എണ്ണവില കുറയ്ക്കാനുള്ള ട്രംപിന്റെ തന്ത്രമോ? ചർച്ചാ വാർത്തകൾ തള്ളി ഇറാൻ വിദേശകാര്യ മന്ത്രാലയം.
ഇറാൻ നേതൃത്വവുമായി ഫലപ്രദവമായ ചർച്ചകൾ നടക്കുന്നുണ്ടെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദം ഇറാൻ വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി തള്ളി. ഇറാനിലെ ഒരു പ്രമുഖ നേതാവുമായി സംസാരിക്കുന്നുണ്ടെന്നും അതിനാൽ അഞ്ച് ദിവസത്തേക്ക് ആക്രമണം നിർത്തിവെക്കുന്നുവെന്നുമുള്ള ട്രംപിന്റെ പ്രഖ്യാപനം വെറും പുകമറയാണെന്ന് ഇറാൻ ആരോപിക്കുന്നു. മെഹർ ന്യൂസ് ഏജൻസിയാണ് ഇറാന്റെ ഈ കടുത്ത നിലപാട് പുറത്തുവിട്ടത്. അമേരിക്കയുമായി നേരിട്ടോ അല്ലാതെയോ യാതൊരുവിധ ചർച്ചകളും നിലവിൽ നടക്കുന്നില്ലെന്ന് ഇറാന്റെ സുരക്ഷാ ഉദ്യോഗസ്ഥരും വ്യക്തമാക്കി.
എന്നാൽ യുഎസ് പ്രസിഡന്റിന്റെ പ്രസ്താവനകൾ ഊർജ്ജ വില കുറയ്ക്കാനും അദ്ദേഹത്തിന്റെ സൈനിക പദ്ധതികൾ നടപ്പിലാക്കാൻ സമയം നേടാനുമുള്ള ശ്രമങ്ങളുടെ ഭാഗമാണെന്നാണ് ഇറാൻ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കുന്നതെന്നാണ് മെഹർ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്യുന്നത്. സംഘർഷം ലഘൂകരിക്കാൻ മേഖലയിലെ രാജ്യങ്ങൾ ചില ശ്രമങ്ങൾ നടത്തുന്നുണ്ട്. അവരോടെല്ലാം ഞങ്ങളുടെ മറുപടി വ്യക്തമാണ്. ഈ യുദ്ധം തുടങ്ങിയത് ഞങ്ങളല്ല, എല്ലാ അഭ്യർത്ഥനകളും വാഷിംഗ്ടണിലേക്കാണ് പോകേണ്ടത് എന്നും ഇറാൻ വിദേശകാര്യ മന്ത്രാലയം കൂട്ടിച്ചേർത്തു.തങ്ങളുടെ തിരിച്ചടി ഭയന്നാണ് ഊർജ്ജ നിലയങ്ങളെ ആക്രമിക്കാനുള്ള നീക്കത്തിൽ നിന്ന് ട്രംപ് താൽക്കാലികമായി പിന്മാറിയതെന്നും ഇറാൻ അവകാശപ്പെടുന്നു.
അതേസമയം തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിട്ടതോടെ ലോകമെമ്പാടും ഊർജ്ജ പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്. 48 മണിക്കൂറിനുള്ളിൽ കടലിടുക്ക് തുറന്നില്ലെങ്കിൽ ഗുരുതര പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ട്രംപ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഈ ഭീഷണി നിലനിൽക്കെത്തന്നെയാണ് അഞ്ച് ദിവസത്തെ വെടിനിർത്തൽ പ്രഖ്യാപനവുമായി ട്രംപ് രംഗത്തെത്തിയത്. നാലാം ആഴ്ചയിലേക്ക് കടന്ന യുദ്ധം പശ്ചിമേഷ്യയെ വൻ നാശത്തിലേക്കാണ് നയിക്കുന്നത്. ചർച്ചകളെ സംബന്ധിച്ച ഇരുരാജ്യങ്ങളുടെയും പരസ്പരവിരുദ്ധമായ പ്രസ്താവനകൾ നയതന്ത്ര പ്രതിസന്ധി കൂടുതൽ സങ്കീർണ്ണമാക്കുന്നു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.