ചരിത്രം കുറിച്ച് ഈജിപ്ത്; ഓസ്ട്രേലിയയെ വീഴ്ത്തി ആദ്യമായി പ്രീ-ക്വാർട്ടറിൽ
മിയാമി: ഫിഫ ലോകകപ്പ് ഫുട്ബോള്‍ ചരിത്രത്തില്‍ പുതിയ ചരിത്രമെഴുതി ഈജിപ്ത്. ആവേശം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട നോക്കൗട്ട് പോരാട്ടത്തില്‍ ഓസ്ട്രേലിയയെ തകര്‍ത്ത് (4-2) ഈജിപ്ത് ആദ്യമായി ലോകകപ്പിന്റെ പ്രീ-ക്വാര്‍ട്ടറിലേക്ക് യോഗ്യത നേടി. നിശ്ചിത സമയത്തും അധികസമയത്തും ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി സമനില പാലിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്.
തുടക്കം മുതല്‍ ആക്രമിച്ചു കളിച്ച ഈജിപ്ത് 13-ാം മിനിറ്റില്‍ത്തന്നെ ലീഡെടുത്തിരുന്നു. ഓസ്ട്രേലിയന്‍ ബോക്‌സിന് തൊട്ടരികില്‍ നിന്ന് ലഭിച്ച ഫൗളില്‍ വലതുവശത്ത് നിന്ന് ഉയര്‍ന്നുവന്ന കൃത്യമായ ക്രോസ് പ്രതിരോധ നിരയെ കാഴ്ചക്കാരാക്കി ഇമാം അഷൗര്‍ ഹെഡ്ഡറിലൂടെ വലയിലെത്തിക്കുകയായിരുന്നു. എന്നാല്‍ രണ്ടാം പകുതിയില്‍ ഓസ്ട്രേലിയന്‍ സമ്മര്‍ദ്ദം കനത്തതോടെ ഈജിപ്തിന് പിഴച്ചു. 55-ാം മിനിറ്റില്‍ ഐഡന്‍ ഒനീല്‍ എടുത്ത ഇന്‍സ്വിങ്ങിംഗ് ഫ്രീകിക്ക് ക്ലിയര്‍ ചെയ്യാനുള്ള ശ്രമത്തിനിടെ ഈജിപ്ഷ്യന്‍ താരം മുഹമ്മദ് ഹാനിയുടെ തലയില്‍ തട്ടി പന്ത് സ്വന്തം വലയിലേക്ക് തന്നെ പതിക്കുകയായിരുന്നു.
തുടര്‍ന്ന് അധികസമയത്തും ഗോള്‍ പിറക്കാതിരുന്നതോടെയാണ് മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് വഴിമാറിയത്. ഷൂട്ടൗട്ടില്‍ ഈജിപ്ത് എടുത്ത നാല് കിക്കുകളും ലക്ഷ്യം കണ്ടപ്പോള്‍ ഓസ്ട്രേലിയയ്ക്ക് പിഴച്ചു. 18-ുകാരന്‍ ലൂക്കാസ് ഹെറിംഗ്ടണിന്റെയും പരിചയസമ്പന്നനായ ഹാരി സൂട്ടറിന്റെയും കിക്കുകള്‍ ലക്ഷ്യം കാണാതെ പോയത് ഓസ്ട്രേലിയയ്ക്ക് കനത്ത തിരിച്ചടിയായി. ഇതിഹാസ താരം മുഹമ്മദ് സലായുടെ നേതൃത്വത്തിലിറങ്ങിയ ഈജിപ്തിന് ഇത് അവിസ്മരണീയമായ രാത്രിയാണ്. ചരിത്രത്തിലാദ്യമായി ലോകകപ്പിന്റെ നോക്കൗട്ട് കടമ്പ കടക്കുന്ന ഈജിപ്ത്, ക്വാര്‍ട്ടര്‍ ഉറപ്പിക്കാനായി പ്രീ-ക്വാര്‍ട്ടറില്‍ കരുത്തരായ അര്‍ജന്റീനയെ നേരിടും.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.