പാര്‍ട്ടി തകര്‍ത്തത് സ്വന്തം നേതാവിന്റെ ജീവിതമാര്‍ഗം; ഇ.ഡി പ്രതിഷേധത്തിനിടെ തകര്‍ത്ത ടാക്‌സി കാര്‍ വര്‍ക്ക്‌ഷോപ്പില്‍ തന്നെ; വാക്കുപാലിക്കാതെ സി.പി.എം
തലസ്ഥാനത്ത് ഇ.ഡി ഉദ്യോഗസ്ഥർക്കെതിരായ പ്രതിഷേധത്തിനിടെ സി.പി.എം പ്രവർത്തകർ ടാക്സി കാർ തല്ലിത്തകർത്ത സംഭവത്തിൽ, ഡ്രൈവർക്ക് നൽകിയ സഹായ വാഗ്ദാനം പാലിക്കാതെ പാർട്ടി നേതൃത്വം. മേയ് 27-ന് മുഖ്യമന്ത്രി പിണറായി വിജയന്റെ വീടിന് മുന്നിൽ വെച്ചായിരുന്നു സി.പി.എം പ്രവർത്തകർ കാർ ആക്രമിച്ചത്. അക്രമം നടന്ന് ഒന്നര മാസം പിന്നിട്ടിട്ടും, കാറിന്റെ അറ്റകുറ്റപ്പണികൾക്കായി വർക്ക്ഷോപ്പിൽ നൽകേണ്ട 1.85 ലക്ഷം രൂപ കണ്ടെത്താനാകാതെ ദുരിതത്തിലാണ് ഉടമയും ശ്രീകാര്യം സ്വദേശിയുമായ ആർ. ശ്യാംരാജ്. സി.ഐ.ടി.യു ഓട്ടോ ടാക്സി യൂണിയന്റെ യൂണിറ്റ് പ്രസിഡന്റ് കൂടിയായ ശ്യാംരാജിനെ സഹായിക്കാൻ സ്വന്തം പാർട്ടി ഇതുവരെ തയ്യാറായിട്ടില്ല.
പ്രതിഷേധക്കാർ നടത്തിയ കല്ലേറിൽ കാറിന്റെ ചില്ല് തെറിച്ച് ശ്യാംരാജിന്റെ കണ്ണിന് പരുക്കേറ്റിരുന്നു. വാഹനം ആക്രമിക്കപ്പെടുന്നതിന് രണ്ട് ദിവസം മുൻപാണ് ഇതിന്റെ ഫിറ്റ്നസ് കാലാവധി അവസാനിച്ചത്. അതുകൊണ്ടുതന്നെ ഇൻഷുറൻസ് പരിരക്ഷയും ലഭിച്ചില്ല. നിലവിൽ വായ്പയുടെ തിരിച്ചടവ് മുടങ്ങിയതോടെ വാഹനം ജപ്തി ഭീഷണിയിലുമാണ്. ടാക്സി ഓടിക്കാൻ കഴിയാതായതോടെ, കുടുംബം പുലർത്താനും ഉപജീവന മാർഗത്തിനുമായി ശ്യാംരാജ് ഇപ്പോൾ പെയിന്റിങ് ജോലിക്ക് പോവുകയാണ്.
ഒരു സാധാരണ തൊഴിലാളിയുടെ ജീവിതമാർഗം ഇല്ലാതാക്കിയതിൽ പാർട്ടിക്ക് ധാർമ്മിക ഉത്തരവാദിത്തമുണ്ടെന്നും, ഡ്രൈവറുടെ ആശങ്കകൾ പരിഹരിക്കാൻ ഇടപെടുമെന്നും സംഭവദിവസം സി.പി.എം ജില്ലാ ആക്ടിങ് സെക്രട്ടറിയായിരുന്ന എ.എ. റഹീം എം.പി വ്യക്തമാക്കിയിരുന്നു. എന്നാൽ, അന്ന് ഏതാനും നേതാക്കൾ ഫോണിൽ വിളിച്ച് സംസാരിച്ചതല്ലാതെ പാർട്ടിയിൽ നിന്ന് യാതൊരുവിധ സാമ്പത്തിക സഹായവും ലഭിച്ചിട്ടില്ലെന്ന് ശ്യാംരാജ് പറയുന്നു.
മേയ് 27-ന് സി.പി.എം പ്രവർത്തകർ നടത്തിയ പ്രതിഷേധത്തിനിടെ രണ്ട് കാറുകളാണ് ആക്രമിക്കപ്പെട്ടത്. ഇതിൽ മൂന്ന് വനിതകൾ ഉൾപ്പെടെ അഞ്ച് ഇ.ഡി ഉദ്യോഗസ്ഥർ സഞ്ചരിച്ചിരുന്ന ശ്യാംരാജിന്റെ വാഹനത്തിനാണ് കൂടുതൽ കേടുപാടുകൾ സംഭവിച്ചത്. കാറിന് നേരെ ആദ്യം മുട്ടയെറിഞ്ഞ പ്രവർത്തകർ, പിന്നീട് ഇഷ്ടികയും കരിങ്കല്ലും ഉപയോഗിച്ച് വാഹനത്തിന്റെ ചില്ലുകൾ അടിച്ച് തകർക്കുകയായിരുന്നു. വാഹനത്തിന്റെ മറ്റ് ഭാഗങ്ങൾക്കും കനത്ത നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.