മാസപ്പടി കേസിൽ പിണറായി വിജയനെതിരെ നിയമനടപടി വേണമെന്ന് ഷോൺ ജോർജ്
കൊച്ചി: മാസപ്പടി കേസുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കേസെടുക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ആവശ്യപ്പെട്ടതായുള്ള റിപ്പോർട്ടുകളിൽ പ്രതികരണവുമായി ബി.ജെ.പി നേതാവ് ഷോൺ ജോർജ്. കേരളത്തിന്റെ തീരദേശവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഒത്താശ ചെയ്തതിന്റെ പ്രതിഫലമായാണ് പിണറായി വിജയന് മകൾ വീണാ വിജയന്റെ കമ്പനി വഴി മാസപ്പടി ലഭിച്ചതെന്ന് ഷോൺ ജോർജ് ആരോപിച്ചു.
എസ്.എഫ്.ഐ.ഒ അന്വേഷണത്തിന്റെയും ഇ.ഡി അന്വേഷണത്തിന്റെയും അടിസ്ഥാനത്തിൽ പി.എം.എൽ.എ സെക്ഷൻ 66(2), ബി.എൻ.എസ് വ്യവസ്ഥകൾ പ്രകാരം പിണറായി വിജയനെതിരെ കേസ് രജിസ്റ്റർ ചെയ്യണമെന്ന് ഇ.ഡി ഡിജിപിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് ഷോൺ ജോർജ് പറയുന്നത്. ഇ.ഡിയുടെ കത്തിലെ ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇടതുപക്ഷ ജനാധിപത്യ മുന്നണി അടിയന്തര യോഗം ചേർന്ന് പിണറായി വിജയനെ പ്രതിപക്ഷ നേതാവ് സ്ഥാനത്തുനിന്ന് നീക്കണമെന്നും എം.എൽ.എ സ്ഥാനം രാജിവയ്ക്കാൻ ആവശ്യപ്പെടണമെന്നും ഷോൺ ജോർജ് ആവശ്യപ്പെട്ടു.
‘റിപ്പോർട്ടർ ചാനലിൽ വൻ സാമ്പത്തിക തട്ടിപ്പ്’
അർജന്റീന ഫുട്ബോൾ ടീമിനെയും ലയണൽ മെസ്സിയെയും കേരളത്തിലെത്തിക്കുമെന്ന് പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ട് റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ് കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക തട്ടിപ്പും അനധികൃത പണമിടപാടുകളും നടത്തിയെന്ന ഗുരുതര ആരോപണവും ഷോൺ ജോർജ് ഉന്നയിച്ചു. 2023ന് ശേഷം റിപ്പോർട്ടർ ചാനലിൽ ഓഡിറ്റ് നടന്നിട്ടില്ലെന്നും അദ്ദേഹം നൽകിയ പരാതിയിൽ ആരോപിക്കുന്നതായി വ്യക്തമാക്കി.
ഒരു സാറ്റലൈറ്റ് ചാനൽ പ്രവർത്തിപ്പിക്കുന്നതിന് ആവശ്യമായ മൂലധനവുമായി ബന്ധപ്പെട്ട ചട്ടങ്ങളും റിപ്പോർട്ടർ ചാനലിന്റെ പെയ്ഡ്-അപ്പ് ക്യാപിറ്റലും ചൂണ്ടിക്കാട്ടിയാണ് ഷോൺ ജോർജിന്റെ ആരോപണം. റിപ്പോർട്ടർ ചാനലിന്റെ പെയ്ഡ്-അപ്പ് ക്യാപിറ്റൽ 10 ലക്ഷം രൂപ മാത്രമാണെന്നും, ഇത്രയും കുറഞ്ഞ മൂലധനമുള്ള കമ്പനിയുടെ അക്കൗണ്ടിൽനിന്ന് കോടിക്കണക്കിന് രൂപ വിദേശത്തേക്ക് അയച്ചത് എങ്ങനെയാണെന്ന് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇടപാടുകളിൽ പിണറായി വിജയൻ സർക്കാരിന്റെ ഇടപെടലുണ്ടായിട്ടുണ്ടോയെന്നും അന്വേഷിക്കണമെന്ന് ഷോൺ ജോർജ് ആവശ്യപ്പെട്ടു. വലിയ സാമ്പത്തിക ക്രമക്കേടിന്റെ സാധ്യത പരിശോധിക്കണമെന്നും ചാനൽ അടച്ചുപൂട്ടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
റിപ്പോർട്ടർ ചാനലിന്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട ഔദ്യോഗിക രേഖകളിൽ അപാകതകളുണ്ടെന്നും ഷോൺ ജോർജ് ആരോപിച്ചു. വിഷയത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ഏഴ് കേന്ദ്ര ഏജൻസികൾക്ക് പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Tags
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.