ജന്തർ മന്തറിലെ പോലീസ് അതിക്രമം: ദേശീയ മനുഷ്യാവകാശ കമ്മീഷനിൽ പരാതി
ന്യൂഡൽഹി: ജന്തർ മന്തറിൽ സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർത്ഥികൾക്ക് നേരെ പൊലീസും റാപ്പിഡ് ആക്ഷൻ ഫോഴ്സും തിരിച്ചറിയാൻ കഴിയാത്ത ആളുകളും ചേർന്ന് നടത്തിയ ക്രൂരമായ അതിക്രമത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷന് പരാതി. ഡൽഹി പ്രദേശ് യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന വക്താവും ഇന്ത്യൻ യൂത്ത് കോൺഗ്രസ്സ് മുൻ ദേശീയ കോർഡിനേറ്ററുമായ വിനീത് തോമസാണ് പരാതി സമർപ്പിച്ചത്.
പ്രധാന ആരോപണങ്ങൾ:
തിരിച്ചറിയൽ രേഖകളില്ലാത്തവരുടെ സാന്നിധ്യം: ഡ്യൂട്ടിയിലുണ്ടായിരുന്ന പലരും ഔദ്യോഗിക ബാഡ്ജോ യൂണിഫോമോ ഇല്ലാതെ സാദാ വസ്ത്രങ്ങളിലാണ് എത്തിയത്. സുപ്രീം കോടതിയുടെ പ്രശസ്തമായ 'ഡി.കെ. ബസു കേസ്' മാർഗ്ഗനിർദ്ദേശങ്ങൾ കാറ്റിൽപ്പറത്തിയാണ് ഇത്തരക്കാർ വിദ്യാർത്ഥികളെ മർദ്ദിക്കാൻ നേതൃത്വം നൽകിയത്.
അമിത ബലപ്രയോഗം: സമാധാനപരമായി വിദ്യാഭ്യാസ പരിഷ്കരണങ്ങൾ ആവശ്യപ്പെട്ടെത്തിയ വിദ്യാർത്ഥികൾക്ക് നേരെ ലാത്തിച്ചാർജ്, കണ്ണീർവാതകം, പെല്ലറ്റ് തോക്കുകൾ എന്നിവ പ്രയോഗിച്ചു. അതിക്രമത്തിൽ 19 വയസ്സുകാരനായ സഹിൽ ലോചാബ് എന്ന വിദ്യാർത്ഥിയുടെ കാഴ്ചശക്തി ഭാഗികമായോ പൂർണ്ണമായോ നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്ന് പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു.
വനിതാ വിദ്യാർത്ഥികൾക്ക് നേരെയുള്ള അതിക്രമം: പുരുഷ സുരക്ഷാ ജീവനക്കാരും പൊലീസുകാരും വനിതാ വിദ്യാർത്ഥികളെ വ്യക്തിപരമായി കൈയേറ്റം ചെയ്യുകയും അധിക്ഷേപിക്കുകയും ചെയ്തു.
കമ്മീഷന് മുന്നിലെ പ്രധാന ആവശ്യങ്ങൾ:
സ്വതന്ത്ര അന്വേഷണം: എൻ.എച്ച്.ആർ.സിയുടെ ഇൻവെസ്റ്റിഗേഷൻ ഡിവിഷൻ വഴി ഡൽഹി പൊലീസിന്റെയും ആർ.എ.എഫിന്റെയും നടപടിയെക്കുറിച്ച് അടിയന്തര അന്വേഷണം നടത്തുക.
ഉദ്യോഗസ്ഥരെ തിരിച്ചറിയൽ: സാദാ വസ്ത്രത്തിലും പേരുവിവരങ്ങളില്ലാതെയും പ്രതിഷേധ സ്ഥലത്ത് എത്തി അക്രമം നടത്തിയവരെ ഡ്യൂട്ടി ലോഗ് പരിശോധിച്ച് തിരിച്ചറിയുക.
മെഡിക്കൽ റിപ്പോർട്ടും സി.സി.ടി.വിയും: പരിക്കേറ്റ വിദ്യാർത്ഥികളുടെ മെഡിക്കൽ പരിശോധനാ റിപ്പോർട്ടുകൾ ഹാജരാക്കാനും ജന്തർ മന്ദർ പരിസരത്തെ സി.സി.ടി.വി ദൃശ്യങ്ങൾ നശിപ്പിക്കപ്പെടാതെ സൂക്ഷിക്കാനും നിർദ്ദേശം നൽകുക.
നടപടിയും നഷ്ടപരിഹാരവും: മനുഷ്യാവകാശ ലംഘനം നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് മാതൃകാപരമായ നടപടി സ്വീകരിക്കുകയും പരിക്കേറ്റ വിദ്യാർത്ഥികൾക്ക് അടിയന്തര സാമ്പത്തിക നഷ്ടപരിഹാരം ലഭ്യമാക്കുകയും ചെയ്യുക.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.