'കാറിനകത്തോ പുറത്തോ ബന്ധമില്ല, നാളെയും ഉണ്ടാകില്ല'; വെള്ളാപ്പള്ളി നടേശനെ ചാരി പിണറായി വിജയനെതിരെ ബിനോയ് വിശ്വത്തിന്റെ ഒളിയമ്പ്
തിരുവനന്തപുരം: എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പരോക്ഷമായി പരാമര്‍ശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ വിമര്‍ശനം. മുസ്ലിം വിരോധം പടര്‍ത്തുന്നവരുമായി കാറിനകത്തോ പുറത്തോ സി.പി.ഐക്ക് ബന്ധമില്ലെന്നും അത്തരക്കാരുമായി ബന്ധം സ്ഥാപിക്കാന്‍ പാര്‍ട്ടിക്ക് താല്‍പര്യമില്ലെന്നും ബിനോയ് വിശ്വം തുറന്നടിച്ചു. പി. അച്യുതമേനോൻ അനുസ്മരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ദേശീയ സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശ്രീനാരായണ ഗുരുവിന്റെ പേര് പറഞ്ഞ് മുന്നോട്ട് പോകുന്നവർ, ഗുരു ഒരിക്കലും അംഗീകരിക്കാത്ത ജാതിവാദത്തിന്റെ കൊടിക്കൂറ പറപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് ബിനോയ് വിശ്വം വിമർശിച്ചു. ഇത്തരം ജാതിവാദം പിന്തുടരുന്നവരാണ് അന്ധമായ ഇസ്‌ലാമോഫോബിയ പടർത്താൻ ശ്രമിച്ചതെന്നും, ആ ശ്രമങ്ങളെ സി.പി.ഐ ഒരിക്കലും വെള്ളപൂശില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അവരുമായി കാറിനകത്തോ പുറത്തോ ബന്ധമുണ്ടാക്കാൻ സി.പി.ഐക്ക് താത്പര്യമില്ലെന്നും നാളെയും അത് ഉണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തെ അയ്യപ്പസംഗമ സമയത്ത് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയൻ വെള്ളാപ്പള്ളി നടേശനെ തന്റെ കാറിൽ കയറ്റിയത് വലിയ രാഷ്ട്രീയ വിവാദമായിരുന്നു. മുസ്ലിം വിരുദ്ധ പരാമര്‍ശങ്ങളുടെ പേരില്‍ വിമര്‍ശനം നേരിട്ടിരുന്ന വെള്ളാപ്പള്ളിയോട് ഇടതുപക്ഷ നേതൃത്വം സ്വീകരിച്ച സമീപനവും അന്ന് ചര്‍ച്ചയായിരുന്നു. സി.പി.എമ്മും സി.പി.ഐയും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ നിലനില്‍ക്കുന്ന ഘട്ടത്തിലാണ് ബിനോയ് വിശ്വത്തിന്റെ പുതിയ പരാമര്‍ശം എന്നതും ശ്രദ്ധേയമാണ്. പ്രത്യേകിച്ച് പ്രതിപക്ഷ ഉപനേതൃസ്ഥാനവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ ഇരു പാര്‍ട്ടികള്‍ക്കുമിടയില്‍ ചര്‍ച്ചയാകുന്നതിനിടെയാണ് വെള്ളാപ്പള്ളിയെ പരോക്ഷമായി പരാമര്‍ശിച്ചുള്ള സി.പി.ഐ സംസ്ഥാന സെക്രട്ടറിയുടെ വിമര്‍ശനം പുറത്തുവരുന്നത്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.