തൊട്ടതെല്ലാം പൊന്ന്! ഭാവനാ സ്റ്റുഡിയോസിന്റെ 'കുമ്പളങ്ങി നൈറ്റ്‌സ്' മുതല്‍ ഓണം ഹിറ്റ് ''ബെത്‌ലഹേം കുടുംബ യൂണിറ്റ്' വരെ
മലയാള സിനിമയിൽ സ്വന്തമായൊരു ബ്രാൻഡ് മൂല്യം സൃഷ്ടിച്ച നിർമാണക്കമ്പനിയാണ് ഭാവനാ സ്റ്റുഡിയോസ്. നടൻ ഫഹദ് ഫാസിൽ, സംവിധായകൻ ദിലീഷ് പോത്തൻ, തിരക്കഥാകൃത്ത് ശ്യാം പുഷ്‌കരൻ എന്നിവർ ചേർന്ന് രൂപീകരിച്ച ഈ നിർമാണ പങ്കാളിത്തം മലയാളികൾക്ക് എന്നും ഓർമിക്കാവുന്ന മികച്ച സിനിമകളാണ് സമ്മാനിച്ചിട്ടുള്ളത്. ഇത്തവണത്തെ ഓണത്തിന് ഗിരീഷ് എ.ഡി സംവിധാനം ചെയ്ത് നിവിൻ പോളിയും മമിത ബൈജുവും പ്രധാന വേഷങ്ങളിലെത്തിയ 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' ആണ് ഭാവനാ സ്റ്റുഡിയോസ് തിയേറ്ററുകളിലെത്തിച്ചത്. ചിത്രം ഇതിനോടകം തന്നെ ബോക്‌സ് ഓഫീസിൽ വലിയ വിജയം നേടി മുന്നേറുകയാണ്.
ദിലീഷ് പോത്തന്റെ 'മഹേഷിന്റെ പ്രതികാരം' എന്ന ചിത്രത്തിൽ ഫഹദ് ഫാസിൽ അവതരിപ്പിച്ച കഥാപാത്രത്തിന്റെ ഫോട്ടോ സ്റ്റുഡിയോയുടെ പേരാണ് 'ഭാവനാ സ്റ്റുഡിയോസ്'. മൂവരും ഒന്നിച്ച ആദ്യ ചിത്രത്തിലെ ഈ പേര് തന്നെ പിന്നീട് തങ്ങളുടെ സിനിമാ നിർമാണക്കമ്പനിക്കായി തിരഞ്ഞെടുക്കുകയായിരുന്നു. 2019-ൽ മധു സി. നാരായണൻ സംവിധാനം ചെയ്ത 'കുമ്പളങ്ങി നൈറ്റ്‌സ്' ആയിരുന്നു ഇവരുടെ കന്നി ചിത്രം. പിന്നീട് കോവിഡ് കാലത്ത് ഒടിടി റിലീസായെത്തിയ 'ജോജി'യും നിരൂപക പ്രശംസ നേടി. ആദ്യ രണ്ട് ചിത്രങ്ങളിലും ഫഹദ് ഫാസിൽ തന്നെയായിരുന്നു നായകൻ. എന്നാൽ ബേസിൽ ജോസഫ് നായകനായ 'പാൽതു ജാൻവർ' (2022), വിനീത് ശ്രീനിവാസൻ-ബിജു മേനോൻ കൂട്ടുകെട്ടിന്റെ 'തങ്കം' (2023) എന്നീ ചിത്രങ്ങളിലൂടെ മറ്റു താരങ്ങളെയും അണിനിരത്തി അവർ മുന്നേറി.
2024-ൽ ഗിരീഷ് എ.ഡി സംവിധാനം ചെയ്ത 'പ്രേമലു' 130 കോടിയോളം രൂപ നേടി മലയാളത്തിലെ വൻ ഹിറ്റുകളിലൊന്നായി മാറിയിരുന്നു. ഇതിന് രണ്ടു വർഷങ്ങൾക്ക് ശേഷമാണ് ഗിരീഷ് എ.ഡിയുമായി വീണ്ടും കൈകോർത്ത് ഓണം റിലീസായി 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' എത്തിയത്. ഗിരീഷ് എ.ഡിയും കിരൺ ജോസിയും ചേർന്ന് തിരക്കഥയൊരുക്കിയ ചിത്രം ഗ്രാമീണ പശ്ചാത്തലത്തിൽ ജസ്റ്റിൻ, ആഷ്‍ലി എന്നീ കഥാപാത്രങ്ങളുടെ കഥയാണ് പറയുന്നത്. സംഗീത് പ്രതാപ്, സുരേഷ് കൃഷ്ണ, ബിന്ദു പണിക്കർ, വിനയ് ഫോർട്ട്, ശ്യാം മോഹൻ തുടങ്ങിയ വലിയ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.