കെറ്റലാരെയ്ക്ക് ഇരട്ടഗോള്‍; യുഎസ്എയെ വീഴ്ത്തി ബെല്‍ജിയം ക്വാർട്ടറിൽ
വാഷിങ്ടണ്‍: ആതിഥേയരായ യുഎസ്എയെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് തകര്‍ത്ത്് ബെല്‍ജിയം ഫിഫ ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. മത്സരത്തിന്റെ തുടക്കം മുതല്‍ ആക്രമണ ഫുട്‌ബോള്‍ പുറത്തെടുത്ത ബെല്‍ജിയം പൂര്‍ണ്ണ മേധാവിത്വം പുലര്‍ത്തിയാണ് നോക്കൗട്ട് കടമ്പ കടന്നത്. ചാള്‍സ് ഡി കെറ്റലാരെയുടെ ഇരട്ട ഗോളുകളും പകരക്കാരനായി ഇറങ്ങിയ ഹാന്‍സ് വാനാകന്‍, റൊമേലു ലുക്കാക്കു എന്നിവരുടെ പ്രകടനവുമാണ് ബെല്‍ജിയത്തിന് വലിയ വിജയം സമ്മാനിച്ചത്. യുഎസ്എയ്ക്കായി മാലിക് ടില്‍മാന്‍ ഒരു ഗോള്‍ മടക്കി.
മത്സരത്തിന്റെ ഒന്‍പതാം മിനിറ്റില്‍ത്തന്നെ യുഎസ് പ്രതിരോധത്തെ കാഴ്ചക്കാരാക്കി ബെല്‍ജിയം ആദ്യ ഗോള്‍ നേടി. നികോളാസ് റാസ്‌കിന്‍ ബോക്‌സിലേക്ക് നല്‍കിയ മനോഹരമായ പാസ് നിയന്ത്രണത്തിലാക്കി ചാള്‍സ് ഡി കെറ്റലാരെയാണ് ലക്ഷ്യം കണ്ടത്. തുടക്കത്തില്‍ത്തന്നെ ഗോള്‍ വഴങ്ങിയത് യുഎസ് നിരയെ സമ്മര്‍ദത്തിലാക്കി. ഇതിനിടെ പതിനാലാം മിനിറ്റില്‍ മധ്യനിര താരം അമാദു ഒനാനയ്ക്ക് പരിക്കേറ്റ് കളം വിടേണ്ടി വന്നത് ബെല്‍ജിയത്തിന് തിരിച്ചടിയായെങ്കിലും പകരക്കാരനായി ഇറങ്ങിയ ഹാന്‍സ് വാനാകന്‍ മധ്യനിരയുടെ ചുമതല ഭംഗിയായി നിര്‍വ്വഹിച്ചു.
മുപ്പതാം മിനിറ്റില്‍ യുഎസ് താരം ഫോളാരിന്‍ ബലോഗനെ ബെല്‍ജിയം പ്രതിരോധം ഫൗള്‍ ചെയ്തതിനെ തുടര്‍ന്ന് ആതിഥേയര്‍ക്ക് അനുകൂലമായി ഫ്രീകിക്ക് ലഭിച്ചു. 31-ാം മിനിറ്റില്‍ മാലിക് ടില്‍മാന്‍ എടുത്ത കിക്ക് ബെല്‍ജിയം താരം വാനാകന്റെ ശരീരത്തില്‍ തട്ടി ദിശമാറി വലയില്‍ പതിച്ചതോടെ യുഎസ്എ സമനില പിടിച്ചു (1-1). എന്നാല്‍ ആഹ്ലാദം നീണ്ടുനില്‍ക്കും മുന്‍പ് ബെല്‍ജിയം ലീഡ് തിരിച്ചുപിടിച്ചു. 33-ാം മിനിറ്റില്‍ ട്രൊസാര്‍ഡ് ഇടതുഭാഗത്തുനിന്ന് നല്‍കിയ ക്രോസ് യുഎസ് പ്രതിരോധ താരം ടിം റീമിനെ മറികടന്ന് ഹെഡ്ഡറിലൂടെ കെറ്റലാരെ വലയിലെത്തിച്ചതോടെ ആദ്യ പകുതിയില്‍ ബെല്‍ജിയം 2-1 ന് മുന്നിലെത്തി.
രണ്ടാം പകുതിയില്‍ യുഎസ് ഗോള്‍കീപ്പര്‍ ഫ്രീസ് വരുത്തിയ ഗുരുതരമായ പിഴവാണ് ആതിഥേയരുടെ തോല്‍വിയുടെ ആഴം കൂട്ടിയത്. യുഎസ് ബോക്‌സിലേക്ക് വന്ന ലോങ് ബോള്‍ സ്വീകരിക്കാന്‍ ബോക്‌സിന് പുറത്തേക്ക് വന്ന കീപ്പര്‍ ഫ്രീസിന്റെ പക്കല്‍ നിന്നും കെറ്റലാരെ അപ്രതീക്ഷിതമായി പന്ത് തട്ടിയെടുക്കുകയായിരുന്നു. ഒഴിഞ്ഞുകിടന്ന പോസ്റ്റ് ലക്ഷ്യമാക്കി കെറ്റലാരെ നല്‍കിയ പാസ് വാനാകന്‍ ഗോളാക്കി മാറ്റിയതോടെ ബെല്‍ജിയം ലീഡ് 3-1 ആയി ഉയര്‍ത്തി.
മത്സരത്തിന്റെ ഇഞ്ചുറി ടൈമില്‍ യുഎസ് പ്രതിരോധ താരം റിച്ചാര്‍ഡ്‌സില്‍ നിന്ന് പന്ത് തട്ടിയെടുത്ത് റൊമേലു ലുക്കാക്കുവും ഗോള്‍പട്ടികയില്‍ ഇടംപിടിച്ചതോടെ ബെല്‍ജിയം 4-1 ന്റെ ആധികാരിക വിജയം പൂര്‍ത്തിയാക്കി. വെള്ളിയാഴ്ച ലൊസാഞ്ചലസില്‍ നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ ബെല്‍ജിയം ശക്തരായ സ്‌പെയിനെ നേരിടും.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.