നീറ്റ് വിവാദം: മോദിയുടെ വീഡിയോ സന്ദേശത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ട്രോൾമഴ
ഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരെ വിദ്യാർഥികൾ നടത്തുന്ന പ്രതിഷേധം ശക്തമാകുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പുറത്തുവിട്ട വീഡിയോ സന്ദേശത്തിന് പിന്നാലെ സാമൂഹിക മാധ്യമങ്ങളിൽ വ്യാപക പ്രതികരണവും ട്രോളുകളും. ഒരു മാസം നീണ്ട മൗനത്തിന് ശേഷമാണ് പ്രധാനമന്ത്രി വിഷയത്തിൽ വീഡിയോ സന്ദേശവുമായി രംഗത്തെത്തിയത്.
സന്ദേശം പുറത്തുവന്നതിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ പരിഹാസ പോസ്റ്റുകളും ട്രോളുകളും നിറഞ്ഞു. കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി.) സ്ഥാപകൻ അഭിജിത് ദീപ്കെ, മതിലുകളില്ലാത്ത വീടിന് ഗേറ്റ് പൂട്ടിയിരിക്കുന്ന ചിത്രമാണ് പങ്കുവെച്ച് പ്രധാനമന്ത്രിയുടെ പ്രതികരണത്തെ വിമർശിച്ചത്.
പ്രധാനമന്ത്രിയുടെ വീഡിയോ "വൈകിയുള്ള പ്രതികരണം" ആണെന്നും, വിദ്യാർഥികളുടെ പ്രതിഷേധം ശക്തമായതോടെയാണ് സർക്കാർ സമ്മർദത്തിലായതെന്നുമാണ് സമൂഹമാധ്യമങ്ങളിൽ ഉയർന്ന വിമർശനങ്ങളിൽ പ്രധാനമായും പറയുന്നത്. മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ സന്ദേശത്തിൽ, ചോദ്യപ്പേപ്പർ ചോർച്ച മൂലം വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ഉണ്ടായ മാനസിക ബുദ്ധിമുട്ട് മനസ്സിലാക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ചോദ്യപ്പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട കേസുകളിൽ അതിവേഗ വിചാരണയും കുറ്റക്കാർക്ക് കർശന ശിക്ഷയും ഉറപ്പാക്കുന്ന നിയമം പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിൽ കൊണ്ടുവരാൻ സർക്കാർ ശ്രമിക്കുമെന്നും അദ്ദേഹം അറിയിച്ചു.കൂടാതെ, ചോദ്യപ്പേപ്പർ ചോർച്ചയെ തുടർന്ന് ലക്ഷക്കണക്കിന് വിദ്യാർഥികളുടെ ഒരു അധ്യയന വർഷം നഷ്ടമാകാതിരിക്കാൻ അടിയന്തരമായി പുനഃപരീക്ഷ നടത്തി ഫലം പ്രസിദ്ധീകരിച്ചതായും പ്രധാനമന്ത്രി വ്യക്തമാക്കി.
എന്നാൽ, പ്രതിഷേധിക്കുന്ന വിദ്യാർഥികളും പ്രതിപക്ഷവും ഉയർത്തുന്ന പ്രധാന ആവശ്യമായ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയെക്കുറിച്ച് പ്രധാനമന്ത്രി പ്രതികരിച്ചില്ല. ഇതാണ് പ്രതിപക്ഷത്തിന്റെ വിമർശനത്തിന് വഴിവെച്ചത്.
പ്രധാനമന്ത്രിയുടെ വീഡിയോയ്ക്ക് പിന്നാലെ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രൂക്ഷ വിമർശനവുമായി രംഗത്തെത്തി. വിദ്യാർഥികളുടെ ബുദ്ധിയെ ഇത്തരത്തിലുള്ള വീഡിയോ സന്ദേശങ്ങളിലൂടെ അപമാനിക്കരുതെന്ന് അദ്ദേഹം പറഞ്ഞു. വിഷയത്തിൽ പ്രധാനമന്ത്രിയോട് മൂന്ന് ആവശ്യങ്ങളാണ് രാഹുൽ മുന്നോട്ടുവെച്ചത്.കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാനെ ഉടൻ പുറത്താക്കുക,
നീറ്റ് ക്രമക്കേടിനെതിരെ പ്രതിഷേധിച്ച വിദ്യാർഥികളെ മർദിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കുക, രാജ്യത്തെ വിദ്യാർഥികളോട് സർക്കാർ പരസ്യമായി മാപ്പ് പറയുക.
രാജ്യത്തെ വിദ്യാർഥികൾ ഒന്നടങ്കം ആവശ്യപ്പെടുന്നത് വിദ്യാഭ്യാസ മന്ത്രിയുടെ രാജിയാണെന്നും രാഹുൽ ഗാന്ധി ആവർത്തിച്ചു. നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട പ്രതിഷേധം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ തുടരുന്നതിനിടെ, കേന്ദ്ര സർക്കാരിന്റെ പ്രതികരണവും പ്രതിപക്ഷത്തിന്റെ വിമർശനവും രാഷ്ട്രീയ ചർച്ചകൾക്ക് കൂടുതൽ ചൂടേകുകയാണ്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.