തിരഞ്ഞെടുപ്പ് കഴിഞ്ഞു, പിന്നാലെ ഇടിത്തീ; വാണിജ്യ സിലിണ്ടർ വില 3000 കടന്നു
സാധാരണക്കാരന്റെ കുടുംബ ബജറ്റ് താളംതെറ്റിക്കുന്ന ഇടിത്തീയായി പാചകവാതക വില വർദ്ധനവ്. സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പുകൾ അവസാനിച്ചതിന് പിന്നാലെ വാണിജ്യ സിലിണ്ടറുകളുടെ വിലയിൽ ചരിത്രത്തിലെ ഏറ്റവും വലിയ വർദ്ധനവാണ് പൊതുമേഖലാ എണ്ണ കമ്പനികൾ വരുത്തിയിരിക്കുന്നത്. ഒറ്റയടിക്ക് 993 രൂപയാണ് വാണിജ്യ സിലിണ്ടറിന് വർദ്ധിപ്പിച്ചത്. ഇതോടെ സിലിണ്ടർ വില മൂവായിരം രൂപയും കടന്നു കുതിക്കുകയാണ്.
പശ്ചിമേഷ്യൻ സംഘർഷങ്ങൾ ആഗോള വിപണിയെ ഉലയ്ക്കുന്നതിനിടെയാണ് രാജ്യത്ത് പാചകവാതക വില കുത്തനെ കൂട്ടിയിരിക്കുന്നത്. ചരിത്രത്തിലാദ്യമായാണ് ഒറ്റത്തവണയായി ഇത്രയും വലിയ തുക വർദ്ധിപ്പിക്കുന്നത്. പുതിയ നിരക്ക് പ്രകാരം ഡൽഹിയിൽ വാണിജ്യ സിലിണ്ടറിന്റെ വില 3071 രൂപ 50 പൈസയായി. കേരളത്തിലും സ്ഥിതി ഒട്ടും ഭിന്നമല്ല. തിരുവനന്തപുരത്ത് 3106 രൂപയും കൊച്ചിയിൽ 3085 രൂപയുമാണ് 19 കിലോഗ്രാം സിലിണ്ടറിന്റെ പുതുക്കിയ നിരക്ക്.
- വാണിജ്യ സിലിണ്ടർ വില വർദ്ധന: ₹993
- പുതിയ വില (തിരുവനന്തപുരം): ₹3106
- പുതിയ വില (കൊച്ചി): ₹3085
- ഗാർഹിക സിലിണ്ടർ വില (ഡൽഹി): ₹913 (മാറ്റമില്ല)
അതേസമയം, ഗാർഹിക സിലിണ്ടറുകളുടെ വിലയിൽ നിലവിൽ മാറ്റമില്ല എന്നത് നേരിയ ആശ്വാസം നൽകുന്നുണ്ടെങ്കിലും വാണിജ്യ സിലിണ്ടറുകളുടെ വിലക്കയറ്റം ഹോട്ടൽ ഭക്ഷണത്തെ നേരിട്ട് ബാധിക്കും. ഭക്ഷണ സാധനങ്ങൾക്ക് വില കൂട്ടാൻ ഹോട്ടലുടമകൾ നിർബന്ധിതരാകുന്നത് പൊതുജനങ്ങൾക്ക് ഇരട്ടി പ്രഹരമാകും.
പശ്ചിമേഷ്യയിലെ സംഘർഷം രൂക്ഷമായതും ആഗോള എണ്ണ-വാതക ഗതാഗതത്തിന്റെ സിരാകേന്ദ്രമായ ഹോർമുസ് കടലിടുക്ക് അടച്ചതുമാണ് ഈ വിലക്കയറ്റത്തിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇതിനു പുറമെ കരിഞ്ചന്തയും പൂഴ്ത്തിവെപ്പും കാരണം രാജ്യത്തിന്റെ പല ഭാഗങ്ങളിലും സിലിണ്ടറുകൾ ലഭിക്കാത്ത അവസ്ഥയുമുണ്ട്.
കഴിഞ്ഞ ഏപ്രിലിലും ഗാർഹിക സിലിണ്ടറുകൾക്ക് 60 രൂപയും വാണിജ്യ സിലിണ്ടറുകൾക്ക് 196 രൂപയും വർദ്ധിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മെയ് മാസത്തിൽ ആയിരം രൂപയോളമുള്ള ഈ വൻ വർദ്ധനവ് വന്നിരിക്കുന്നത്. തിരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ വില കൂടുമെന്ന ആശങ്ക ശരിവെക്കുന്നതാണ് പുതിയ റിപ്പോർട്ടുകൾ.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.