ഗോവിന്ദന്റെ വാര്‍ത്താസമ്മേളനം 'ചാം ചാച്ച ചോം ചച്ച' പാട്ടുപോലെ; പിണറായിക്കും എം.വി. ഗോവിന്ദനുമെതിരെ അടൂര്‍ ഏരിയ കമ്മിറ്റിയില്‍ വിമര്‍ശനം
സിപിഎം ജില്ലാ കമ്മിറ്റികൾക്ക് പിന്നാലെ ഏരിയ കമ്മിറ്റികളിലും സംസ്ഥാന പാർട്ടി നേതൃത്വത്തിനെതിരെ അണികളുടെ രൂക്ഷവിമർശനം. അടൂർ ഏരിയ കമ്മിറ്റി യോഗത്തിലാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയനും പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുമെതിരെ കടുത്ത അതൃപ്തി ഉയർന്നത്. മുൻപ് മുഖ്യമന്ത്രിയായിരുന്ന കാലയളവിൽ പിണറായി വിജയൻ കാട്ടിയ ധാർഷ്ട്യമാണ് പൊതുതിരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ കനത്ത പരാജയത്തിന് കാരണമായതെന്ന് പ്രതിനിധികൾ തുറന്നടിച്ചു. കനത്ത തോൽവിയുടെ പശ്ചാത്തലത്തിൽ പിണറായി വിജയൻ പ്രതിപക്ഷ നേതാവിന്റെ സ്ഥാനം ഒഴിഞ്ഞ് മാതൃക കാട്ടണമെന്ന ആവശ്യവും യോഗത്തിൽ ശക്തമായി ഉയർന്നു.
സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ വാർത്താസമ്മേളനങ്ങളെ കടുത്ത ഭാഷയിലാണ് യോഗത്തിൽ പ്രതിനിധികൾ പരിഹസിച്ചത്. അന്തരിച്ച നടൻ ജയന്റെ ഒരു പഴയ സിനിമയിലെ ‘ചാം ചാച്ച.. ചോം ചച്ച..’ എന്ന ഗാനം എഴുതിയയാൾക്കോ, അതിന് സംഗീതം നൽകിയയാൾക്കോ, പാടിയയാൾക്കോ, എന്തിന് അത് കേട്ടവർക്കോ പോലും ആ പാട്ടിനെക്കുറിച്ച് ഒന്നും അറിയില്ലായിരുന്നു. അതുപോലെയാണ് എം.വി. ഗോവിന്ദൻ മാധ്യമങ്ങൾക്ക് മുന്നിൽ വന്ന് പത്രസമ്മേളനം നടത്തുന്നതെന്ന് യോഗത്തിൽ വിമർശനമുയർന്നു. പാർട്ടി സെക്രട്ടറി പറയുന്ന കാര്യങ്ങളിൽ അണികൾക്കോ പൊതുജനങ്ങൾക്കോ ഒരു വ്യക്തതയും ലഭിക്കുന്നില്ലെന്ന ആക്ഷേപമാണ് ഇതിലൂടെ പ്രതിനിധികൾ പങ്കുവച്ചത്.
ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് കേവലം ബന്ധുനിയമന ആരോപണത്തിന്റെ പേരിൽ ഇ.പി. ജയരാജനെ മന്ത്രിസ്ഥാനത്തു നിന്ന് മാറ്റിനിർത്തിയ പാർട്ടിയാണ് സിപിഎം. എന്നാൽ അതേ പാർട്ടി തന്നെയാണ് ഇപ്പോൾ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ഭാര്യയെ (ശ്യാമള) സ്ഥാനാർത്ഥിയാക്കിയതെന്ന് യോഗത്തിൽ ആരോപണമുയർന്നു. നേതൃത്വത്തിന്റെ ഈ ഇരട്ടത്താപ്പ് സാധാരണക്കാരായ വോട്ടർമാർക്കിടയിൽ വലിയ തോതിൽ ചർച്ചയായെന്നും, തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് ഇത് പ്രധാന കാരണമായി പ്രതിഫലിച്ചതായും ഏരിയ കമ്മിറ്റി യോഗം വിലയിരുത്തി.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.