യുദ്ധത്തിനിടെ ഇറാന്റെ പരമോന്നത നേതാവായി മുജ്‌തബ; വധിക്കപ്പെട്ട അലി ഖമനെയിയുടെ പിൻഗാമിയായി മകൻ അധികാരത്തില്‍

യുഎസ്-ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട അയത്തൊള്ള അലി ഖമനെയിയുടെ പിൻഗാമിയായി അദ്ദേഹത്തിന്റെ മകൻ മുജ്‌തബ അലി ഖമനെയിയെ (55) ഇറാന്റെ പുതിയ പരമോന്നത നേതാവായി തിരഞ്ഞെടുത്തു. അയത്തൊള്ളയുടെ രണ്ടാമത്തെ മകനായ മുജ്‌തബ, പൊതുവേദികളിൽ നിന്ന് മാറിനിൽക്കുമ്പോഴും ഇറാന്റെ ഭരണസിരാകേന്ദ്രങ്ങളിൽ അതിശക്തമായ സ്വാധീനമുള്ള വ്യക്തിയാണ്. അയത്തൊള്ളയുടെ ഓഫീസിനെ നിയന്ത്രിക്കുന്നതിലും വിപ്ലവ ഗാർഡുകളുമായുള്ള ബന്ധം നിലനിർത്തുന്നതിലും നിർണ്ണായക പങ്കുവഹിച്ചിരുന്ന അദ്ദേഹം, രാജ്യത്തെ തീരുമാനങ്ങളിലെ അവസാന വാക്കായാണ് അറിയപ്പെടുന്നത്.
1979-ലെ ഇസ്ലാമിക വിപ്ലവത്തിന് ശേഷം ഇറാന്റെ പരമോന്നത പദവിയിൽ സംഭവിക്കുന്ന ആദ്യത്തെ 'കുടുംബവാഴ്ച' എന്ന നിലയിൽ മുജ്‌തബയുടെ നിയമനം അന്താരാഷ്ട്രതലത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. പാരമ്പര്യമായി മുതിർന്ന മതപണ്ഡിതന്മാരെയാണ് ഈ സ്ഥാനത്തേക്ക് പരിഗണിക്കാറുള്ളതെങ്കിലും, നിലവിലെ യുദ്ധസാഹചര്യത്തിൽ സൈന്യവുമായുള്ള മുജ്‌തബയുടെ അടുത്ത ബന്ധമാണ് ഇദ്ദേഹത്തെ നേതൃസ്ഥാനത്തേക്ക് എത്തിക്കാൻ സഹായിച്ചത്.
മുജ്‌തബ ഖമനെയിയുടെ നിയമനത്തെ അംഗീകരിക്കില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രതികരിച്ചു. അമേരിക്കയ്ക്ക് താല്പര്യമുള്ള ഒരാളാകണം ഈ സ്ഥാനത്തേക്ക് വരേണ്ടതെന്ന ട്രംപിന്റെ പ്രസ്താവനയ്ക്കെതിരെ, ആഭ്യന്തര കാര്യങ്ങളിൽ പുറത്തുനിന്നുള്ള ഇടപെടൽ വേണ്ടെന്ന കടുത്ത നിലപാടാണ് ഇറാൻ വിദേശകാര്യ മന്ത്രാലയം സ്വീകരിച്ചത്. ഇതിനിടെ മേഖലയിൽ സംഘർഷം രൂക്ഷമാകുകയാണ്. ആക്രമണങ്ങളിൽ ഒരു അമേരിക്കൻ സൈനികൻ കൂടി കൊല്ലപ്പെട്ടതോടെ ആകെ മരണസംഖ്യ ഏഴായി ഉയർന്നു.
ഇറാൻ മുൻ പ്രസിഡന്റ് മഹ്മൂദ് അഹമ്മദി നെജാദിന് നേരെ വധശ്രമം നടന്നതായും റിപ്പോർട്ടുകളുണ്ട്. അദ്ദേഹം സുരക്ഷിതനാണെന്നാണ് പ്രാദേശിക മാധ്യമങ്ങൾ നൽകുന്ന വിവരം. മുജ്‌തബ ഖമനെയിയുടെ നേതൃത്വം പശ്ചിമേഷ്യൻ യുദ്ധത്തിന്റെ ഗതിയെ എങ്ങനെ സ്വാധീനിക്കുമെന്നാണ് ലോകരാഷ്ട്രങ്ങൾ ഇപ്പോൾ ഉറ്റുനോക്കുന്നത്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.