Logo
Sun, Jun 28, 2026 • 12:26 PM
LIVE TV
Watch

No business videos available

No Middle East videos available

പാനമയെ തകര്‍ത്ത് ഇംഗ്ലണ്ട് ഗ്രൂപ്പ് ചാമ്പ്യന്മാര്‍; റൗണ്ട് ഓഫ് 32-ല്‍ സെനഗലുമായി പോരാട്ടം; ലിനേക്കറുടെ റെക്കോര്‍ഡ് തകര്‍ത്ത് ഹാരി കെയ്ന്


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
June 28, 2026
1 min read
SHARE:
SAVE: Login to save

പാനമയെ തകര്‍ത്ത് ഇംഗ്ലണ്ട് ഗ്രൂപ്പ് ചാമ്പ്യന്മാര്‍; റൗണ്ട് ഓഫ് 32-ല്‍ സെനഗലുമായി പോരാട്ടം; ലിനേക്കറുടെ റെക്കോര്‍ഡ് തകര്‍ത്ത് ഹാരി കെയ്ന്

ന്യൂയോര്‍ക്ക്: ലോകകപ്പിലെ ഗ്രൂപ്പ് എല്‍ പോരാട്ടത്തില്‍ പാനമയെ തകര്‍ത്ത് ഇംഗ്ലണ്ട് ഗ്രൂപ്പ് ചാമ്പ്യന്മാരായി റൗണ്ട് ഓഫ് 32-ലേക്ക് യോഗ്യത നേടി. ന്യൂയോര്‍ക്ക് ന്യൂജേഴ്‌സി സ്റ്റേഡിയത്തില്‍ നടന്ന ആവേശകരമായ മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ഇംഗ്ലണ്ട് തങ്ങളുടെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ വിജയം കൊയ്തത്. രണ്ടാം പകുതിയില്‍ സൂപ്പര്‍ താരം ജൂഡ് ബെല്ലിങ്ഹാം, നായകന്‍ ഹാരി കെയ്ന്‍ എന്നിവരാണ് ഇംഗ്ലണ്ടിനായി ലക്ഷ്യം കണ്ടത്. ഈ വിജയത്തോടെ മൂന്ന് മത്സരങ്ങളില്‍ നിന്ന് ഏഴ് പോയിന്റോടെ ഇംഗ്ലണ്ട് ഗ്രൂപ്പില്‍ ഒന്നാം സ്ഥാനം ഉറപ്പിച്ചു. റൗണ്ട് ഓഫ് 32-ല്‍ ആഫ്രിക്കന്‍ കരുത്തരായ സെനഗലിനെയാകും ഇംഗ്ലണ്ട് നേരിടുക. ഒരൊറ്റ മത്സരം പോലും ജയിക്കാനാകാതെ പാനമ ലോകകപ്പില്‍ നിന്ന് നിരാശയോടെ പുറത്തായി.

ആദ്യ പകുതിയില്‍ ഇംഗ്ലണ്ടിനെ കടുത്ത പ്രതിരോധ പൂട്ടിട്ടാണ് പാനമ തളച്ചത്. സൂപ്പര്‍ താരങ്ങളായ ബുക്കായോ സാക്കയും മാര്‍ക്കസ് റാഷ്‌ഫോര്‍ഡും നിരന്തരം ആക്രമണങ്ങള്‍ അഴിച്ചുവിട്ടെങ്കിലും പാനമ ഗോള്‍കീപ്പര്‍ ഒര്‍ലാന്‍ഡോ മോസ്‌ക്വേരയുടെ തകര്‍പ്പന്‍ സേവുകള്‍ ഇംഗ്ലണ്ടിന് വിനയായി. ആദ്യ 45 മിനിറ്റില്‍ ക്യാപ്റ്റന്‍ ഹാരി കെയ്‌നെ പന്ത് തൊടാന്‍ പോലും അനുവദിക്കാതെ പാനമ പ്രതിരോധം കാത്തു. ഇതോടെ ആദ്യ പകുതി ഗോള്‍രഹിതമായി അവസാനിച്ചു. എന്നാല്‍ രണ്ടാം പകുതിയില്‍ പുതിയ തന്ത്രങ്ങളുമായാണ് പരിശീലകന്‍ തോമസ് ടുഹേല്‍ ടീമിനെ ഇറക്കിയത്. അത് കൃത്യമായി ഫലം കാണുകയും ചെയ്തു.

62-ാം മിനിറ്റില്‍ പാനമയുടെ പ്രതിരോധ കോട്ട ഒടുവില്‍ തകര്‍ന്നു. ബുക്കായോ സാക്ക എടുത്ത മനോഹരമായ കോര്‍ണര്‍ കിക്കില്‍ നിന്നും ജൂഡ് ബെല്ലിങ്ഹാം ഒരു അസാധ്യ ടച്ചിലൂടെ പന്ത് വലയിലെത്തിച്ചു (1-0). ആദ്യ ഗോളോടെ ആവേശത്തിലായ ഇംഗ്ലണ്ട് 67-ാം മിനിറ്റില്‍ അടുത്ത വെടിപൊട്ടിച്ചു. ഇത്തവണ ആദ്യ ഗോളടിച്ച ബെല്ലിങ്ഹാം അസിസ്റ്റുമായി തിളങ്ങി. ഇടതുവിങ്ങില്‍ നിന്ന് ബെല്ലിങ്ഹാം നല്‍കിയ കൃത്യതയാര്‍ന്ന ക്രോസ്സ് ക്യാപ്റ്റന്‍ ഹാരി കെയ്ന്‍ ഒരു ഉഗ്രന്‍ ഹെഡ്ഡറിലൂടെ പാനമയുടെ ഗോള്‍വലയില്‍ ചലിപ്പിച്ചു (2-0).

മത്സരത്തില്‍ ഗോളടിച്ചതോടെ ഇംഗ്ലണ്ട് നായകന്‍ ഹാരി കെയ്ന്‍ ലോകകപ്പ് ചരിത്രത്തില്‍ ഇംഗ്ലണ്ടിനായി ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡ് സ്വന്തം പേരില്‍ കുറിച്ചു. മുന്‍ ഇതിഹാസ താരം ഗാരി ലിനേക്കറുടെ 10 ലോകകപ്പ് ഗോളുകള്‍ എന്ന റെക്കോര്‍ഡാണ് തന്റെ 11-ാം ഗോളോടെ കെയ്ന്‍ തിരുത്തിയെഴുതിയത്.

മത്സരത്തിന്റെ അവസാന ഘട്ടത്തില്‍ പകരക്കാരനായി ഇറങ്ങിയ വെറ്ററന്‍ മിഡ്ഫീല്‍ഡര്‍ ജോര്‍ദാന്‍ ഹെന്‍ഡേഴ്‌സണും ഒരു അപൂര്‍വ്വ നേട്ടം സ്വന്തമാക്കി. ഏഴ് പ്രമുഖ അന്താരാഷ്ട്ര ടൂര്‍ണമെന്റുകളില്‍ ഇംഗ്ലണ്ടിനായി ബൂട്ട് കെട്ടുന്ന ആദ്യ താരം എന്ന ബഹുമതിയാണ് ഹെന്‍ഡേഴ്‌സണ്‍ സ്വന്തമാക്കിയത്. കളിയുടെ അവസാന നിമിഷങ്ങളില്‍ പാനമയുടെ ജോസെ ഫജാര്‍ഡോ ഒരു ഗോള്‍ മടക്കിയെങ്കിലും റഫറി അത് ഓഫ്സൈഡ് വിധിച്ചതോടെ പാനമയുടെ ആശ്വാസ ഗോള്‍ പ്രതീക്ഷകളും അസ്തമിച്ചു.

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10