യുഡിഎഫിന്റെ 'ഇന്ദിര ഗ്യാരണ്ടി' യാഥാർത്ഥ്യത്തിലേക്ക്; നാളെ മുതൽ ബസുകളിൽ ജെൻഡർ രേഖപ്പെടുത്തണം
കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന പദ്ധതിയുടെ ഭാഗമായി ടിക്കറ്റ് മെഷീനുകളിൽ ജൻഡർ (ലിംഗഭേദം) രേഖപ്പെടുത്താൻ ഉത്തരവിറങ്ങി. ഇതുപ്രകാരം, കണ്ടക്ടർമാർ ടിക്കറ്റ് നൽകുമ്പോൾ ഇടിഎം മെഷീനിൽ യാത്രക്കാർ സ്ത്രീയാണോ പുരുഷനാണോ എന്ന് പ്രത്യേകം രേഖപ്പെടുത്തേണ്ടതുണ്ട്. കെഎസ്ആർടിസി ഡെപ്യൂട്ടി ജനറൽ മാനേജർ നിശാന്ത് ആണ് ഇതുസംബന്ധിച്ച അടിയന്തര ഉത്തരവ് പുറപ്പെടുവിച്ചത്.
നാളെ മുതൽ തന്നെ പുതിയ സംവിധാനം നടപ്പിലാക്കാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. പ്രതിദിനം കെഎസ്ആർടിസി ബസുകളിൽ എത്ര സ്ത്രീകൾ യാത്ര ചെയ്യുന്നുണ്ടെന്ന് കൃത്യമായി വിലയിരുത്താനാണ് ഈ നടപടി. ഈ കണക്കുകൾ ശേഖരിച്ച ശേഷം പദ്ധതി നടപ്പിലാക്കുമ്പോൾ സർക്കാരിനുണ്ടാകുന്ന സാമ്പത്തിക ബാധ്യതയും ആവശ്യമായ ക്രമീകരണങ്ങളും വിശദമായി പഠിക്കും.
രാഹുൽ ഗാന്ധി പ്രഖ്യാപിച്ച യുഡിഎഫിന്റെ 'ഇന്ദിര ഗ്യാരണ്ടി'കളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണിത്. പുതിയ സർക്കാരിന്റെ ആദ്യ ക്യാബിനറ്റ് യോഗത്തിൽ തന്നെ പദ്ധതി ഔദ്യോഗികമായി പ്രഖ്യാപിക്കാനുള്ള സാധ്യതയുണ്ട്. ഇതിനു മുന്നോടിയായി ഭരണപരമായ തയ്യാറെടുപ്പുകൾ പൂർത്തിയാക്കാനാണ് ഗതാഗത വകുപ്പിന്റെ ശ്രമം. കർണ്ണാടകയിലും തെലങ്കാനയിലും നടപ്പിലാക്കിയ സമാനമായ പദ്ധതി കേരളത്തിലും വലിയ ചലനമുണ്ടാക്കുമെന്നാണ് യുഡിഎഫ് കണക്കുകൂട്ടുന്നത്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.