അയോധ്യ സംഭാവനക്കൊള്ള: സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന് കെ.സി. വേണുഗോപാൽ
ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്ര ഫണ്ട് കൊള്ളയിലെ യഥാര്‍ത്ഥ പ്രതികളെ പുറത്തുകൊണ്ടുവരാന്‍ സുപ്രീം കോടതിയുടെ നേരിട്ടുള്ള നിരീക്ഷണത്തില്‍ അന്വേഷണം നടത്തണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി ആവശ്യപ്പെട്ടു. ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണം വെറുമൊരു പ്രഹസനമാണെന്നും അത് ശരിയായ ദിശയിലല്ല നീങ്ങുന്നതെന്നും അദ്ദേഹം ആരോപിച്ചു.
കോടിക്കണക്കിന് വിശ്വാസികളുടെ പണമാണ് ഇവിടെ കൊള്ളയടിക്കപ്പെട്ടത്. ഇന്ത്യ കണ്ട ഏറ്റവും വലിയ ക്ഷേത്രക്കൊള്ളയാണിത്. കേന്ദ്രസര്‍ക്കാര്‍ നിയമിച്ച ട്രസ്റ്റ് ഭാരവാഹികളുടെ പൂര്‍ണ്ണമായ അറിവോടെയാണ് ഈ അഴിമതി നടന്നത്. തെളിവുകള്‍ നശിപ്പിക്കുന്നതിനായി സിസിടിവി ദൃശ്യങ്ങള്‍ മനപ്പൂര്‍വ്വം മായ്ച്ചുകളഞ്ഞതും സുരക്ഷാ ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പുകള്‍ അവഗണിച്ചതും ഇതിന് വ്യക്തമായ തെളിവാണ്. ഇത്രയും വലിയ തട്ടിപ്പ് നടന്നിട്ടും ട്രസ്റ്റ് പിരിച്ചുവിടാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. കുറ്റവാളികളെ സംരക്ഷിക്കാനാണ് ബിജെപി ഭരിക്കുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഭക്തരുടെ വിശ്വാസത്തെ വഞ്ചിച്ച ഈ വലിയ അഴിമതിയില്‍ രാജ്യത്തിന്റെ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും പുലര്‍ത്തുന്ന മൗനം കുറ്റവാളികള്‍ക്കുള്ള മൗനാനുവാദമാണ്. സര്‍ക്കാരിന് ഒന്നും മറച്ചുവെക്കാനില്ലെങ്കില്‍ സുപ്രീം കോടതി മേല്‍നോട്ടത്തിലുള്ള ജുഡീഷ്യല്‍ അന്വേഷണത്തെ ഭയപ്പെടുന്നത് എന്തിനാണെന്നും കെ.സി. വേണുഗോപാല്‍ ചോദിച്ചു.
ഈ മാസം 20-ന് ആരംഭിക്കുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ കോണ്‍ഗ്രസ് ഈ വിഷയം ശക്തമായി ഉന്നയിക്കുകയും പ്രധാനമന്ത്രിയുടെ മറുപടി ആവശ്യപ്പെടുകയും ചെയ്യും. ഭക്തിയുടെ പേരില്‍ ജനങ്ങളെ കൊള്ളയടിക്കുന്ന ഈ ഭരണകൂടത്തിനെതിരെ രാജ്യവ്യാപകമായി ശക്തമായ പോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപി ദൈവങ്ങളെ ഉപയോഗിക്കുന്നത് കൊള്ള നടത്താനും ജനങ്ങളെ വിഭജിക്കാനുമാണ്. അയോധ്യയ്ക്ക് പുറമെ ബദരീനാഥിലും കേദാര്‍നാഥിലും സമാനമായ അഴിമതി ആരോപണങ്ങള്‍ ഉയരുന്നത് ബിജെപി ഭരണത്തിന് കീഴില്‍ ക്ഷേത്രങ്ങള്‍ എങ്ങനെ കൊള്ളയടിക്കപ്പെടുന്നു എന്നതിന്റെ നേര്‍ചിത്രമാണെന്നും കെ.സി. വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.