ഡ്രൈവര്‍ക്ക് ഉറക്കം വന്നാല്‍ സീറ്റ് അത് തിരിച്ചറിയും; രാത്രിയാത്രകളിലെ അപകടം ഒഴിവാക്കാന്‍ ഐ.ഐ.ടി മദ്രാസിന്റെ 'ഇന്റലിസീറ്റ്'
ചെന്നൈ: രാത്രികാല വാഹനമോടിക്കലിൽ ഡ്രൈവർമാർ നേരിടുന്ന ഏറ്റവും വലിയ വില്ലനായ ഉറക്കത്തെ തടയാൻ പുതിയ കണ്ടുപിടുത്തവുമായി ഐ.ഐ.ടി മദ്രാസ്. ഡ്രൈവർ ഉറക്കത്തിലേക്ക് വഴുതിവീഴുന്നതിന് തൊട്ടുമുമ്പ് തന്നെ അത് തിരിച്ചറിഞ്ഞ് മുന്നറിയിപ്പ് നൽകുന്ന 'ഇന്റലിസീറ്റ്' (IntelliSeat) എന്ന ഹൈടെക് ഡ്രൈവർ സീറ്റാണ് ഐ.ഐ.ടി മദ്രാസിലെ ഗവേഷകർ വികസിപ്പിച്ചെടുത്തത്.
മറ്റുള്ള ആഡംബര കാറുകളിൽ ക്യാമറകളുടെ സഹായത്തോടെ പ്രവർത്തിക്കുന്ന 'ഡ്രൈവർ ഡ്രൗസിനസ്' (Driver Drowsiness) സംവിധാനങ്ങളിൽ നിന്ന് വ്യത്യസ്തമായാണ് ഇന്റലിസീറ്റിന്റെ പ്രവർത്തനം. കാഴ്ചയിൽ സാധാരണ സീറ്റ് പോലെ തോന്നിക്കുമെങ്കിലും, ഇതിന്റെ കുഷ്യനുള്ളിലാണ് അത്യാധുനിക സാങ്കേതികവിദ്യ ഒളിപ്പിച്ചിരിക്കുന്നത്. സീറ്റിന് പിന്നിലും താഴെയുമായി ഘടിപ്പിച്ചിരിക്കുന്ന പ്രത്യേക സെൻസറുകൾ ഡ്രൈവറുടെ ഇരിപ്പുരീതി, ശരീരചലനങ്ങൾ, ക്ഷീണം എന്നിവ തുടർച്ചയായി നിരീക്ഷിക്കും.
ഐ.ഐ.ടി മദ്രാസിലെ റിഹാബിലിറ്റേഷൻ ബയോഎൻജിനീയറിങ് വിഭാഗം പ്രൊഫസർ വെങ്കടേഷ് ബാലസുബ്രഹ്മണ്യത്തിന്റെ നേതൃത്വത്തിലുള്ള സംഘവും പ്രമുഖ സീറ്റിങ് കമ്പനിയായ 'ഹരിത'യും സംയുക്തമായാണ് ഈ സാങ്കേതികവിദ്യ വികസിപ്പിച്ചത്. ഡ്രൈവർക്ക് ഉറക്കം വരുന്നുണ്ടെന്ന് സ്വയം തോന്നുന്നതിനും മുൻപ് തന്നെ ശരീരത്തിലെ സൂക്ഷ്മമായ മാറ്റങ്ങൾ തിരിച്ചറിഞ്ഞ് അലേർട്ട് നൽകാൻ ഈ സീറ്റിന് സാധിക്കുമെന്ന് നിർമ്മാതാക്കൾ അവകാശപ്പെടുന്നു. രാത്രികാല റോഡപകടങ്ങൾ വലിയ അളവിൽ കുറയ്ക്കാൻ ഈ കണ്ടുപിടുത്തം സഹായിക്കുമെന്നാണ് പ്രതീക്ഷ.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.