വെരി ഡൗൺ ടു എർത്ത് സതീശൻ’; മുഖ്യമന്ത്രി വി.ഡി. സതീശനെ പ്രശംസിച്ച് ജഗദീഷ്
തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്രയുടെ വേദിയിൽ മുഖ്യമന്ത്രി വി.ഡി. സതീശനെയും മറ്റ് രാഷ്ട്രീയ നേതാക്കളെയും പ്രശംസിച്ച് നടൻ ജഗദീഷ്. മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനങ്ങൾ താൻ ആസ്വദിക്കാറുണ്ടെന്നും വിനോദത്തിനും വിജ്ഞാനത്തിനും ഒരുപോലെ പ്രാധാന്യം നൽകുന്നതാണ് അവയെന്നും ജഗദീഷ് പറഞ്ഞു.
നിയമസഭയിലെ പ്രസംഗങ്ങൾ ക്രോഡീകരിച്ച് പ്രസിദ്ധീകരിക്കുന്നതുപോലെ മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനങ്ങളും അച്ചടിച്ച് പ്രസിദ്ധീകരിക്കണമെന്നാണ് തന്റെ അഭിപ്രായമെന്നും താരം പറഞ്ഞു. ‘മുഖ്യമന്ത്രിയെക്കുറിച്ച് പലരും പലതും പറയും. വെരി ഡാഷിങ്, വെരി ഡയറിങ്, വെരി ഡിപ്ലമാറ്റിക് എന്നൊക്കെ. എന്നാൽ എന്നെ സംബന്ധിച്ചിടത്തോളം അദ്ദേഹം വെരി ഡൗൺ ടു എർത്ത് സതീശനാണ്’, ജഗദീഷ് പറഞ്ഞു.
സർക്കാരുമായി ബന്ധപ്പെട്ട് തനിക്ക് ഒരു പദവിയും ആവശ്യമില്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതിനാൽ കാര്യങ്ങൾ നിഷ്പക്ഷമായി തുറന്നുപറയാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. താനൊരു നിഷ്പക്ഷനായ കലാകാരനാണെന്നും അതിനാൽ സർക്കാരിന്റെ തെറ്റുകൾ വിമർശിക്കാനും നല്ല കാര്യങ്ങൾ ചെയ്യുമ്പോൾ അഭിനന്ദിക്കാനും സ്വാതന്ത്ര്യമുണ്ടെന്നും ജഗദീഷ് വ്യക്തമാക്കി.
ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയുണ്ടായ അനുഭവവും ജഗദീഷ് വേദിയിൽ പങ്കുവെച്ചു. 42 യോഗങ്ങളിൽ പ്രസംഗിക്കാൻ തന്റെ പേര് പട്ടികയിലുണ്ടായിരുന്നെങ്കിലും അത്രയും യോഗങ്ങളിൽ ഓടിനടന്ന് ബുദ്ധിമുട്ടേണ്ടതില്ലെന്നും 20-22 യോഗങ്ങളിൽ പങ്കെടുത്താൽ മതിയെന്നും മുഖ്യമന്ത്രി പറഞ്ഞതായി അദ്ദേഹം ഓർത്തെടുത്തു.
മറ്റുള്ളവരുടെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കാനുള്ള മുഖ്യമന്ത്രിയുടെ മനസ്സിന്റെ തെളിവായിരുന്നു ആ സമീപനമെന്നും ജഗദീഷ് പറഞ്ഞു. മുഖ്യമന്ത്രി വി.ഡി. സതീശന് പുറമെ അനൂപ് ജേക്കബ്, ഫ്രാൻസിസ് ജോർജ്, ഹൈബി ഈഡൻ, ദീപക് ജോയ് എന്നിവരുമായുള്ള ആത്മബന്ധത്തെക്കുറിച്ചും ജഗദീഷ് വേദിയിൽ അനുഭവങ്ങൾ പങ്കുവെച്ചു.
താൻ അണിഞ്ഞിരുന്ന മുണ്ട് നടൻ കുഞ്ചാക്കോ ബോബൻ കഴിഞ്ഞ ദിവസം സമ്മാനിച്ച ഓണക്കോടിയുടെ ഭാഗമാണെന്നും ജഗദീഷ് പറഞ്ഞു. കുഞ്ചാക്കോ ബോബന്റെ ഭാര്യ പ്രിയ സ്വന്തം കൈകൊണ്ട് തയ്യാറാക്കിയ ഉപ്പേരി തനിക്കും മറ്റ് ചില കലാകാരന്മാർക്കുമായി കൊടുത്തയച്ചതും അദ്ദേഹം ഓർമിച്ചു.“ഇത്തരം കൊച്ചുകൊച്ചു കാര്യങ്ങളാണ് യഥാർഥത്തിൽ സ്നേഹത്തിന്റെ മുഖങ്ങൾ”, ജഗദീഷ് പറഞ്ഞു.
മഹാരാജാസ് കോളജിൽ ‘ഹെയ്ൽ മേരി’യുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് എത്തിയ ജഗദീഷ്, ചുരുങ്ങിയ സമയത്തിനുള്ളിൽ ലഭിച്ച ക്ഷണം സ്വീകരിച്ചാണ് അത്തച്ചമയ വേദിയിലെത്തിയത്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.