'ന്യൂനപക്ഷങ്ങൾ അകലാൻ കാരണം ചില 'അവതാരങ്ങൾ'; വെള്ളാപ്പള്ളിയെ രൂക്ഷമായി വിമർശിച്ച് ബിനോയ് വിശ്വം
തൃശൂർ: ന്യൂനപക്ഷങ്ങൾ ഇടതുപക്ഷത്തുനിന്ന് അകലാൻ കാരണം ചില 'അവതാരങ്ങൾ' അടുത്തുകൂടി അകത്തുകടന്നതാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. തൃശൂരിൽ നടന്ന ഇ.എം.എസ്. സ്മൃതി ദേശീയ സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി പിണറായി വിജയന്റെ പഴയ 'അവതാര' പരാമർശം ഓർമ്മിപ്പിച്ചുകൊണ്ട് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ പരോക്ഷവും എന്നാൽ രൂക്ഷവുമായ വിമർശനമാണ് ബിനോയ് വിശ്വം ഉന്നയിച്ചത്.
ഇത്തരം അവതാരങ്ങൾ അകത്തു കടന്നത് സത്യമാണെങ്കിൽ അവരെ കർശനമായി അകറ്റി നിർത്താൻ തയ്യാറാകണം.ഇളകില്ലെന്ന് കരുതിയ കോട്ടങ്ങൾ ഇളകിയത് എന്തുകൊണ്ടാണെന്ന് ഗൗരവമായി ചിന്തിക്കണം. വികസനത്തെ മാത്രം തലയ്ക്ക് പിടിച്ചപ്പോൾ പ്രകൃതിയെയും സാധാരണക്കാരുടെ വികാരങ്ങളെയും പാർട്ടി മറന്നുപോയി.വർഗബന്ധുക്കൾക്ക് പാർട്ടിയോട് വിമർശനമുള്ളതുകൊണ്ടാണ് തിരഞ്ഞെടുപ്പിൽ ഇത്രയും വലിയ തോൽവി ഉണ്ടായത്. തിരുത്തലുകൾക്ക് പാർട്ടി തയ്യാറാകണം. ഇ.എം.എസിന്റെയും അച്യുതമേനോന്റെയും പാർട്ടികൾക്ക് ഇനി വേർപിരിഞ്ഞു നിൽക്കാനാകില്ല. പരസ്പരം പടവെട്ടിയപ്പോൾ വലതുപക്ഷത്തിന് പലതും കൈക്കലാക്കാൻ അവസരം ലഭിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി അടക്കമുള്ള ഉന്നത നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു ബിനോയ് വിശ്വത്തിന്റെ ഈ പരസ്യ വിമർശനം. തിരഞ്ഞെടുപ്പ് തോൽവിയുടെ കാരണങ്ങൾ സി.പി.എമ്മും സി.പി.ഐയും ഗൗരവമായി ചർച്ച ചെയ്യുന്നതിനിടെ, വെള്ളാപ്പള്ളി നടേശനുമായുള്ള ബന്ധം വീണ്ടും മുന്നണിയിൽ സജീവ ചർച്ചയാക്കാൻ ഈ പ്രസ്താവന വഴിയൊരുക്കിയിരിക്കുകയാണ്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.