വാടാനപ്പള്ളിയിലെ ഫ്ലക്സ് വിവാദം: "ഉമ്മൻ ചാണ്ടിയുടെ സ്മരണകളെ മായ്ക്കാൻ പാതിരാത്രിയിലെ ഫ്ലക്സിനാകില്ല"; സിപിഎം നേതൃത്വം മറുപടി പറയണമെന്ന് ജോസഫ് ടാജറ്റ്
വാടാനപ്പള്ളിയിൽ പാതിരാത്രിയുടെ മറവിൽ വ്യാജ ഫ്ലക്സ് ബോർഡ് സ്ഥാപിച്ചതു കൊണ്ട് ഉമ്മൻ ചാണ്ടിയുടെ ദീപ്തസ്മരണകളെയോ കോൺഗ്രസ് പ്രസ്ഥാനത്തിന്റെ തിളക്കത്തെയോ ഇല്ലാതാക്കാൻ കഴിയില്ലെന്ന് തൃശൂർ ഡിസിസി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ് വ്യക്തമാക്കി. മാർക്സിസ്റ്റ് പാർട്ടിയുടെ രാഷ്ട്രീയ ജീർണ്ണതയാണ് ഈ സംഭവത്തിലൂടെ പുറത്തുവന്നിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജനമനസ്സുകളിൽ പാർട്ടിക്ക് സ്ഥാനം നഷ്ടപ്പെട്ടതിന്റെ പരിഭ്രാന്തിയിലാണ് ഇത്തരം തരംതാഴ്ന്ന പ്രവൃത്തികൾക്ക് സിപിഎം മുതിരുന്നതെന്ന് അദ്ദേഹം പരിഹസിച്ചു.
ഈ സംഭവത്തെ ഒരു ഒറ്റപ്പെട്ട കാര്യമായി കാണാൻ കഴിയില്ലെന്ന് ജോസഫ് ടാജറ്റ് ചൂണ്ടിക്കാട്ടി. പാർട്ടി ഗ്രൂപ്പുകളിൽ ഇത്രയും പരസ്യമായി കാര്യങ്ങൾ ചർച്ച ചെയ്യണമെങ്കിൽ സിപിഎം നേതൃത്വത്തിന്റെ അറിവോടും സമ്മതത്തോടും കൂടിയാകണം ഇത് നടന്നിട്ടുള്ളത്. അതുകൊണ്ട് തന്നെ, ഈ വിഷയത്തിൽ വ്യക്തമായ മറുപടി നൽകാൻ സിപിഎം നേതൃത്വം തയ്യാറാകണം. പാർട്ടിയുടെ നിലപാട് എന്താണെന്ന് പൊതുസമൂഹത്തോട് വിശദീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സിപിഎമ്മിനുള്ളിലെ ആഭ്യന്തര പ്രശ്നങ്ങളും ഗ്രൂപ്പിസവുമാണ് ഇത്തരം പ്രവർത്തനങ്ങളിലൂടെ പുറത്തുവരുന്നത്. കോൺഗ്രസിനുള്ളിൽ ഭിന്നതയുണ്ടെന്ന് വരുത്തിത്തീർക്കാൻ സ്വന്തം നേതാക്കളെക്കൊണ്ട് ഫ്ലക്സ് വെപ്പിക്കുന്ന രീതി സാംസ്കാരിക കേരളത്തിന് അപമാനമാണ്. ഈ ബോർഡ് രാഷ്ട്രീയത്തിന് പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.