പുലിക്കളിക്കെതിരെയുള്ള പരാമർശം: 'നിങ്ങൾ പുലികളാണ്, ചുവടുകൾ തുടരുക'; കലാകാരന്മാർക്ക് പിന്തുണയുമായി പി.സി. വിഷ്ണുനാഥ്
വി.കെ. ശ്രീരാമന്റെ പുലിക്കളി പരാമർശം പരിഷ്കൃത സമൂഹത്തിന് യോജിക്കാത്ത ബോഡി ഷെയ്മിങ്ങാണെന്നും ശരീരത്തിന്റെയും രൂപത്തിന്റെയും അടിസ്ഥാനത്തിൽ ആളുകളെ അധിക്ഷേപിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും സാംസ്കാരിക വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ് വ്യക്തമാക്കി. പുലിക്കളിയുമായി ബന്ധപ്പെട്ടുണ്ടായ വിവാദം ഖേദകരമാണ്. കാര്യങ്ങളെ വേറിട്ട കാഴ്ചകളിലൂടെ അവതരിപ്പിച്ച് നമ്മെ കാണാൻ പഠിപ്പിച്ച വി.കെ. ശ്രീരാമനിൽ നിന്ന് ഇത്തരം ഒരു പരാമർശം ഉണ്ടായത് വേദനാജനകമാണ്. 'നിങ്ങൾ പുലികളാണ്, ചുവടുകൾ തുടരുക' എന്ന് കുറിച്ചുകൊണ്ട് മന്ത്രി പുലിക്കളി കലാകാരന്മാർക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു.
സമകാലികതയും ലിംഗസമത്വവും ഉൾക്കൊണ്ട കലാരൂപം
കാലാകാലങ്ങളായി പരിഷ്കരിക്കപ്പെടുന്നതിലൂടെ സമകാലികത ഉറപ്പിച്ചാണ് പുലിക്കളിയെന്ന കലാരൂപം മുന്നോട്ടു പോകുന്നത്. മുൻപ് പുരുഷന്മാർ മാത്രം ചെയ്തിരുന്ന പുലിക്കളിയിലേക്ക് ലിംഗസമത്വത്തിന്റെ രാഷ്ട്രീയം മുന്നോട്ടുവെച്ച് സ്ത്രീകൾ പങ്കാളികളായ മാറ്റത്തെ അഭിനന്ദിക്കുന്നു. ചായം പൂശി പുലികളാകാനും നൃത്തം ചെയ്യാനും കലാകാരന്മാർ എടുക്കുന്ന സമയവും സമർപ്പണവും ആശ്ചര്യപ്പെടുത്തുന്നതാണ്. കേരളത്തിൽ മാത്രമല്ല, തമിഴ്‌നാട്ടിലെ 'പുലിയാട്ടം', കർണാടകയിലെ 'ഹുലി വേഷ', ഒഡീഷയിലെ 'ബാദ് നാച്', മഹാരാഷ്ട്രയിലെ 'മാനവി വാഗ്' തുടങ്ങി വിവിധ സംസ്ഥാനങ്ങളിലും വിയറ്റ്‌നാം, മലേഷ്യ, മെക്‌സിക്കോ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലും സമാനമായ കലാരൂപങ്ങളുണ്ട്.
സഹായധനം വർധിപ്പിക്കും; കലാകാരന്മാർക്ക് പിന്തുണ
ലോകോത്തര കലാരൂപമായ പുലിക്കളിയുടെയും കലാകാരന്മാരുടെയും സംഘങ്ങളുടെയും ക്ഷേമം സാംസ്കാരിക-ടൂറിസം വകുപ്പുകൾ ഉറപ്പാക്കും. പുലിക്കളിക്ക് സർക്കാരിൽ നിന്ന് നൽകുന്ന സാമ്പത്തിക സഹായം ഈ വർഷം മുതൽ വർധിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്ന സന്തോഷവാർത്തയും മന്ത്രി പങ്കുവെച്ചു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.