മുഖ്യമന്ത്രിക്കെതിരെ വ്യാജ വിവാഹ പരാതി ആരോപണം: കേസെടുത്ത് പോലീസ്; ആന്‍റോ അഗസ്റ്റിന്‍ ഒന്നാം പ്രതി
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ വ്യാജ വിവാഹ ആരോപണത്തില്‍ കേസെടുത്ത് പോലീസ്. കെപിസിസി വക്താവ് രാജു പി. നായർ ഡിജിപിക്ക് നൽകിയ പരാതിയിലാണ് നടപടി. അന്വേഷണത്തിന് സിറ്റി പോലീസ് കമ്മീഷണറെ ചുമതലപ്പെടുത്തി. റിപ്പോര്‍ട്ടർ ടിവി എംഡി ആന്‍റോ അഗസ്റ്റിനെ ഒന്നാം പ്രതിയാക്കിയാണ് കേസ്.
മുഖ്യമന്ത്രിക്കെതിരെ വ്യാജരേഖകൾ സൃഷ്ടിച്ച് ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചുവെന്നാണ് പരാതിയിലെ പ്രധാന ആരോപണം. ആന്റോ അഗസ്റ്റിന്റെ കൈവശം രണ്ട് യുവാക്കൾ കൈമാറിയതായി പറയുന്ന രേഖകൾ പിടിച്ചെടുത്ത് പരിശോധിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. രേഖകളുടെ ഉറവിടവും അവയുടെ ആധികാരികതയും അന്വേഷിക്കണമെന്നാണ് ആവശ്യം.
വ്യാജരേഖ ചമച്ച് കളവായ ആരോപണങ്ങൾ ഉന്നയിക്കുന്നത് മുഖ്യമന്ത്രി വി.ഡി.സതീശന്‍റെ വ്യക്തിത്വത്തെ കളങ്കപ്പെടുത്തുകയും മാനഹാനി വരുത്തുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണെന്ന് പരാതിയിൽ രാജു പി. നായർ ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങൾ കളവാണെന്ന് ബോധ്യപ്പെട്ടതായി അവകാശപ്പെടുന്ന ആന്റോ അഗസ്റ്റിൻ, ആരോപണം ഗുരുതരമായ കുറ്റകൃത്യമാണെന്ന് മനസിലാക്കിയിട്ടും വിഷയം ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയിൽ പെടുത്താതിരുന്നതും തുടർനടപടികൾ സ്വീകരിക്കാതിരുന്നതും ദുരൂഹമാണെന്നും പരാതിയിൽ പറയുന്നു.
ഇക്കാര്യത്തിൽ വിശദമായ അന്വേഷണം നടത്തി വ്യാജരേഖകൾ തയ്യാറാക്കിയതിലും പ്രചരിപ്പിച്ചതിലും പങ്കുള്ളവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. ഈ പരാതിയിലാണ് ആന്‍റോ അഗസ്റ്റിനെ ഒന്നാം പ്രതിയാക്കി പോലീസ് കേസെടുത്തിരിക്കുന്നത്.
Tags
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.