ശബരിമല സ്വർണ്ണക്കൊള്ളക്കേസ്: വിദഗ്ധ സംഘത്തോടൊപ്പം സന്നിധാനത്ത് എസ്ഐടിയുടെ പരിശോധന; നിർണ്ണായക തെളിവെടുപ്പ് ആരംഭിച്ചു
പത്തനംതിട്ട: ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ ഹൈക്കോടതിയുടെ പ്രത്യേക അനുമതിയോടെ പ്രത്യേക അന്വേഷണ സംഘം സന്നിധാനത്ത് വീണ്ടും പരിശോധന ആരംഭിച്ചു. മുന്‍പ് സാമ്പിളുകള്‍ ശേഖരിച്ചപ്പോള്‍ വിദഗ്ധരുടെ സാന്നിധ്യം ഉണ്ടായിരുന്നില്ലെന്ന വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് ഇത്തവണ വിദഗ്ധ സംഘത്തെ ഉള്‍പ്പെടുത്തി പരിശോധന നടത്തുന്നത്. മിഥുനമാസ പൂജകള്‍ക്കായി നട തുറന്നതിനോടൊപ്പമാണ് ഈ നിര്‍ണ്ണായക തെളിവെടുപ്പ് നടക്കുന്നത്.
സന്നിധാനത്തെ പ്രഭാമണ്ഡലവും കട്ടളപ്പാളിയുടെ താഴത്തെ ഭാഗവും ഇളക്കിയാണ് അന്വേഷണ സംഘം പരിശോധന നടത്തുന്നത്. ഇത്തവണ സാമ്പിള്‍ ശേഖരിക്കുന്നതിന് പകരം, സ്വര്‍ണ്ണപ്പാളികള്‍ ഇളക്കി അവിടെ വെച്ച് തന്നെ വിദഗ്ധരുടെ സാന്നിധ്യത്തില്‍ പരിശോധന പൂര്‍ത്തിയാക്കാനാണ് എസ്‌ഐടിയുടെ പദ്ധതി. കോടതി നിര്‍ദ്ദേശപ്രകാരം പരിശോധനയില്‍ കൂടുതല്‍ കൃത്യത ഉറപ്പാക്കാനാണ് ഈ നടപടി.
മിഥുനമാസ പൂജകള്‍ക്കായി ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെ നട തുറന്നതിനൊപ്പം തന്നെ സംഘം പരിശോധനയും ആരംഭിച്ചു. ക്ഷേത്രത്തിലെ പൂജകള്‍ അവസാനിക്കുന്നതിനോടൊപ്പം പരിശോധനയും പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. നട അടച്ചിരിക്കുന്ന മറ്റ് സമയങ്ങളില്‍ ഇത്തരമൊരു വലിയ പരിശോധന നടത്തുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്താണ് നടതുറന്നിരിക്കുന്ന സമയത്ത് തന്നെ തെളിവെടുപ്പ് നടത്താന്‍ അധികൃതര്‍ തീരുമാനിച്ചത്.
മഴയെ അവഗണിച്ചും സന്നിധാനത്ത് അയ്യപ്പഭക്തരുടെ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. കേരളത്തിന് പുറമെ അന്യസംസ്ഥാനങ്ങളില്‍ നിന്നും വലിയ തോതില്‍ തീര്‍ത്ഥാടകര്‍ എത്തുന്നുണ്ട്. മിഥുനമാസ പൂജകള്‍ പൂര്‍ത്തിയാക്കി ഈ മാസം 19-ന് രാത്രിയോടെയാകും ശബരിമല നട അടയ്ക്കുക.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.