"ലോകത്തിലേക്ക് കേരളത്തിന്റെ കവാടം തുറന്നു": വിഴിഞ്ഞത്ത് സമ്പൂർണ കയറ്റുമതി-ഇറക്കുമതി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി വി.ഡി. സതീശൻ
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് സമ്പൂർണ കയറ്റുമതി-ഇറക്കുമതി പ്രവർത്തനങ്ങൾ മുഖ്യമന്ത്രി വി.ഡി. സതീശൻ രാവിലെ 11 മണിയോടെ ഉദ്ഘാടനം ചെയ്തു. വികസന ചരിത്രത്തിലെ സുപ്രധാനമായ ദിവസമാണിന്നെന്നും ലോകത്തിലേക്ക് കേരളത്തിന്റെ വികസന കവാടമാണ് ഇതിലൂടെ തുറക്കപ്പെട്ടതെന്നും പരിപാടി ഉദ്ഘാടനം ചെയ്ത് കൊണ്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. ഈ പദ്ധതി കേരളത്തിന്റെ വികസനത്തിന് എങ്ങനെ പ്രയോജനപ്പെടുത്തുമെന്നതാണ് ഇനി മുന്നിലുള്ള പ്രധാന വെല്ലുവിളിയെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയിലെ ആദ്യത്തെ ഓട്ടോമേറ്റഡ് സംവിധാനമുള്ള റോഡ്-റെയിൽ കണക്റ്റിവിറ്റി പൂർത്തിയാകാൻ വൈകിപ്പോയി എന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ചൂണ്ടിക്കാട്ടി. കഴിഞ്ഞ 10 വർഷത്തിനകം ഇത് പൂർത്തിയാക്കാമായിരുന്നുവെങ്കിലും ഇനിയും വൈകിയിട്ടില്ല. റിംഗ് റോഡിനായുള്ള സ്ഥലമെടുപ്പിന് പണം വകയിരുത്തിയത് പുതിയ സർക്കാരാണ്. കേരളത്തിൽ ഇതുവരെ കാണാത്ത വേഗതയിൽ സ്ഥലമെടുപ്പ് പൂർത്തിയാക്കുമെന്നും ലോജിസ്റ്റിക്സ് പാർക്ക് അടക്കമുള്ള അനുബന്ധ സൗകര്യങ്ങൾ സമയബന്ധിതമായി നിർമ്മിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. കേരളത്തിന്റെ സ്വന്തം ഉൽപ്പന്നങ്ങൾ നേരിട്ട് കയറ്റുമതി ചെയ്യാനുള്ള സാഹചര്യമൊരുക്കി സംസ്ഥാനത്തെ ഒരു പ്രധാന തുറമുഖ നഗരമാക്കി മാറ്റും.
തീരദേശ മേഖലയുടെയും തുറമുഖങ്ങളുടെയും പുരോഗതിക്കായി 'മിഷൻ സമുദ്ര' എന്ന പുതിയ പദ്ധതി മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രഖ്യാപിച്ചു. സംസ്ഥാനത്തെ തുറമുഖങ്ങളെ വളർത്തിയെടുക്കുന്നതിനൊപ്പം കൂടുതൽ സ്വകാര്യ നിക്ഷേപങ്ങൾ സ്വീകരിക്കാനും ലക്ഷ്യമിടുന്നു. കൊച്ചിൻ പോർട്ടിൽ ക്രൂയിസ് ടെർമിനൽ ആരംഭിക്കുകയും അതിനെ നമ്മുടെ നദികളുമായും കായലുകളുമായും കൂട്ടിയിണക്കി ടൂറിസം മേഖലയിൽ വലിയ കുതിപ്പ് ഉണ്ടാക്കുകയും ചെയ്യും. അന്താരാഷ്ട്ര നിലവാരമുള്ള മാരിടൈം മ്യൂസിയം സ്ഥാപിക്കാനും, 'പോർട്ട് സിറ്റി' എന്ന ആശയം അക്കാഡമിക് സംവിധാനവുമായി ബന്ധിപ്പിച്ച് സർവ്വകലാശാലകളിൽ അതിനനുബന്ധമായ കോഴ്സുകൾ ആരംഭിക്കാനും പദ്ധതിയുണ്ട്. വിദ്യാർത്ഥികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനൊപ്പം മുന്നിലുള്ള അനന്തസാധ്യതകൾ മുഴുവൻ പ്രയോജനപ്പെടുത്തുമെന്നും മുഖ്യമന്ത്രി ഉറപ്പുനൽകി.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.