പെൺസുഹൃത്തിനെ വധിക്കാൻ പെൺവേഷത്തിലെത്തി: ഗുരുവായൂരിൽ അഞ്ചംഗ ക്രിമിനൽ സംഘം പൊലീസിന്റെ പിടിയിൽ
തൃശൂര്‍: പെൺസുഹൃത്തിനെ വധിക്കാൻ പദ്ധതിയിട്ട് പെൺവേഷം ധരിച്ച് ഗുരുവായൂരിലെത്തിയ അഞ്ചംഗ സംഘത്തെ ഗുരുവായൂർ ടെമ്പിൾ പൊലീസ് അറസ്റ്റ് ചെയ്തു. തൊടുപുഴ മുട്ടം സ്വദേശികളായ ആദർശ്, പ്രസാദ്, ബിനീഷ്, ഷാഹിദ്, സ്റ്റീഫൻ എന്നിവരാണ് പിടിയിലായത്. ടെമ്പിൾ സ്റ്റേഷൻ എസ്.എച്ച്.ഒ. വിനോദ് വലിയാട്ടൂരിന്റെ നേതൃത്വത്തിലുള്ള പൊലീസിന്റെ പട്രോളിങ്ങിനിടെയാണ് സംഘം കുടുങ്ങിയത്. പടിഞ്ഞാറെ നടയിൽ പെൺവേഷം ധരിച്ച് സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട പ്രസാദിനെ പൊലീസ് ആദ്യം കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ കാറിൽ കറങ്ങുകയായിരുന്ന ബാക്കി നാലുപേരെയും പൊലീസ് പിടികൂടുകയും ഇവരിൽ നിന്ന് 16 ഗ്രാം കഞ്ചാവ് പിടിച്ചെടുക്കുകയും ചെയ്തു.
പ്രതികളെ സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന കൊലപാതക ഗൂഢാലോചനയുടെ ചുരുളഴിഞ്ഞത്. തൃശൂരിലെ സ്പായിൽ ജോലി ചെയ്തിരുന്ന തൊടുപുഴ സ്വദേശിനിയായ യുവതിയെ വധിക്കാനായിരുന്നു സംഘത്തിന്റെ ലക്ഷ്യം. ആദർശുമായുള്ള സൗഹൃദബന്ധത്തിൽ നിന്ന് യുവതി പിന്മാറിയതിലുള്ള വൈരാഗ്യമാണ് കൊലപാതക ശ്രമത്തിന് പിന്നിൽ. പ്രതികൾ തൃശൂരിലെത്തിയ വിവരമറിഞ്ഞ് യുവതി ഗുരുവായൂരിലേക്ക് മാറിയിരുന്നു. ഇതറിഞ്ഞ് യുവതിയെ പിന്തുടർന്നെത്തിയ സംഘം ഇവരെ കണ്ടെത്തി ആക്രമിക്കാൻ പദ്ധതിയിടുകയായിരുന്നു. പിടിയിലായ പ്രസാദ്, ആദർശ് എന്നിവർക്കെതിരെ കൊലപാതകശ്രമം ഉൾപ്പെടെ ഇരുപതിലധികം ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സംഭവത്തിന് പിന്നാലെ യുവതിയെ പൊലീസ് സുരക്ഷിതമായി കണ്ടെത്തി നാട്ടിലേക്ക് അയച്ചു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.