ബോഡി ബിൽഡർമാരുടെ പൊലീസ് നിയമനം: ‘ഷോട്ട്പുട്ട് എറിയാൻ കഴിയില്ലെങ്കിൽ എങ്ങനെ പൊലീസിൽ എടുക്കും?’; ഹൈക്കോടതി
കൊച്ചി: ബോഡി ബിൽഡർമാർക്ക് പൊലീസ് സേനയിൽ നിയമനം നൽകിയതുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കുന്നതിനിടെ ശ്രദ്ധേയ നിരീക്ഷണങ്ങളുമായി ഹൈക്കോടതി. ഷോട്ട്പുട്ട് എറിയാൻ കഴിയില്ലെങ്കിൽ എങ്ങനെയാണ് പൊലീസിൽ നിയമനം നൽകുകയെന്ന് കോടതി ചോദിച്ചു. ശാരീരിക സൗന്ദര്യം എന്നത് ശാരീരികക്ഷമതയാണെന്നും കോടതി നിരീക്ഷിച്ചു.
പൊലീസിൽ നിയമനം നൽകാൻ സർക്കാർ തീരുമാനിച്ച ബോഡി ബിൽഡർമാർക്ക് ആവശ്യമായ ശാരീരികക്ഷമതയില്ലെന്ന് തെളിഞ്ഞതായും ജസ്റ്റിസ് ബദറുദ്ദീൻ വാക്കാൽ ചൂണ്ടിക്കാട്ടി.
ബോഡി ബിൽഡിങ് ചാംപ്യൻ ചിത്തരേഷ് നടേശനും ലോക പുരുഷ സൗന്ദര്യ മത്സരത്തിൽ വെള്ളി നേടിയ ഷിനു ചൊവ്വയ്ക്കും മുൻ സർക്കാരിന്റെ കാലത്ത് പൊലീസ് നിയമന ഉത്തരവ് നൽകിയതുമായി ബന്ധപ്പെട്ടാണ് കേസ് പരിഗണിച്ചത്.
നിയമനത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹർജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. നിയമന ഉത്തരവ് നൽകിയിരുന്നെങ്കിലും പരിശീലനത്തിൽ പങ്കെടുക്കുന്നതിനടക്കം അനുമതി നൽകിയിട്ടില്ലാത്ത സാഹചര്യത്തിൽ വിജിലൻസ് അന്വേഷണം ആവശ്യമില്ലെന്നാണ് സർക്കാർ കോടതിയെ അറിയിച്ചത്.
അതേസമയം, നിയമനത്തിൽ അഴിമതി ഉണ്ടായതിനാലാണ് സർക്കാർ തീരുമാനത്തിൽനിന്ന് പിൻമാറിയതെന്ന് ഹർജിക്കാരനായ അഡ്വ. കെ.എം. ഷാജഹാന്റെ അഭിഭാഷകൻ വാദിച്ചു.
ബോഡി ബിൽഡർമാരെ പരമാവധി അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ (എഎസ്ഐ) തസ്തികയിലല്ലേ നിയമിക്കാൻ കഴിയുകയുള്ളൂവെന്നും ഹൈക്കോടതി ചോദിച്ചു. ഫുട്ബോൾ താരം ഐ.എം. വിജയൻ ഉൾപ്പെടെയുള്ള കായികതാരങ്ങൾക്ക് പൊലീസ് സേനയിൽ നിയമനം നൽകിയിട്ടുള്ള കാര്യവും കോടതി ചൂണ്ടിക്കാട്ടി.
അംഗീകാരത്തിന്റെ ഭാഗമായാണ് ഷിനു ചൊവ്വയ്ക്ക് ഇൻസ്പെക്ടർ തസ്തികയിൽ നിയമനം നൽകാൻ തീരുമാനിച്ചതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ കോടതിയിൽ വിശദീകരിച്ചു.
നിയമനവുമായി ബന്ധപ്പെട്ട് സർക്കാർ സമർപ്പിച്ച രേഖകൾ വിശദമായി പരിശോധിക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കിയ കോടതി, ഹർജി പിന്നീട് പരിഗണിക്കുന്നതിനായി മാറ്റി.
Tags
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.