"പിണറായിയെ പ്രതിപക്ഷ നേതാവ് സ്ഥാനത്തുനിന്ന് മാറ്റണം"; പത്തനംതിട്ട സിപിഎമ്മിൽ കലാപം; തോമസ് ഐസക്കിന്റെ സാന്നിധ്യത്തിൽ രൂക്ഷവിമർശനം
തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ സിപിഎമ്മിൽ ആഭ്യന്തര കലഹം രൂക്ഷമാകുന്നു. പിണറായി വിജയനെ പ്രതിപക്ഷ നേതാവ് സ്ഥാനത്തുനിന്ന് അടിയന്തരമായി മാറ്റണമെന്ന് പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ കടുത്ത ആവശ്യമുയർന്നു. പാർട്ടിക്ക് കനത്ത പരാജയം സംഭവിച്ചിട്ടും അതിന്റെ രാഷ്ട്രീയ ഉത്തരവാദിത്തം ഏറ്റെടുക്കാൻ പിണറായി വിജയൻ തയ്യാറായിട്ടില്ലെന്ന് യോഗത്തിൽ വിമർശനമുയർന്നു. ഇതിനകം തന്നെ രണ്ട് തവണ പ്രായപരിധിയിലും മാനദണ്ഡങ്ങളിലും ഇളവ് വാങ്ങിയാണ് അദ്ദേഹം പദവികളിൽ തുടരുന്നത്. അതിനാൽ പിണറായി വിജയൻ തന്നെ പ്രതിപക്ഷ നേതാവാകണമെന്ന നിലവിലെ തീരുമാനം പാർട്ടി ഉടൻ റദ്ദാക്കണമെന്നാണ് ജില്ലാ നേതൃത്വത്തിന്റെ ആവശ്യം.
മുഖ്യമന്ത്രിക്കൊപ്പം പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരെയും അസാധാരണമായ വിമർശനങ്ങളാണ് യോഗത്തിൽ ഉയർന്നത്. പാർട്ടി സെക്രട്ടറി പ്രസ്ഥാനത്തെ രക്ഷിക്കാനല്ല, മറിച്ച് സ്വന്തം കുടുംബത്തെ സംരക്ഷിക്കാനാണ് പദവി ഉപയോഗിച്ച് ശ്രമിച്ചതെന്ന് യോഗത്തിൽ അംഗങ്ങൾ പരസ്യമായി കുറ്റപ്പെടുത്തി. നേതൃത്വത്തിന്റെ ഇത്തരം സ്വാർത്ഥമായ നിലപാടുകൾ പാർട്ടിയുടെ അടിത്തറ തകർക്കാൻ കാരണമായെന്നും, തോൽവിയുടെ യഥാർത്ഥ കാരണങ്ങൾ പരിശോധിക്കാൻ സംസ്ഥാന നേതൃത്വം തയ്യാറാകുന്നില്ലെന്നും യോഗത്തിൽ വിമർശനമുയർന്നു.ഭരണകാലയളവിൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ പാർട്ടിക്കാർക്കും അണികൾക്കും യാതൊരു വിലയും ഉണ്ടായിരുന്നില്ലെന്ന് യോഗം വിലയിരുത്തി. സാധാരണക്കാരായ പാർട്ടി പ്രവർത്തകരെയും പ്രാദേശിക നേതാക്കളെയും പുച്ഛിച്ചുതള്ളുന്ന സമീപനമാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. ഈ ജനവിരുദ്ധ ശൈലിയാണ് തിരഞ്ഞെടുപ്പിൽ വോട്ടർമാർ ഒന്നടങ്കം പാർട്ടിക്കെതിരെ തിരിയാൻ കാരണമായത്. സിപിഎം കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഡോ. ടി.എം. തോമസ് ഐസക്, സി.എസ്. സുജാത എന്നിവരുടെ സാന്നിധ്യത്തിലാണ് സംസ്ഥാന നേതൃത്വത്തിന്റെ നെഞ്ചുപൊള്ളിക്കുന്ന ഇത്തരം കടുത്ത വിമർശനങ്ങൾ ഉയർന്നതെന്നത് ശ്രദ്ധേയമാണ്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.