലെത്തി (1-1).
ഇഞ്ചുറി ടൈമില്‍ ആരും പ്രതീക്ഷിക്കാത്ത ഒരു ലോബ് ക്രോസിലൂടെ ലൗട്ടാരോ മാര്‍ട്ടീനസിന് പന്ത് നല്‍കി മെസ്സി കളിയിലെ രണ്ടാമത്തെ അസിസ്റ്റും സ്വന്തമാക്കി (2-1). ഈ മത്സരത്തില്‍ മെസ്സിയുടെ എക്‌സ്‌പെക്റ്റഡ് ഗോള്‍ വെറും 0.01 ആയിരുന്നു. എന്നാല്‍ കളിയില്‍ അദ്ദേഹം സൃഷ്ടിച്ചത് നാല് വമ്പന്‍ അവസരങ്ങളാണ്. 11 ഡ്രിബ്ലിംഗുകളില്‍ 9 എണ്ണവും വിജയകരമായി പൂര്‍ത്തിയാക്കി. ഇത് ഡിഫെന്‍ഡര്‍മാരെ മറികടക്കാന്‍ വേണ്ടിയായിരുന്നില്ല, മറിച്ച് ഇംഗ്ലീഷ് കളിക്കാരെ തന്റെ തന്ത്രത്തിനനുസരിച്ച് ചലിപ്പിക്കാന്‍ വേണ്ടിയായിരുന്നു.
പണ്ട് ബാര്‍സിലോണയില്‍ പന്തുമായി അസാധ്യ വേഗതയില്‍ കുതിച്ചുപാഞ്ഞിരുന്ന ആ പഴയ 19-കാരനല്ല ഇന്നത്തെ മെസ്സി. പ്രായത്തിനനുസരിച്ച് തന്റെ കളി മാറ്റിയ മെസ്സി, ഇന്ന് ലോകത്തിലെ ഏറ്റവും മികച്ച 'ഓര്‍ക്കസ്‌ട്രേറ്റര്‍' (കളി നിയന്ത്രിക്കുന്നയാള്‍) ആയി മാറിയിരിക്കുന്നു. റോഡ്രിഗോ ഡി പോള്‍, മാക് അലിസ്റ്റര്‍, എന്‍സോ എന്നിവര്‍ മൈതാനത്ത് ഓടി നടക്കുമ്പോള്‍, മെസ്സി തന്റെ ഊര്‍ജ്ജം സംഭരിച്ചു വെച്ച് കൃത്യമായ സമയത്ത് മാത്രം കളിക്ക് വേഗത കൂട്ടുകയും കുറയ്ക്കുകയും ചെയ്യുന്നു. ലോകകപ്പ് ചരിത്രത്തില്‍ 21 ഗോളുകളും 12 അസിസ്റ്റുകളുമാണ് മെസ്സിയുടെ പേരില്‍ ഇപ്പോഴുള്ളത്.
ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ സ്‌പെയിനാണ് അര്‍ജന്റീനയുടെ എതിരാളികള്‍. ബാര്‍സിലോണയുടെ ഒരു തലമുറയെ നയിച്ച മെസ്സിക്ക് മുന്നില്‍ വരുന്നത് ബാര്‍സയുടെ പുതിയ വാഗ്ദാനങ്ങളായ ലാമിന്‍ യമാല്‍, പാവു കുബാര്‍സി തുടങ്ങിയ യുവനിരയാണ്. ഇംഗ്ലണ്ടിനെതിരെയുള്ള മത്സരം തെളിയിക്കുന്നത് ഒന്നേകാല്‍ മണിക്കൂര്‍ മെസ്സിയെ പൂട്ടിയാലും ബാക്കി 30 മിനിറ്റ് കൊണ്ട് അദ്ദേഹത്തിന് കളി മാറ്റാന്‍ കഴിയുമെന്നാണ്. ഈ മെസ്സി മാന്ത്രികതയെ തടയാന്‍ റോഡ്രിക്കും പെഡ്രിക്കും സാധിക്കുമോ എന്നാണ് ഇനി ഫുട്‌ബോള്‍ ലോകം ഉറ്റുനോക്കുന്നത്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.