നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മലയാളികൾ ഉൾപ്പെടെയുള്ള ടൂറിസ്റ്റ് സംഘം കുടുങ്ങി; അടിയന്തരമായി ഇടപെട്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ; വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ
നേപ്പാളിൽ പെയ്തിറങ്ങിയ ശക്തമായ മിന്നൽ പ്രളയത്തിൽ കാഞ്ഞങ്ങാട് മുൻ എസ്.ഐ. പ്രദീപ് അടങ്ങുന്ന 36 അംഗ മലയാളി ടൂറിസ്റ്റ് സംഘം അപകടമേഖലയിൽ കുടുങ്ങി. വ്യാപക നാശനഷ്ടം വിതച്ച ദുരന്തബാധിത പ്രദേശത്താണ് സംഘം പെട്ടിരിക്കുന്നത്. പ്രളയത്തിൽ കുടുങ്ങിയ മലയാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും വിവരങ്ങൾ ലഭ്യമാക്കുന്നതിനുമായി സംസ്ഥാന സർക്കാർ അടിയന്തര നടപടികൾ സ്വീകരിച്ചു. ഇതിനായി ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയതായും, വിദേശകാര്യ മന്ത്രാലയവുമായി ചേർന്ന് ആവശ്യമായ രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി.
പ്രളയത്തിൽ പെട്ട ഇന്ത്യൻ പൗരന്മാരെ സുരക്ഷിതരായി പുറത്തെത്തിക്കുന്നതിനായി നേപ്പാൾ സർക്കാരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. സഹായങ്ങൾ ലഭ്യമാക്കുന്നതിനായി എംബസി പ്രത്യേക ഹെൽപ്പ് ലൈൻ നമ്പറുകളും (+977 985 131 6807, +977 970 910 7500) പുറത്തുവിട്ടിട്ടുണ്ട്. നേപ്പാൾ ഭരണകൂടവുമായി സഹകരിച്ച് രക്ഷാപ്രവർത്തനം കൂടുതൽ വേഗത്തിലാക്കിയിരിക്കുകയാണ്.
അതേസമയം, പ്രളയത്തിൽ നേപ്പാളിൽ കനത്ത നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്. മരണസംഖ്യ 16 ആയി ഉയർന്നതിനൊപ്പം 105 ഇന്ത്യക്കാർ ഉൾപ്പെടെ 384 പേരെ കാണാതായിട്ടുണ്ട്. കാണാതായവരിൽ 32 പോലീസുകാരും 25 തീർത്ഥാടകരും ഉൾപ്പെടുന്നു. ടൂറിസം ബോർഡിന്റെ കണക്കുകൾ പ്രകാരം മേഖലയിലുള്ള പല വിനോദസഞ്ചാരികളുമായും ഇപ്പോഴും ബന്ധപ്പെടാൻ സാധിച്ചിട്ടില്ല. എന്നാൽ അപകടത്തിൽപ്പെട്ട 12 പേരെ ഹെലികോപ്റ്ററിൽ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.
ചൈനീസ് അതിർത്തി മേഖലയിലാണ് പ്രളയം ഏറ്റവും കടുത്ത നാശം വിതച്ചത്. നിരവധിയായ ഗ്രാമങ്ങളും വിപണികളും ജലസേചന പദ്ധതികളും വെള്ളപ്പൊക്കത്തിൽ ഒലിച്ചുപോയി. റോഡുകളും പാലങ്ങളും തകർന്നതോടെ ഗതാഗതം പൂർണമായി തടസ്സപ്പെട്ടു. കൂടാതെ മേഖലയിലെ ആറ് പ്രധാന ജലവൈദ്യുത കേന്ദ്രങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. നിലവിൽ നേപ്പാൾ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം ഊർജിതമായി പുരോഗമിക്കുകയാണ്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.