പരീക്ഷാ നടത്തിപ്പിലെ ക്രമക്കേട്: കേരള സർവകലാശാലയ്ക്കും പരീക്ഷാ കൺട്രോളർക്കുമെതിരെ ശക്തമായ പ്രതിഷേധവുമായി വിദ്യാർത്ഥികൾ, ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം നൽകി
തിരുവനന്തപുരം: പരീക്ഷാ നടത്തിപ്പിലെയും പുനഃമൂല്യനിർണ്ണയത്തിലെയും തുടർച്ചയായ അപാകതകൾക്കെതിരെ കേരള സർവകലാശാലയിൽ വിദ്യാർത്ഥി പ്രതിഷേധം ശക്തമാകുന്നു. പരീക്ഷാ നടത്തിപ്പ് പിഴവുറ്റതാക്കണമെന്നും പരീക്ഷാ കൺട്രോളറെ മാറ്റണമെന്നും ആവശ്യപ്പെട്ട് സർവകലാശാല സെനറ്റംഗങ്ങളായ ആദർശ് എച്ച്.എസ്, അമീഷ എന്നിവരുടെ നേതൃത്വത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും സിൻഡിക്കേറ്റ് അംഗങ്ങൾക്കും നിവേദനം നൽകി.
നിയമ വിദ്യാർത്ഥികളുടെ പരീക്ഷാ-പുനഃമൂല്യനിർണ്ണയ പ്രതിസന്ധികൾക്ക് പുറമേ, സോഫ്റ്റ്‌വെയർ തകരാർ കാരണം എഞ്ചിനീയറിംഗ് വിദ്യാർത്ഥികളുടെ രണ്ടാം സെമസ്റ്റർ പരീക്ഷ അനന്തമായി നീളുന്ന സാഹചര്യമാണ് നിലവിലുള്ളത്. സ്റ്റാറ്റിസ്റ്റിക്സ് പരീക്ഷയ്ക്ക് ചോദ്യങ്ങൾക്കൊപ്പം ഉത്തരവും അച്ചടിച്ച് നൽകിയ സംഭവം സർവകലാശാലയ്ക്ക് വലിയ നാണക്കേടുണ്ടാക്കിയിരുന്നു. 2019-ൽ പരീക്ഷാ കൺട്രോളറായി ചുമതലയേറ്റ ഉദ്യോഗസ്ഥന് ഒരു വർഷം പോലും കൃത്യമായി പരീക്ഷാ കലണ്ടർ പിന്തുടരാൻ സാധിച്ചിട്ടില്ലെന്ന് സെനറ്റംഗങ്ങൾ ആരോപിച്ചു.
സപ്ലിമെന്ററി പരീക്ഷകൾ പ്രഖ്യാപിച്ച് വിദ്യാർത്ഥികളിൽ നിന്ന് ഫീസ് ഈടാക്കിയ ശേഷം മാത്രം റീവാല്യുവേഷൻ ഫലം പ്രഖ്യാപിക്കുന്ന ശൈലിയാണ് സർവകലാശാല പിന്തുടരുന്നതെന്നും ഇതിന് മാറ്റമുണ്ടാകണമെന്നും വിദ്യാർത്ഥി പ്രതിനിധികൾ ആവശ്യപ്പെട്ടു. പരീക്ഷാ പിഴവുകൾ മൂലം വലയുന്ന തിരുവനന്തപുരം ലോ കോളേജ്, കാര്യവട്ടം എഞ്ചിനീയറിംഗ് കോളേജ് എന്നിവിടങ്ങളിലെ കെ.എസ്.യു പ്രതിനിധികളും ഉന്നത വിദ്യാഭ്യാസ മന്ത്രിയെ നേരിൽ കണ്ട് സമഗ്രമായ മാറ്റങ്ങൾ നിർദ്ദേശിക്കുന്ന കത്ത് കൈമാറി.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.