മോദി സർക്കാരിന് തിരിച്ചടി; 35 നാൾ നീണ്ട പോരാട്ടത്തിനൊടുവിൽ വിജയം; ജന്തർ മന്ദറിൽ ആഘോഷത്തിമിർപ്പ്
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതോടെ പ്രക്ഷോഭത്തിന്റെ കേന്ദ്രബിന്ദുവായ ജന്തർ മന്ദറിൽ വൻ ആഘോഷ പ്രകടനങ്ങൾ അരങ്ങേറി. സമര നായകനും സിജെപി നേതാവുമായ അഭിജീത് ദീപ്കെയുടെ നേതൃത്വത്തിലാണ് സമരക്കാർ തടിച്ചുകൂടിയത്. നീറ്റ് പരീക്ഷാ തട്ടിപ്പിനെ തുടർന്ന് ജീവനൊടുക്കിയ വിദ്യാർത്ഥികളുടെ പേരുകൾ അഭിജീത് ഉറക്കെ വായിക്കുകയും അവർക്ക് ആദരാഞ്ജലി അർപ്പിക്കുകയും ചെയ്തു. ഈ ചരിത്ര വിജയം ജീവത്യാഗം ചെയ്ത കുട്ടികൾക്കായി സമർപ്പിക്കുന്നുവെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. പ്രധാൻ രാജിവെക്കില്ലെന്ന കേന്ദ്ര സർക്കാരിന്റെ കടുംപിടുത്തത്തിന് മുന്നിൽ അടിപതറാതെ സമരക്കാർ ഉറച്ചുനിന്നതോടെയാണ് 35 ദിവസം നീണ്ട ശക്തമായ പോരാട്ടത്തിനൊടുവിൽ മോദി സർക്കാരിന് മുട്ടുമടക്കേണ്ടി വന്നത്.
വാങ് ചുക്കിന്റെ നിരാഹാര സമരത്തോടെയാണ് പ്രക്ഷോഭത്തിന് പുതിയ ജീവൻ വെച്ചത്. ഈ നിരാഹാര സമരം വാർത്തകളിൽ ഇടം നേടിയതോടെ യുവാക്കളും വിദ്യാർത്ഥി സംഘടനകളും സമരവേദിയിലേക്ക് ഒഴുകിയെത്തി. ഇതോടെ പ്രതിഷേധം രാജ്യവ്യാപകമായി ആളിപ്പടർന്നു. പാർലമെന്റിൽ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ സഭയ്ക്ക് അകത്തും പുറത്തും പ്രതിഷേധം കടുപ്പിച്ചതോടെ കേന്ദ്ര സർക്കാർ കടുത്ത സമ്മർദ്ദത്തിലായി. ഇതിനിടെ രണ്ട് തവണയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇൻസ്റ്റഗ്രാമിലൂടെ സംഭവത്തിൽ വിശദീകരണവുമായി എത്തിയത്.
ധർമേന്ദ്ര പ്രധാന്റെ രാജിയൊഴികെ സമരക്കാരുടെ മറ്റ് ആവശ്യങ്ങൾ അംഗീകരിക്കാമെന്ന നിലപാടിലായിരുന്നു കേന്ദ്ര സർക്കാർ. സമരക്കാരെ തണുപ്പിക്കാൻ പരീക്ഷാ ചോർച്ച തടയാനുള്ള പ്രത്യേക ബിൽ പാർലമെന്റിൽ അവതരിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ പ്രധാന്റെ രാജിയില്ലാതെ പിന്തിരിയില്ലെന്ന് സിജെപി അന്ത്യശാസനം നൽകിയതോടെയാണ് ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടോടെ അപ്രതീക്ഷിതമായി രാജി പ്രഖ്യാപനമുണ്ടായത്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.